ശോഭ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം; ഉന്നത പദവി ലഭിക്കുമോ? സാധ്യതകൾ ഇങ്ങനെ
തിരുവനന്തപുരം: തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി നേട്ടമുണ്ടാക്കിയ ബിജെപി നേതാവ് ശോഭ സുരേന്ദ്രന് ഉന്നത പദവി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ശോഭയെ കേന്ദ്രനേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. നാളെ രാജ്യ തലസ്ഥാനത്തെത്താനാണ് നൽകിയിരിക്കുന്നത് നിർദ്ദേശം. തുടർന്ന് ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തുമെന്നാണ് സൂചന.
നാളെ മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെയാണ് നീക്കം. ശോഭയെ കാത്ത് പാർട്ടിയിൽ പുതിയ ചുമതലകൾ ഉണ്ടെന്നാണ് ലഭ്യമായ വിവരം. പാർട്ടിക്ക് രാജ്യത്താകെ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതെ വന്നതോടെ പല സംസ്ഥാനങ്ങളിലും അഴിച്ചുപണി നടക്കുമെന്നാണ് വിവരം. ഇക്കൂട്ടത്തിൽ കേരളത്തിലെ സംഘടനാ തലത്തിലും മാറ്റങ്ങൾ ഉണ്ടായേക്കും.

സംസ്ഥാനത്ത് മത്സരിച്ച ഒട്ടുമിക്ക തിരഞ്ഞെടുപ്പുകളിലും പാർട്ടിയുടെ വോട്ട് ഗണ്യമായി വർധിപ്പിക്കാൻ ശോഭ സുരേന്ദ്രന് കഴിഞ്ഞുവെന്നതിനാൽ തന്നെ അവർക്ക് കൂടുതൽ പരിഗണന നൽകണമെന്ന അഭിപ്രായമാണ് കേന്ദ്ര നേതൃത്വത്തിന്. ഇനി ഒരുപക്ഷേ കെ സുരേന്ദ്രന് പകരം സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
ഇത്തവണ ആലപ്പുഴയിൽ പാർട്ടി പ്രതീക്ഷിച്ചതിലും വലിയ നേട്ടമാണ് ശോഭ സുരേന്ദ്രൻ ഉണ്ടാക്കിയത്. കഴിഞ്ഞ തവണ ആറ്റിങ്ങൽ മണ്ഡലത്തിലും സമാനമായി നേട്ടമുണ്ടാക്കാൻ അവർക്ക് കഴിഞ്ഞിരുന്നു. ഇക്കുറി മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ, സിറ്റിങ് എംപിയും സിപിഎമ്മിന്റെ ജില്ലയിലെ കരുത്തുറ്റ മുഖവുമായി എഎം ആരിഫ് എന്നിവർക്ക് എതിരെ മത്സരിച്ചിട്ടും ശോഭ മൂന്ന് ലക്ഷത്തോളം വോട്ടാണ് പിടിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ആലപ്പുഴയിൽ 28.37 ശതമാനം വോട്ടുകളാണ് ശോഭ സുരേന്ദ്രൻ നേടിയത്. ഇത് ആരിഫിന്റെ വോട്ടിൽ വലിയ ഇടിവാണ് ഇക്കുറി ഉണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്‌ഥാനാർഥിയായ രാധാകൃഷ്‌ണൻ നേടിയത് 17.24 ശതമാനം വോട്ടായിരുന്നു. ഇക്കുറി അതിൽ നിന്നും 11.13 ശതമാനം വോട്ട് അധികമാണ് ശോഭ പിടിച്ചത്. മണ്ഡലത്തിൽ എൻഡിഎയുടെ വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1.07 ലക്ഷം കൂടി എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
സിപിഎമ്മും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുമെന്ന് കരുതിയ മണ്ഡലത്തിൽ നിർണായക ശക്തിയായി ശോഭ സുരേന്ദ്രൻ മാറുകയായിരുന്നു. പ്രചരണത്തിലും ഒപ്പത്തിനൊപ്പം നിന്നാണ് അവർ വോട്ടുകൾ നേടിയെടുത്തത്. ഇതാണ് കേന്ദ്ര നേതൃത്വത്തെ വലിയ രീതിയിൽ ആകർഷിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും എന്നാണ് സൂചന.












Click it and Unblock the Notifications