ഗുജറാത്ത് പിടിക്കാന്‍ കോണ്‍ഗ്രസിന്റെ 'ദ്വാരക പ്രഖ്യാപനം': ലക്ഷ്യം 125 സീറ്റുകള്‍
അഹമ്മദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവർത്തനങ്ങള്‍ ആരംഭിച്ച് കോണ്‍ഗ്രസ്. 125 സീറ്റുകള്‍ നേടാനുള്ള ബ്ലൂപ്രിന്റ് ഉണ്ടാക്കുന്ന 'ദ്വാരക പ്രഖ്യാപനം' പുറത്തിറക്കിയാണ് പാർട്ടി ഔദ്യോഗികമായി പ്രചരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. 2022ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചെടുക്കുന്നതിന്, പൊതുക്ഷേമവുമായി ബന്ധപ്പെട്ട 12 പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്.
വിലക്കയറ്റവും തൊഴിലില്ലായ്മയും ഇല്ലാതാക്കുക എന്ന മുദ്രാവാക്യത്തോടൊപ്പം കർഷകർക്കും കർഷകരുടെ പ്രശ്നങ്ങള്‍ക്കും വലിയ പരിഗണനയാണ് പാർട്ടി നല്‍കുന്നത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നും ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും വൈദ്യുതി ബില്ലുകൾ പകുതിയായി കുറയ്ക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. വിലക്കയറ്റത്തിന്റെ പ്രശ്‌നത്തിൽ നിന്ന് രക്ഷപ്പെടാൻ 500 രൂപയ്ക്ക് ഒരു സിലിണ്ടർ ഗ്യാസ് നൽകുമെന്നതാണ് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം. ഇതോടെപ്പം തന്നെ എല്ലാ അംഗീകൃത സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലെ ഒഴിവുകള്‍ നികത്തുമെന്ന ഉറപ്പും നൽകുന്നു. താലൂക്ക് തലത്തിൽ ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

താലൂക്ക് ആസ്ഥാനം "മഹാത്മാഗാന്ധി മോഡൽ സ്കൂൾ" നിർമ്മിക്കും. ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. ആശുപത്രികളില്‍ മതിയായ ജീവനക്കാരെ നിയമിക്കുകയും ചെയ്യും. കൂടാതെ, കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് 4 ലക്ഷം രൂപ സഹായം നൽകാനും ഒരോ കുടുംബത്തിനും ഒരു സർക്കാർ ജോലി നൽകാനുമുള്ള പ്രമേയവും കോൺഗ്രസിന്റെ ചിന്തൻ ശിവറിൽ അവതരിപ്പിച്ചു. 2004ലെ പഴയ പെൻഷൻ പദ്ധതി ഒരിക്കൽ കൂടി നടപ്പാക്കുമെന്ന് കോൺഗ്രസ് ഉറപ്പുനൽകിയിട്ടുണ്ട്. ഗുജറാത്ത് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജിപിസിസി) പ്രസിഡന്റ് ജഗദീഷ് താക്കൂർ ദ്വാരക പ്രഖ്യാപനം അവതരിപ്പിച്ചത്.
വിദ്യാഭ്യാസ കച്ചവടവൽക്കരണത്തിലൂടെ ചൂഷണത്തിന് ഇരയാകുന്നു മാതാപിതാക്കളെ മോചിപ്പിക്കാൻ പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെ "മഹാത്മാഗാന്ധി വിദ്യാഭ്യാസ" മാതൃകാ വിദ്യാഭ്യാസ സമുച്ചയം സ്ഥാപിക്കുമെന്ന് പ്രഖ്യാപനത്തിൽ പറയുന്നുണ്ട്. പെൺകുട്ടികൾക്ക് ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകും. വിദ്യാഭ്യാസ അവകാശ നിയമം കർശനമായി പാലിക്കും. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് പ്രത്യേക സംവിധാനം ഏർപ്പെടുത്തും.
നിലവിലെ സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾ കാരണം കടക്കെണിയിലായ കർഷകരെ സഹായിക്കാന്‍ 'കാർഷിക വായ്പ എഴുതിത്തള്ളലും വൈദ്യുതി ബിൽ പകുതിയും' എന്ന പദ്ധതി നടപ്പാക്കുമെന്നാണ് ഗുജറാത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. പാൽ ഉൽപ്പാദകർക്ക് ലിറ്ററിന് 5 രൂപ സബ്‌സിഡി നൽകും, കാർഷിക ഉപകരണങ്ങൾ, വളം, വിത്ത്, കീടനാശിനികൾ എന്നിവയുടെ ജിഎസ്ടി നിർത്തലാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു












Click it and Unblock the Notifications