കൈവിട്ടു പോകുമെന്നായപ്പോള്‍ കൈകോർത്തു: ഇനി ഒറ്റക്കെട്ട്, കോണ്‍ഗ്രസില്‍ തർക്കമൊഴിയുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി പുനഃസംഘടന നിർത്തിവെക്കാനുള്ള നിർദേശം എ ഐ സി സിയില്‍ വന്നതോടെ വലിയ അസ്വാരസ്യങ്ങളായിരുന്നു കോണ്‍ഗ്രസ് പാർട്ടിയുടെ നേതൃതലത്തിലുണ്ടായത്. എ ഐ സി സി നിർദേശത്തില്‍ കനത്ത അതൃപ്തി പ്രകടിപ്പിച്ച കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെ ഏറെ ശ്രമപ്പെട്ടായിരുന്നു നേതാക്കള്‍ അനുനയിപ്പിച്ചത്. ഒരു ഘട്ടത്തില്‍ പാർട്ടിയില്‍ പുതിയ ഗ്രൂപ്പ് പോരം ശക്തമാവുന്നുവെന്ന സംശയങ്ങളും ബലപ്പെട്ടു.
എന്നാല്‍ പ്രതിപക്ഷ നേതാവും വിഡി സതീശനുമായി കെ പി സി സി പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയതോടെ വലിയൊരു പൊട്ടിത്തെറിയാണ് കോണ്‍ഗ്രസില്‍ നിന്നും ഒഴിവായത്. നേതൃതലത്തില്‍ രൂപപ്പെട്ട പ്രശ്നങ്ങള്‍ താഴേത്തട്ടിലും വലിയ തോതില്‍ വ്യാപിക്കുമെന്ന് മനസ്സിലാക്കിയതോടെയാണ് സമവായത്തിന്റെ പാതയില്‍ മുന്നോട്ട് പോവാന്‍ രണ്ട് കൂട്ടരും തീരുമാനിച്ചത്.
ആ കുറ്റം ഇനിയും ആയിരം തവണ അഭിമാനത്തോടെ ചെയ്യും: പൊലീസ് നടപടിയില്‍ മറുപടിയുമായി എംപി
പാർട്ടിയുടെ സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചേർന്ന് വിഡി സതീശന്‍ പുതിയ ഗ്രൂപ്പുണ്ടാക്കുന്നുവെന്നായിരുന്നു സുധാകരന്‍ അനുകൂലികളുടെ ആക്ഷേപം. അതോടൊപ്പം തന്നെ കെ സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും കെ മുരളീധരനും എത്തിയതും പുതിയ ഗ്രൂപ്പുകളുടെ സമവാക്യങ്ങളിലേക്ക് കാര്യങ്ങളെ കൊണ്ടുചെന്നെത്തിച്ചു.
എന്നാല്‍ താനൊരു ഗ്രൂപ്പിന്റെയും ഭാഗമല്ലെന്നും അങ്ങനെ ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെ ഭാഗമാവേണ്ടി വന്നാല്‍ അന്ന് പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനമായിരുന്നു വിഡി സതീശന്‍ നടത്തിയത്. ഇതിലൂടെ സമവായ വഴികളായിരുന്നു പ്രതിപക്ഷ നേതാവ് തുറന്ന് വിട്ടത്. തുടർന്ന് ആദ്യം മധ്യസ്ഥരിലൂടേയും പിന്നീട് നേരിട്ടും കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും സംസാരിച്ചു. ഈ സംസാരത്തിലൂടെ തന്നെ ഡി സി സി ഭാരവാഹികളെ തീരുമാനിക്കുന്ന ചർച്ചകളിലേക്കും കടക്കാന്‍ കഴിഞ്ഞത് പാർട്ടിക്കും വലിയ ആശ്വാസമായി.
പട്ടിക ഏകപക്ഷീയമാവരുത്, കരട് പട്ടികയില്‍ ഇടംപിടിച്ച കളങ്കിതരെ ഒഴിവാക്കണം, എംപിമാർ ഉന്നയിച്ച പരാതികള്‍ ചർച്ചയിലൂടെ പരിഹരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സതീശന്‍ പക്ഷം മുന്നോട്ട് വെച്ചത്. അതേസമയം തന്നെ ഒരുമയുടെ സന്ദേശവുമായി എത്തിയ പുതിയ നേതൃത്വത്തിനിടയില്‍ തന്നെ തർക്കം രൂക്ഷമായതില്‍ പാർട്ടിയില്‍ വലിയൊരു വിഭാഗത്തിന് അതൃപ്തിയുമുണ്ട്.
എന്നാല്‍ കരട് പട്ടിക അതേപടി അംഗീകരിച്ചാല്‍ പാർട്ടിയില്‍ വലിയ പൊട്ടിത്തെറി ഉണ്ടായേനെയെന്നും അതൊഴിവാക്കാന് ഇപ്പോഴത്തെ തർക്കം സഹായിച്ചുവെന്ന അഭിപ്രായക്കാർക്കും പാർട്ടിയില്‍ കുറവില്ല. കരട് പട്ടികയില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരും മോശം പെരുമാറ്റത്തിന്റെ പേരില്‍ ആരോപണ വിധേയരായവരും ഉള്‍പ്പെട്ടിരുന്നു. പാർട്ടി നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഇളവ് നൽകി ആരെയും ഭാരവാഹികളാക്കേണ്ട കാര്യമില്ലെന്ന നേരത്തെ പൊതുധാരണയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്ത് വെച്ച് വി ഡി സതീശനും കെ സുധകാരനും തമ്മിലുള്ള കൂടിക്കഴ്ച ഏകദേശം നാല് മണിക്കൂറോളം നീണ്ട് നിന്നിരുന്നു. നേതാക്കളുടെ താത്പര്യം സംരക്ഷിക്കുന്നതിനല്ല മറിച്ച് പാർട്ടിയിൽ ഉയർന്ന പരാതികൾ പരിഹരിച്ച് മുന്നോട്ട് പോകണമെന്നത് മാത്രമായിരുന്നു തന്റെ ആവശ്യം എന്ന് കൂടിക്കാഴ്ചയിൽ വി ഡി സതീശൻ വ്യക്തമാക്കി. ആരേയും പട്ടികയിൽ തിരുകി കയറ്റണമെന്ന താത്പര്യവും തനിക്ക് ഇല്ലെന്നും സതീശൻ പറഞ്ഞു.
അതേസമയം കെ പി സി സി അധ്യക്ഷനോട് പരാതികൾ അറിയിക്കാതെ എം പിമാർ നേരിട്ട് ഹൈക്കമാന്റിനെ സമീപിച്ചതിലെ തന്റെ അതൃപ്തികൾ സുധാകരന്‍ വ്യക്തമാക്കി. ഒറ്റക്കെട്ടായി പാർട്ടിയെ നയിക്കണമെന്നും സംഘടന തലത്തിൽ ഐക്യം ആവശ്യമാണെന്നും ഇരു നേതാക്കളും കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ ഡി സി സി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റുമാരുടേയും അന്തിമ പട്ടിക തയ്യാറാക്കണം എന്ന നിലപാടിലേക്ക് ചർച്ചയിലൂടെ നേതാക്കള്‍ എത്തുകയും ചെയ്തു.
അമ്മയേപ്പൊലെ തന്നെയുണ്ട്: വൈറലായി മീനാക്ഷി ദിലീപിന്റെ പുതിയ ചിത്രം
Recommended Video