പദവി ഒഴിയുമോ കെ സുധാകരന്‍: കടിച്ച് തൂങ്ങാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചു, കടുത്ത അതൃപ്തി
തിരുവനന്തപുരം: പാർട്ടി പുനഃസംഘടന നിർത്തിവെക്കാനുള്ള എ ഐ സി സി നിർദേശത്തില്‍ കടുത്ത അതൃപ്തിയുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഭാരവാഹി പ്രഖ്യാപനം ഇന്നോ നാളെയോ നടത്താനിരിക്കെയായിരുന്നു എ ഐ സി സിയുടെ അപ്രതീക്ഷിത ഇടപെടല്‍. ഡി സി സി പുന:സംഘടനയുടെ അന്തിമപ്പട്ടികയ്ക്ക് ഇന്നലെ കെ പി സി സി നേതൃത്വം അംഗീകാരം നൽകുകയും ഔദ്യോഗിക പ്രഖ്യാപനത്തിനായി എ ഐ സി സി നേതൃത്വത്തിന് കൈമാറുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്നലെ അർധരാത്രിയുടെ പുനഃസംഘടന നിർത്തിവെക്കാന്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ പി സി സി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്ന പുനഃസംഘടനയില്‍ പല എംപിമാർക്കും പരാതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എ ഐ സി സി ഇടപെടല്‍. പുനസംഘടന സംബന്ധിച്ച് തങ്ങളുമായി ചർച്ച നടത്തുന്നില്ലെന്നായിരുന്നു എംപിമാരുടെ പരാതി.

എന്നാല്‍ പ്രഖ്യാപനത്തിന് തൊട്ടുമുമ്പുള്ള എ ഐ സി സിയുടെ ഇടപെടലില്‍ വലിയ അതൃപ്തിയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനുള്ളത്. പ്രസിഡന്റ് പദവിയില്‍ കടിച്ച് തൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്തമാക്കിയതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി കെ സുധാകരന്‍ എ ഐ സി സി നേതൃത്വത്തിന് കത്തയച്ചിട്ടുമുണ്ട്.

പുനഃസംഘടനയെ എതിർത്ത എംപിമാർ ആരാണെന്ന് പോലും അറിയിച്ചിട്ടില്ല. പാർട്ടിയിലെ ഗ്രൂപ്പുകളുമായി വിവിധ വിഭാഗം നേതാക്കളുമായും മാരത്തൺ ചർച്ചകൾ നടത്തുകയും എല്ലാവരിൽ നിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിച്ച ശേഷമാണ് പുനഃസംഘടന പട്ടിക തയ്യാറാക്കിയതെന്നും കെ പി സി അധ്യക്ഷന്‍ ചൂണ്ടിക്കാട്ടുന്നു.

പുനഃസംഘടനയ്ക്കെതിരെ ആദ്യം എതിർപ്പ് ഉന്നയിച്ച ഗ്രൂപ്പുകള്‍ വരെ അവസാന ഘട്ടത്തിന്‍ അനുനയനത്തിന് വഴങ്ങിയിരുന്നു. പുന:സംഘടനയിൽ ഗ്രൂപ്പ് നേതാക്കൾക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തിൽ പുനസംഘടന നിർത്തിവച്ചതിനെ കെ പി സി സി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. ഇതിന് പിന്നില്‍ ചില ഗൂഡാലോചനകള്‍ ഉണ്ടെന്നാണ് നേതൃത്വം സംശയിക്കുന്നത്.

പിന്‍വാതിലിലൂടെ പാർട്ടി പിടിക്കാന്‍ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളാണ് ഇത്. ഇവരെ പിന്തുണയക്കാന്‍ നേതൃത്വം തയ്യാറാവരുതെന്നും സുധാകരന്‍ എ ഐ സി സി നേതൃത്വത്തിന് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. പുനസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെ പി സി സിക്ക് കൈമാറണമെന്നും കെ സുധാകരന്‍ ആവശ്യപ്പെടുന്നുണ്ട്.

പുനഃസംഘടന സംബന്ധിച്ച് പരാതി ഉന്നയിച്ചവരെ കേട്ടശേഷം മാത്രമെന്നാണ് എ ഐ സി സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വർ അറിയിച്ചത്. പരാതി ഉന്നയിച്ച് എംപിമാരുള്‍പ്പടെ ചിലർ എത്തിയിട്ടുണ്ട്. അവരുള്‍പ്പടെ എല്ലാവരുമായി ചർച്ച നടത്തുമെന്നും താരീഖ് അന്‍നർ വ്യക്തമാക്കി. നേരത്തെ സുധാകരനും സതീശനും ചേർന്നുള്ള പുതിയ നേതൃത്വമായിരുന്നു പാർട്ടിയിലെ പുനഃസംഘടനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. എന്നാലിപ്പോള്‍ സതീശനും കെ.സി.വേണുഗോപാലും ചേർന്ന് പുതിയൊരു അച്ചുതണ്ട് രൂപപ്പെട്ടുവെന്നാണ് കെ സുധാകരന്റെ സംശയം.

കോൺഗ്രസ് പുനഃസംഘടനയുടെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി കെ മുരളീധരന്‍ രംഗത്ത് എത്തി. കോൺഗ്രസ് പുനഃസംഘടനയുടെ പേരിൽ പാർട്ടി വിരുദ്ധ പ്രവർത്തനം അനുവദിക്കില്ലെന്ന് കെ മുരളിധരൻ എം പി. പുനഃസംഘടന നിർത്തി വെക്കാനുളള ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ എന്താണെന്ന് അറിയില്ല. കഴിയുന്നത്ര സമവായത്തിലൂടെയായിരിക്കും പുനഃസംഘടന നടക്കേണ്ടതെന്നും മുരളീധരന്‍ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications