കളക്ടര്‍ ബ്രോയെ പുകച്ച് പുറത്തു ചാടിക്കാന്‍ കോണ്‍ഗ്രസ് ശ്രമം
കോഴിക്കോട്: ഡിസിസി പ്രസിഡന്റ് കെ.സി.അബുവുമായി നേരത്തെ പ്രശ്‌നങ്ങളുണ്ടായിരുന്ന കോഴിക്കോട്ടെ കളക്ടര്‍ പ്രശാന്ത് നായര്‍ക്കെതിരെ കോണ്‍ഗ്രസ്. ഇത്തവണ കോഴിക്കോട് എം പി എം.കെ. രാഘവനാണ് കളക്ടര്‍ക്കെതിരെ പോരിനൊരുങ്ങുന്നത്. കോണ്‍ഗ്രസ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കളക്ടറേറ്റില്‍ നിയമിച്ച താത്കാലിക ജീവനക്കാരെ കളക്ടര്‍ പിരിച്ചുവിട്ടതാണ് എംപിയെ ചൊടിപ്പിച്ചത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ പക്ഷപാതിത്വം കാണിക്കുന്നുവെന്ന് എംപി ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് പടയൊരുക്കം തുടങ്ങിയതോടെയാണ് പിന്‍വാതില്‍ നിയമനത്തിലൂടെ വന്നവരെ കളക്ടര്‍ പിരിച്ചുവിട്ടത്. പകരം പുതിയ ആള്‍ക്കാരെ നിയമിക്കുകയും ചെയ്തു.

ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം കളക്ടര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെപ്പ് അടുത്തതിനാലും ചട്ടലംഘനമാകുമെന്നതിനാലുമാണ് കളക്ടര്‍ക്കെതിരെ പരസ്യമായ നിലപാടെടുക്കാത്തത്. കോഴിക്കോട് കളക്ടര്‍ക്ക് ലഭിക്കുന്ന ജനകീയ പിന്തുണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കുമെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് ജീവനക്കാരുടെ പിരിച്ചുവിടല്‍ എന്ന വാദവും കോണ്‍ഗ്രസ് ഉന്നയിക്കുന്നു. എന്നാല്‍, ചട്ടം തന്നെ പഠിപ്പിക്കേണ്ടെന്നും എല്ലാനിയമവശങ്ങളും പരിശോധിച്ചുള്ള നടപടിയാണെടുത്തതെന്നും പ്രശാന്ത് നായർ തിരിച്ചടിച്ചു. നേരത്തെ കളക്ടര്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന് കെ സി അബു ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വിവാദവും ഉയര്‍ന്നുവന്നു.












Click it and Unblock the Notifications