ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടത്താന്‍ മുഖ്യമന്ത്രി എസ്എഫ്ഐയോട് ആഹ്വാനം ചെയ്യുന്നു; വി മുരളീധരൻ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേത് പാർട്ടിക്കാരന്റെ ഭാഷയാണെന്ന് മന്ത്രി വി മുരളീധരൻ. ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടത്താന്‍ മുഖ്യമന്ത്രി എസ് എഫ് ഐയോട് ആഹ്വാനം ചെയ്യുകയാണെന്നും മുരളീധരൻ വിമർശിച്ചു. സർക്കാരിന്റെ വീഴ്ചകളെ മറച്ച് വെക്കാനാണ് ഗവർണർക്കെതിരെ ഇത്തരത്തിൽ സർക്കാർ പ്രകോപനം തീർക്കുന്നതെന്നും ഇതെല്ലാം കണ്ട് ജനങ്ങൾ സർക്കാർ വീഴ്ചകൾ മറക്കുമെന്ന് കരുതിയെങ്കിൽ ആ ചിന്ത അസ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സർവ്വകലാശാലയിൽ ഗവർണർക്കെതിരായി അക്രമത്തിന് ഒരുമ്പെട്ട എസ് എഫ് ഐക്കാർക്ക് പ്രോത്സാഹനം നൽകുന്ന സമീപനമാണ് മുഖ്യമന്ത്രി ഇന്നും സ്വീകരിച്ചത്. മുഖ്യമന്ത്രി സംസാരിക്കുന്നത് ആഭ്യന്തര മന്ത്രിയെന്ന നിലയിൽ അല്ല, പകരം പാർട്ടിക്കാരനായിട്ടും ക്രിമിനലായിട്ടുമൊക്കയാണ്. ഗവര്‍ണര്‍ക്കെതിരെ ആക്രമണം നടത്താന്‍ മുഖ്യമന്ത്രി എസ് എഫ് ഐയോട് ആഹ്വാനം ചെയ്യുകയാണ്.

അദ്ദേഹം ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സമാഹരിച്ച ഒന്നരക്കോടി വിലയുള്ള ആഡംബര ബസിൽ നാടുചുറ്റുകയാണ്. ഗവർണറെയും നരേന്ദ്ര മോദിയെയും ചീത്തവിളിക്കാൻ വേണ്ടി പൊതുഖജനാവിലെ പണം ഉപയോഗിക്കുന്നു. ഇതാണോ ഒരു മുഖ്യമന്ത്രി ചെയ്യേണ്ടത്? നാട്ടിൽ അക്രമം ഉണ്ടാകുമ്പോൾ ആ അക്രമത്തെ ശമിപ്പിക്കാനുള്ള നടപടികൾ അല്ലേ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്? അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കു ഗുണ്ടായിസം കാണിക്കാൻ, അതിന് പ്രോത്സാഹനം നൽകുന്ന മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ പദവിയിൽ ഇരുന്നുകൊണ്ട് ചെയ്യുന്നത് ശരിയാണോ എന്ന് ജനം വിലയിരുത്തും.
ശ്രീനാരായണ ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ഗവർണർ കോഴിക്കോട് സർവകലാശാലയിൽ പോയാൽ, അതു മാർക്സിസ്റ്റ് പാർട്ടിക്ക് അംഗീകരിക്കാനാകില്ല. പകരം തങ്ങളുടെ മകന്റെ കല്യാണത്തിന് പോവുകയാണെങ്കിൽ പ്രതിഷേധമില്ല. എന്തുകൊണ്ട് ഗുരുദേവനെക്കുറിച്ച് സംസാരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ എത്തുമ്പോൾ മാർക്സിസ്റ്റ് പാർട്ടിക്ക് വേവലാതി?
കാരണം, അവർ ഇത്രയും കാലം ഗുരുദേവനെ കുറിച്ച് നടത്തിയിട്ടുള്ള പ്രചരണങ്ങൾ തുറന്നുകാണിക്കാനുള്ള ആരിഫ് മുഹമ്മദ് ഖാനെപ്പോലുള്ള പണ്ഡിതനായ ഒരാളുടെ പ്രസംഗം നടന്നാൽ, ജനങ്ങളിൽ മുഴുവൻ ഗുരുദേവനെക്കുറിച്ചുള്ള ശരിയായ വസ്തുതകൾ എത്താൻ കാരണമാകും എന്ന ആശങ്കയും ഭയവുമാണ് ഗുരുദേവനെക്കുറിച്ച് സംസാരിക്കുന്നതിൽ നിന്നും ആരിഫ് മുഹമ്മദ് ഖാനെ തടയുന്നതിന് പിന്നിലുള്ള ചേതോവികാരം. പ്രകോപനങ്ങൾ സൃഷ്ടിച്ച് കൊണ്ട് കേരളം കടന്ന് പോയിക്കോണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വിഷയങ്ങൾ ജനങ്ങളുടെ മനസിൽ നിന്നും മാറ്റിക്കളയാമെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ആഗ്രഹം അസ്ഥാനത്താണ്', മുരളീധരൻ പറഞ്ഞു.












Click it and Unblock the Notifications