കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം; ഉചിതമായ തീരുമാനം ഹൈക്കമാൻഡ് എടുക്കുമെന്ന് സാദിഖലി തങ്ങൾ
മലപ്പുറം: യുഡിഎഫ് ജയിച്ചാൽ മുഖ്യമന്ത്രി ആരാവുമെന്ന തർക്കത്തിന് മെയ് നാല് വരെയേ ആയുസ് ഉള്ളൂവെന്ന് വ്യക്തമാക്കി പാണക്കാട് സാദിഖലി തങ്ങൾ. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് ഇടപെടൽ തന്നെയാണ് ലീഗും എടുത്തുപറയുന്നത്. കേരളം പ്രതീക്ഷിക്കുന്ന ഉചിതമായ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിൽ നിന്നും ഉണ്ടാകുമെന്നാണ് പാണക്കാട് സാദിഖലി തങ്ങൾ വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ കോൺഗ്രസിൽ സജീവമാവുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് നീങ്ങുമ്പോൾ, കോൺഗ്രസ് പാളയത്തിൽ ഈ ചോദ്യം സജീവ ചർച്ചയാവുകയാണ്. യുഡിഎഫ് വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? നിലവിൽ, പാർട്ടി നേതാക്കൾ ഒരേയൊരു മറുപടിയാണ് ആവർത്തിക്കുന്നത്: അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതായിരിക്കും. എങ്കിലും കേരളത്തിലെ നേതാക്കൾ ഒന്നൊഴിയാതെ ഇതിനായി കച്ചക്കെട്ടി ഇറങ്ങി തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങൾ സൂചിപ്പിക്കുന്നത്.

കോൺഗ്രസിൽ ഒന്നിലധികം മത്സരാർത്ഥികൾ
ഈ വിഷയത്തിൽ ഹൈക്കമാൻഡിന്റെ ഇടപെടൽ ഊന്നിപ്പറഞ്ഞ തിരുവനന്തപുരം എംപി ശശി തരൂർ, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷം കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് അറിയിച്ചത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഇപ്പോഴത്തെ ചർച്ചകൾ അനാവശ്യമാണെന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
നിലവിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനിലാണ് കൂടുതൽ പേരുടെയും കണ്ണ്. സംസ്ഥാനവ്യാപകമായി 'പുതുയുഗ യാത്ര' നയിച്ച സതീശൻ, ഇടതുസർക്കാരിന് വിശ്വസനീയമായ ഒരു ബദലായി കോൺഗ്രസിനെ അവതരിപ്പിക്കുകയായിരുന്നു എന്നാണ് പാർട്ടിക്കുള്ളിലെ അഭിപ്രായം. എന്നിരുന്നാലും, ഒരു വ്യക്തിയെ ചുറ്റിപ്പറ്റിയല്ല, മറിച്ച് ഒരു ടീമായി പാർട്ടി പോരാടണമെന്ന് പറഞ്ഞ് അദ്ദേഹം തുറന്ന അവകാശവാദങ്ങൾ ഒഴിവാക്കുകയാണ് ചെയ്‌തത്.
നേരത്തെ മുതിർന്ന കോൺഗ്രസ് നേതാവ് മണി ശങ്കർ അയ്യർ സതീശനെ യുഡിഎഫിന്റെ അനുയോജ്യനായ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരസ്യമായി പിന്തുണചോറൂണ്. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ, തരൂരിനെയും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെയും വിമർശിച്ചുകൊണ്ട് അദ്ദേഹം സതീശന്റെ കേരളത്തിലെ സംഘടനാപരമായ കഴിവുകളെ പ്രശംസിക്കുകയും ചെയ്‌തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മറ്റൊരു ശക്തനായ സ്ഥാനാർത്ഥി. കെ സുധാകരൻ ഉൾപ്പെടെ ചില കെപിസിസി നേതാക്കൾ ചെന്നിത്തലയെ പിന്തുണച്ച് സംസാരിച്ചിട്ടുണ്ട്. എന്നാൽ, സംസ്ഥാന ഘടകത്തിലെ മറ്റുള്ളവർ അനൗപചാരികമായി സതീശനിലേക്ക് ചായുന്നു. ഈ സൂചനകൾ വായിച്ചെടുക്കുകയും വിഭാഗീയ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യേണ്ടത് ഹൈക്കമാൻഡിന് ഒരു വെല്ലുവിളിയാണ്.
അതിനിടെ സ്ഥാനത്തേക്ക് കെസി വേണുഗോപാലിന്റെ പേരും കാര്യമായി തന്നെ ഉയർന്നു കേൾക്കുന്നുണ്ട്. കെസിക്കും ചില കേന്ദങ്ങളിൽ നിന്ന് പിന്തുണ ഉയർന്നുവന്നിരുന്നു. അതേസമയം, സഖ്യകക്ഷികൾ ഈ സംഭവവികാസങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നുണ്ട്. മുസ്ലീം ലീഗ് നേതാക്കൾ നേരത്തെ പറഞ്ഞിട്ടുള്ളത്, കോൺഗ്രസിന്റെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിൽ അവർ ഇടപെടില്ലെന്നാണ്. എങ്കിലും നിലവിലെ ചർച്ചകളിൽ അവർ അതൃപ്‌തി വ്യക്തമാക്കിയിട്ടുണ്ട്.














Click it and Unblock the Notifications