കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഉദ്ഘാടനം ജനുവരിയിൽ: 159 പുതിയ അധിക തസ്തികകൾ സൃഷ്ടിച്ചു
കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൻ്റെ ഉദ്ഘാടനം ജനവരിയിൽ നടക്കും. ധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാൻസർ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. സ്ഥാപനത്തിലേക്കായി 159 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനമായി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളുമാണ് സൃഷ്ടിച്ചത്. സെന്ററിലെ 100 കിടക്കകൾക്കായി ആദ്യഘട്ടത്തിലേക്ക് ആവശ്യമായ തസ്തികകളാണ് സൃഷ്ടിച്ചതെന്ന് സർക്കാർ അറിയിച്ചു.
8 പ്രൊഫസർ തസ്തികകളും, 28 അസി. പ്രൊഫസർ തസ്തികകളും പുതുതായി സൃഷ്ടിച്ചു. നഴ്സിങ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിലാണ് നോൺ അക്കാദമിക് തസ്തികകളുള്ളത്. 91 സ്ഥിരം തസ്തികകളിലാണ് സ്ഥിരനിയമനം. ഇതോടൊപ്പം 14 വിഭാഗങ്ങളിലായി 68 താൽക്കാലിക തസ്തികകളും സൃഷ്ടിച്ചു.

കാൻസർ ചികിത്സയിൽ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യകേരളത്തിലെ രോഗികൾക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാൻസർ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യലക്ഷ്യം. രോഗനിർണയം മുതൽ ശസ്ത്രക്രിയ, അത്യാധുനിക കാൻസർ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തിൽ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയനഷ്ടവും കുറയ്ക്കാൻ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടർമാരും ഉൾപ്പെടുന്ന ഈ സെന്റർ സംസ്ഥാനത്തെ കാൻസർ ചികിത്സാ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
2021 നവംബറിലാണ് മുടങ്ങിക്കിടന്ന കാൻസർ സെൻ്ററിൻ്റെ പ്രവർത്തനം വീണ്ടും തുടങ്ങിയത്. ആശുപത്രിയിലെ പ്രധാന ഉപകരണങ്ങൾ സ്ഥാപിച്ചതായി മന്ത്രി പി രാജീവ് അറിയിച്ചു.
തലശ്ശേരിയിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അധിക ബെഞ്ച്; 22 തസ്തികകൾ
തലശ്ശേരി കോടതി സമുച്ചയത്തിൻ്റെ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന പഴയ അഡീഷണൽ ജില്ലാ കോടതി സമുച്ചയ കെട്ടിടത്തിൻ്റെ താഴത്തെ നില കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ അധിക ബെഞ്ച് പ്രവർത്തനത്തിന് വിനിയോഗിക്കാന്‍ അനുമതി നൽകി. ഇതിനായി 22 തസ്തികകളിൽ 16 തസ്തികകൾ പുതിയതായി സൃഷ്ടിക്കാനും 6 തസ്തികകൾ പുനർ വിന്യസിക്കാനും തീരുമാനിച്ചു. കെട്ടിടത്തിൻ്റെ സിവിൽ/ഇലക്ട്രിക് ജോലികൾക്കായി 87,30,000 രൂപയും ഓഫീസ് സംവിധാനത്തിനായി ഒരു കോടി എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരം രൂപയും ചെലവഴിക്കും.












Click it and Unblock the Notifications