'പിണറായി വിജയൻ ജനങ്ങളെ പറ്റിക്കുന്നു, സിഎഎ കേരളത്തിലും നടപ്പാക്കേണ്ടി വരും'; സുരേഷ് ഗോപി
തൃശൂർ: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി. നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സുരേഷ് ഗോപി രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച പിണറായി ജനങ്ങളെ പറ്റിക്കുകയാണ് എന്നായിരുന്നു തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അദ്ദേഹം പ്രതികരിച്ചു.
സിഎഎ നടപ്പാക്കുന്നത് ദാരിദ്ര്യ നിർമ്മാജ്ജനത്തിന്റെ ആദ്യ പടിയാണെന്നും ഇത് എന്നായാലും വരേണ്ടത് തന്നെയായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ഈ രാജ്യത്ത് മുഴുവൻ ജനതയുടെയും ആവശ്യമാണ് ദാരിദ്ര്യ നിർമ്മാജനം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വേളയിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

'ദാരിദ്ര്യനിർമാർജനമാണ്. ഇതിനു സിഎഎ അനിവാര്യമാണ് ആത്യന്തികമായി നടപ്പാകാൻ പോകുന്നത്. നിങ്ങളെയിങ്ങനെ പറഞ്ഞ് പറ്റിക്കാൻ പറ്റും. അത്രേയുള്ളൂ, വഹിക്കാൻ പറ്റും. അതിനാണീ മുഖ്യമന്ത്രി. ഇതു രാജ്യത്തിന്റെ ആവശ്യമാണ്. കേരളം രാജ്യത്തിന്റെ ഭാഗവുമാണ്. അതിനാൽ തന്നെ ഇതും ആവേശത്തോടെ സ്വീകരിക്കപ്പെടും. നിങ്ങൾ നോക്കിക്കോളൂ.
തിരഞ്ഞെടുപ്പിന് ഉറപ്പായും ഗുണം ചെയ്യും. എന്നാൽ തിരഞ്ഞെടുപ്പിനല്ല, രാജ്യത്തിന് ഗുണം ചെയ്യാനാണ് സിഎഎയെന്നും പ്രചാരണത്തിനിടെ സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പൗരത്വ ഭേദഗതി നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കികൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നാണ് പുറപ്പെടുവിച്ചത്. ഈ ആഴ്‌ച തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നു അഭ്യൂഹങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം പുറത്തുവന്നത് എന്നതാണ് ശ്രദ്ധേയം.
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പൗരത്വ ഭേദഗതി നടപ്പിലാക്കാനുള്ള നീക്കം രാജ്യത്തെ ക്രമസമാധാനം തകർക്കാനാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ഇതെന്നും ഈ വര്‍ഗീയ വിഭജന നിയമത്തെ കേരളം ഒന്നിച്ച് എതിര്‍ക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതിനിടെ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നൈറ്റ് മാർച്ചിന് ആഹ്വാനം ചെയ്‌തിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഇന്ന് രാത്രി പ്രതിഷേധ മാർച്ച് നടത്തി. മലപ്പുറത്ത് നടന്ന പ്രതിഷേധത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായ വി വസീഫ് ഉൾപ്പെടെ പങ്കെടുത്തു. കൂടാതെ കൽപ്പറ്റ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സമാനമായ രീതിയിൽ നൈറ്റ് മാർച്ച് നടക്കുകയുണ്ടായി.












Click it and Unblock the Notifications