കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; കുറ്റപത്രം തയ്യാറായി, പ്രതികൾക്ക് ജീവപര്യന്തം ഉറപ്പാക്കാൻ പോലീസ്
കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടികൊണ്ട് പോയ കേസിൽ കുറ്റപത്രം തയ്യാറായി. കേസിലെ പ്രതികളായ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (51), ഭാര്യ എംആർ അനിതാകുമാരി (39), മകൾ പി അനുപമ (21) എന്നിവർ മാത്രമാണ് പ്രതികൾ. ഏറ്റവും അടുത്ത ദിവസം തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കുറ്റപത്രം നൽകുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഉന്നതതല യോഗം നടന്നിരുന്നു.
മോചനദ്രവ്യത്തിന് വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. പത്മകുമാറിനും കുടുംബത്തിനും ഉണ്ടായിരുന്ന സാമ്പത്തിക ബാധ്യതകളായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള കാരണം. കുട്ടിയുടെ സഹോദരനാണ് സംഭവത്തിന്റെ ദൃക്‌സാക്ഷി. നൂറിലധികം പേരാണ് സാക്ഷി പട്ടികയിൽ ഇടം നേടിയത്. ശാസ്ത്രീയ തെളിവുകളാണ് കേസിൽ അധികമുള്ളത്. ലാപ്ടോപ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും.

തട്ടിക്കൊണ്ട് പോകലിനിടെ കാറിൽ കുട്ടിയുമായി യാത്ര ചെയ്യുന്ന ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. പത്മകുമാറിന്റെ വീട്ടിൽ കുട്ടിയെ പാർപ്പിച്ചതിന്റെ ശാസ്ത്രീയ തെളിവുകളും പോലീസിന്റെ കൈവശമുണ്ട്. ദൃശ്യങ്ങൾക്ക് പുറമേ പ്രതികളുടെ ശബ്‌ദവും കൈയ്യക്ഷരം ഉൾപ്പെടെയുള്ള തെളിവുകളും ശേഖരിച്ചു. ശാസ്ത്രീയ തെളിവുകളുടെ പരിശോധന ഫലം ലഭിക്കുന്ന മുറയ്ക്കു കോടതിക്ക് കൈമാറാനാണ് തീരുമാനം.
തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 361, 363, 370(4), 323, 34, 201 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം. പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ തന്നെ ഉറപ്പാക്കാനാണ് പോലീസിന്റെ ശ്രമം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുന്ന സാഹചര്യത്തിൽ പ്രതികൾ വിചാരണ തീരുംവരെ ജയിലിൽ തുടരേണ്ടി വന്നേക്കും.
അതേസമയം, നവംബർ 27നാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. വൈകുന്നേരം നാലരയോടെയാണ് ഓയൂരിൽ വച്ച് ആറു വയസുകാരിയെ അജ്ഞാത സംഘം തട്ടികൊണ്ട് പോയെന്ന വാർത്ത പടർന്നത്. പിന്നീട് പോലീസ് വിപുലമായ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. എന്നാൽ പ്രതികളിലേക്ക് പോലീസ് എത്തുന്നതിന് മുൻപ് തന്നെ കുട്ടിയെ ഉപേക്ഷിച്ചു സംഘം കടന്നു കളയുകയായിരുന്നു. പിന്നീട് നീലക്കാർ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
കേസിൽ ഡിസംബർ ഒന്നിനാണ് പത്മകുമാറിനെയും ഭാര്യയെയും മകളെയും പോലീസ് പിടികൂടിയത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തെങ്കാശിക്ക് സമീപമുള്ള പുളിയറൈയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പത്മകുമാറിനേയും കുടുംബത്തേയും പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളിലേക്ക് എത്താൻ കാരണമായത്.












Click it and Unblock the Notifications