'ഇത്രയും നാണംകെട്ട പാർട്ടി വേറെയുണ്ടോ? കോൺഗ്രസിനെ ജയിപ്പിച്ചാൽ അവർ ബിജെപിയായി മാറില്ലേ?'; മുഖ്യമന്ത്രി
തിരുവനന്തപുരം: ബിജെപിയിലേക്ക് നേതാക്കൾ ചേക്കേറുന്ന പ്രവണത ചൂണ്ടിക്കാട്ടി കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാണംകെട്ട ഒരു പാർട്ടി വേറെയുണ്ടോ എന്ന് ചോദിച്ച മുഖ്യമന്ത്രി കോൺഗ്രസുകാരെ എങ്ങനെ വിശ്വസിക്കുമെന്നും, ഇന്നത്തെ കോൺഗ്രസുകാർ നാളെയും കോൺഗ്രസ് ആയിരിക്കുമെന്ന് എന്താണുറപ്പെന്നും ചോദ്യമുന്നയിച്ചു. കെ കരുണാകരന്റെ മകൾ പത്മജയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
കോൺഗ്രസിനെ ജയിപ്പിച്ചാൽ കോൺഗ്രസായി നിൽക്കുമോ? ബിജെപിയായി മാറില്ലേ? എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. ഒപ്പം കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും മുഖ്യമന്ത്രി വിമർശിച്ചു. വേണമെങ്കിൽ ബിജെപിയാകുമെന്ന് പറഞ്ഞത് കെ സുധാകരനാണ്. എന്നിട്ട് ഇപ്പോൾ എന്തായി?. രണ്ട് പ്രധാന നേതാക്കളുടെ മക്കൾ ബിജെപിയിലേക്ക് പോയി. ഇനി എത്രയോ പേർ പോകാനുണ്ടെന്നും പിണറായി പരിഹാസത്തോടെ ചൂണ്ടിക്കാട്ടി.

എത്രയോ പ്രധാനപ്പെട്ട കോൺഗ്രസ് നേതാക്കളാണ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോവുന്നത്. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ? എന്നും മുഖ്യമന്ത്രി വിമർശിച്ചു. ഇന്ന് കോൺഗ്രസ് ആയവർ നാളെ കോൺഗ്രസ് ആയിരിക്കും എന്ന് എങ്ങനെ വിശ്വസിക്കും? എത്ര പേർ ഇപ്പോഴും വിലപേശൽ നടത്തുന്നുണ്ടാകുമെന്നും പിണറായി വിജയൻ ചോദിച്ചു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാൻ ഇരിക്കെ ദേശീയ തലത്തിലും സംസ്ഥാനത്തും ബിജെപിയെ എന്ത് വില കൊടുത്തും നേരിടാൻ ഒരുങ്ങുന്ന കോൺഗ്രസിന് വലിയ തിരിച്ചടി സമ്മാനിച്ചുകൊണ്ടാണ് ലീഡർ കരുണാകരന്റെ മകൾ കൂടിയായ പത്മജ വേണുഗോപാൽ പാർട്ടി വിട്ടത്. കാലങ്ങളായി നേതൃത്വത്തോട് നിലനിന്നിരുന്ന അതൃപ്‌തിയും, മറ്റ് അഭിപ്രായ ഭിന്നതകളുമാണ് പത്മജയെ ബിജെപി പാളയത്തിലേക്ക് നയിച്ചതെന്നാണ് അവർ തന്നെ വ്യക്തമാക്കിയത്. പത്മജയുടെ നീക്കം കോൺഗ്രസിന് ഉണ്ടാക്കിയ രാഷ്ട്രീയ ക്ഷീണം ചെറുതല്ല.
ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലെ പ്രതികരണം. പത്മജയുടെ രാഷ്ട്രീയ പ്രവേശനം ഉൾപ്പെടെ മുഖ്യ ആയുധമാക്കി ആവും കേരളത്തിൽ ഇടതുപക്ഷം കോൺഗ്രസിനെ നേരിടുക എന്നതിന്റെ സൂചനയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ പ്രസ്‌താവന. തൃശൂരിൽ ഉൾപ്പെടെ ബിജെപിയോട് ഏറ്റുമുട്ടുന്ന കോൺഗ്രസിന് പത്മജയുടെ നീക്കം വലിയ തിരിച്ചടിയാകുമെന്ന ഇടതു ക്യാമ്പിന്റെ കണക്കുകൂട്ടലിനെ അടിവരയിടുന്നതാണ് പിണറായി വിജയന്റെ പ്രസ്‌താവന.












Click it and Unblock the Notifications