'കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രം തുടർച്ചയായി നിഷേധിക്കുന്നു, ചോദിച്ചത് അർഹതപ്പെട്ട സഹായം'; മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സഹായം ലഭിക്കാത്തതിൽ വീണ്ടും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന് അർഹതപ്പെട്ട സഹായമാണ് ചോദിച്ചതെന്നും കേന്ദ്രം തുടർച്ചയായി നിഷേധിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. വിഷയത്തിൽ നേരത്തെയും പിണറായി വിജയൻ കേന്ദ്രം വരുത്തുന്ന കാലതാമസത്തിന് എതിരെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
കേരളത്തിന് അർഹതപ്പെട്ട സഹായം കേന്ദ്രം തുടർച്ചയായി നിഷേധിക്കുകയാണ്. ധനകാര്യ കമ്മീഷൻ വിഹിതത്തിൽ ആയാലും കേന്ദ്ര ബജറ്റിലായാലും സംസ്ഥാന താൽപര്യത്തിന് വിരുദ്ധമായ സമീപനമാണ് ഉണ്ടാവുന്നത്. കേരളത്തിന്റെ നേട്ടങ്ങളുടെ പേരിലാണ് അർഹതപ്പെട്ട വിഹിതങ്ങൾ നിഷേധിക്കപ്പെടുന്നത്. ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പോലും സഹായം നിഷേധിക്കപ്പെടുന്നു; മുഖ്യമന്ത്രി കേന്ദ്രത്തെ വിമർശിച്ചു.

നേരത്തെ സമാനമായ രീതിയിൽ കേന്ദ്രത്തെ വിമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നിരുന്നു. കേരളം ഇന്ത്യയ്ക്ക് പുറത്താണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു അദ്ദേഹം അന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. പ്രളയ സമയത്ത് പ്രത്യേക സഹായം നൽകാത്ത കേന്ദ്രത്തിന്റെ സമീപനവും മുഖ്യമന്ത്രി എടുത്തുപറഞ്ഞിരുന്നു.
'മറ്റ് സംസ്ഥാനങ്ങൾക്ക് പണം നൽകിയപ്പോൾ കേരളത്തിന് മാത്രം ഒന്നും തന്നില്ല. രാജ്യത്ത് എല്ലായിടത്തും ഉള്ളത് ഇന്ത്യക്കാരല്ലേ? കേരളം ഇന്ത്യക്ക് പുറത്താണോ? കേരളം യാചിക്കുകയല്ല, ചോദിക്കുന്നത് അവകാശമാണ്' എന്നും പിണറായി പറഞ്ഞിരുന്നു. മുണ്ടക്കൈ-ചൂരൽമല ഇരകളുടെ പുനരധിവാസത്തിന് പണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരിട്ട് കാണുമെന്നും പിണറായി അറിയിച്ചിരുന്നു.
അതേസമയം, കേന്ദ്രമല്ല സംസ്ഥാന സർക്കാരാണ് സഹായം വൈകുന്നതിന് കാരണമെന്നായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. വയനാട് എംപി പ്രിയങ്ക ഗാന്ധി നേരിട്ട് കണ്ടു നൽകിയ നിവേദനത്തിന് മറുപടിയായാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കേരളം മൂന്നര മാസത്തോളം വൈകിയെന്നാണ് അമിത് ഷാ ആരോപിക്കുന്നത്.
പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് നൽകാൻ കേരളം വൈകിയെന്നാണ് അമിത് ഷാ പറയുന്നത്. ദുരന്ത സമയത്ത് കേന്ദ്രം എല്ലാവിധ സഹായങ്ങളും നൽകിയിരുന്നു. ഇനിയും കേരളത്തിന് ഉചിതമായ സഹായം തന്നെ നൽകും. ദുരന്തവുമായി ബന്ധപ്പെട്ട നിവേദനം സെക്രട്ടറിമാരുടെ സമിതിയുടെ പരിഗണനയിൽ ആണെന്നും അമിത് ഷാ അറിയിച്ചിരുന്നു.
നേരത്തെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നായിരുന്നു കേന്ദ്രം നിലപാട് അറിയിച്ചത്. ഇതോടെയാണ് സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പുമായി രംഗത്ത് വന്നത്. സംസ്ഥാനവും കേന്ദ്രവും പരസ്‌പരം പഴിചാരി സമയം കളയുമ്പോൾ ഉരുൾപൊട്ടലിൽ ദുരിതബാധിതർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അതിനിടെ സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ ഹൈക്കോടതി ഇന്ന് കടുത്ത അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തൽ. കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നത് ഒഴിവാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയ സ്വീകരിച്ച ഹർജിയിലാണ് സംസ്ഥാന സർക്കാരിന് നേരെയുള്ള വിമർശനം.












Click it and Unblock the Notifications