കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബിഎം ജമാലിന്റെ വീടിന് പോലീസ് സംരക്ഷണമാവശ്യപ്പെട്ട് സഹോദരൻ
കാസര്‍കോട്: കോട്ടിക്കുളത്തെ പട്ടേല്‍ മന്‍സിലില്‍ കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ സീല്‍ചെയ്ത് വെച്ചിരിക്കുന്ന മൂന്ന് അലമാരകള്‍ക്ക് മതിയായ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വഖഫ് കൗണ്‍സില്‍ സെക്രട്ടറി ബിഎം ജമാലിന്റെ സഹോദരന്‍ ബിഎം സാദിഖ് കോഴിക്കോട് വിജിലന്‍സ് പൊലീസ് സൂപ്രണ്ടിന് അയച്ച രജിസ്‌ട്രേഡ് കത്തില്‍ ആവശ്യപ്പെട്ടു.
ഫെബ്രുവരി 27നാണ് ഇവിടെ വിജിലന്‍സ് റെയ്ഡ് നടത്തിയത്. ജമാലിന്റെ മുറിയിലുണ്ടായിരുന്ന അലമാരയുടെ താക്കോല്‍ ലഭ്യമല്ലാത്തതിനാല്‍ കൊല്ലപ്പണിക്കാരനെ ഉപയോഗിച്ച് പരിശോധനാ സംഘം അലമാര തുറന്നിരുന്നു. എന്നാല്‍ അവര്‍ ആരോപിച്ച രീതിയുള്ള യാതൊരു രേഖകളും ലഭിച്ചില്ല. ഒരു ദിവസം മുഴുവന്‍ പരിശോധിച്ച്കണ്ടെടുത്ത് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയ 11 രേഖകള്‍ ഭാര്യാമാതാവ് മരണപ്പെട്ടപ്പോഴുള്ള ലേക് ഷോര്‍ ആസ്പത്രിയിലെ ബില്ലുകള്‍, ഭാര്യയുടെ ആധാര്‍ കാര്‍ഡിന്റെ കോപ്പി, ജമാലിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റ്, ജമാല്‍ നഷ്ടപ്പെട്ടതായി കണക്കാക്കിയിരുന്ന ഒറിജിനല്‍ പാന്‍കാര്‍ഡ്, കാക്കനാടുള്ള ഒരു ഫര്‍ണിച്ചര്‍ ഷോപ്പില്‍ നിന്നും ബെഡ് വാങ്ങിയതിന്റെ ബില്‍, കുടുംബ വീടിന്റെ നികുതി അടച്ച രസീതുകള്‍ എന്നിവയായിരുന്നു.

ദുബായ് എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ ഫൈനാന്‍സ് ഓഫീസറായി ജോലിചെയ്യുന്ന ബി.എം ഇര്‍ഷാദിന്റെയും കോഴിക്കോട്ട് ചികിത്സയില്‍ കഴിയുകയായിരുന്ന മാതാവിന്റെയും അലമാരകളാണ് ഇവര്‍ സ്ഥലത്തില്ലാത്തതിനാല്‍ സൗകര്യപൂര്‍വ്വം പിന്നീട് നടത്താമെന്നും ഇര്‍ഷാദ് നാട്ടില്‍ വരുന്ന സമയം അറിയിച്ചാല്‍ മതിയെന്നും അതുവരെ സീല്‍ ചെയ്യുകയാണെന്നും അറിയിച്ച് സീല്‍ ചെയ്തത്. എന്നാല്‍ ബി.എം ജമാലിനെതിരെ ഒരു ലോബി ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജമാലിന്റെ ശത്രുക്കള്‍ അലമാരകള്‍ കടത്തിക്കൊണ്ടുപോവാനോ സീല്‍ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നും കാണിച്ചാണ് പൊലീസ് കാവല്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications