കൊച്ചി നഗരത്തിന്റെ സമഗ്രവികസനം ലക്ഷ്യം; 9 പദ്ധതികൾ അടങ്ങിയ ബ്ലൂ പ്രിന്റ് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു
കൊച്ചി: നഗരത്തിന്റെ സുസ്ഥിര വികസനവും അടിസ്ഥാന സൗകര്യ വളർച്ചയും ലക്ഷ്യമിട്ട് ഒമ്പത് മുൻഗണനാ പദ്ധതികളടങ്ങിയ സമഗ്ര നിർദ്ദേശം സർക്കാരിന് സമർപ്പിച്ചു. മേയർ വികെ മിനിമോളുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി വിഡി സതീശന് നേരിട്ടാണ് കൊച്ചിയുടെ വികസനത്തിനുള്ള മാർഗരേഖ സമർപ്പിച്ചത്. നിലവിൽ കൊച്ചി നിവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശം.
പ്രധാനപ്പെട്ട എല്ലാ മേഖലകളുടെയും വികസനം ഉൾപ്പെടുത്തിയാണ് നിലവിൽ നിർദ്ദേശം മുഖ്യമന്ത്രിക്ക് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. തുടരുന്ന ഗതാഗതക്കുരുക്ക്, കുടിവെള്ള ക്ഷാമം, മാലിന്യ നിർമാർജനം തുടങ്ങിയ കൊച്ചി നേരിടുന്ന പ്രധാന നഗര വെല്ലുവിളികൾക്ക് ദീർഘകാല, സുസ്ഥിര പരിഹാരങ്ങൾ നൽകാനാണ് ബ്ലൂപ്രിന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

നഗരഗതാഗതം വിപ്ലവകരമാക്കാൻ അഞ്ച് പ്രധാന കണക്റ്റിവിറ്റി പദ്ധതികൾ ഇതിൽ നിർദ്ദേശിച്ചു. തമ്മനം-പുല്ലേപ്പടി, പള്ളുരുത്തി, പുതിയ പാലം ഉൾപ്പെടെയുള്ള ഗോശ്രീ-മാമംഗലം റോഡുകളുടെ വീതികൂട്ടലും വികസനവും ഇവയിൽ ഉൾപ്പെടുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അറ്റ്‌ലാന്റിസ്, മട്ടാഞ്ചേരി ഹാൾട്ട് റെയിൽ ഓവർബ്രിഡ്‌ജുകളുടെ നിർമ്മാണത്തിനും മുൻഗണന നൽകിയിട്ടുണ്ട്.
പശ്ചിമ കൊച്ചിക്കും സമീപ പ്രദേശങ്ങൾക്കും കുടിവെള്ളം ഉറപ്പാക്കാൻ തമ്മനം റിസർവോയറിന് സമീപം 190 എംഎൽഡി കുടിവെള്ള പദ്ധതിയും നിർദ്ദേശത്തിലുണ്ട്. ബ്രഹ്മപുരത്ത് സംയോജിത മാലിന്യ സംസ്‌കരണ, മാലിന്യത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്ന പദ്ധതിയിലൂടെ മാലിന്യ നിർമാർജനത്തിൽ സാങ്കേതിക മുന്നേറ്റം ലക്ഷ്യമിടുന്നു.
വേമ്പനാട് കായൽ പുനരുജ്ജീവന ദൗത്യത്തിലൂടെ പാരിസ്ഥിതിക സംരക്ഷണവും പ്രളയ ലഘൂകരണവും ഉറപ്പാക്കുവാനും ബ്ലൂ പ്രിന്റിൽ നിർദ്ദേശമുണ്ട്. നഗരത്തിലെ പാവപ്പെട്ടവർക്ക് സബ്‌സിഡി നിരക്കിൽ ഭക്ഷണം നൽകാൻ ഇന്ദിരാ കാന്റീൻ പദ്ധതിയും ബ്ലൂപ്രിന്റിൽ ഉൾപ്പെടുന്നു. ഭൂമി ഏറ്റെടുക്കാനുള്ള അനുമതികളും പ്രത്യേക ഒറ്റത്തവണ സാമ്പത്തിക പാക്കേജും വേഗത്തിലാക്കാൻ സംഘം മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന്റെ ശക്തമായ പിന്തുണ അനിവാര്യമാണെന്നും ഉന്നതതല സമിതി ചൂണ്ടിക്കാട്ടി. ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, ഉമ തോമസ്, ടോണി ചമ്മണി, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, വിവിധ സ്‌റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ, മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി എന്നിവരും ഉന്നതതല സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
കേരളത്തിന്റെ വാണിജ്യ തലസ്ഥാനമെന്ന് അറിയപ്പെടുന്ന കൊച്ചി നഗരം ഇന്ന് അതിവേഗം മാറുന്ന ഒരു ആധുനിക മെട്രോ നഗരമായി രൂപാന്തരപ്പെടുകയാണ്. ഗതാഗതം, ഐടി മേഖല, ജലമാർഗ വികസനം, സ്‌മാർട്ട് സിറ്റി പദ്ധതികൾ എന്നിവയുടെ കൂട്ടായ മുന്നേറ്റമാണ് നഗരത്തിന്റെ ഭാവിയെ പുതിയ ദിശയിലേക്ക് നയിക്കുന്നത്. ഈ വേളയിലാണ് പ്രാദേശിക ഭരണകൂടവും മറ്റ് ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധികളും കൂടുതൽ പദ്ധതികളുമായി രംഗത്ത് വരുന്നത്.












Click it and Unblock the Notifications