കേരളം യുഡിഎഫ് തൂത്ത് വാരും!! 16 മുതല്‍ 18 സീറ്റുകള്‍ വരെ! ആദ്യ വിശകലനം പുറത്ത്
Recommended Video
പ്രവചനാതീതമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഉറപ്പുള്ള സീറ്റുകള്‍ എന്ന് പോലും ഒരു മുന്നണിക്കും തറപ്പിച്ച് പറയാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ പോളിങ്ങ് ശതമാനം വര്‍ധിച്ചതും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടി. കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്നാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിന്‍റെ വിലയിരുത്തല്‍.
'എന്‍റെ വോട്ട് കോണ്‍ഗ്രസിനെന്ന് അദ്വാനി', നന്ദി രാഹുല്‍, ചിത്രത്തിന് പിന്നില്‍
സംസ്ഥാനത്ത് 16 മുതല്‍ 18 വരെ സീറ്റുകള്‍ നേടാനാകുമെന്ന് യുഡിഎഫും വിലയിരുത്തുന്നു. 20 ലോക്സഭാ മണ്ഡലം കമ്മിറ്റികളില്‍ നിന്നും നേതൃത്വത്തിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്. വിശദാംശങ്ങളിലേക്ക്
യുഡിഎഫിനെ തുണച്ചു
പൊടിപാറുന്ന പോരാട്ടമായിരുന്നു ഇത്തവണ പല മണ്ഡലങ്ങളിലും നടന്നത്. പോളിങ്ങ് ശതമാനം ഉയര്‍ന്നത് ശബരിമല വിഷയത്തിന്‍റെ അലയൊലികളാണെന്ന നിരീക്ഷണമായിരുന്നു തിരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നത്. അതുകൊണ്ട് തന്നെ ശബരിമല ആരെ തുണച്ചെന്നതാണ് കേരളം ഉറ്റുനോക്കുന്നത്.
രാഹുല്‍ ഇഫക്റ്റ്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും സംസ്ഥാനത്ത് വലിയ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന വിലയിരുത്തലുകളും ശക്തമാണ്. എല്ലാം തങ്ങള്‍ക്ക് ഗുണകരമായിട്ടുണ്ടെന്നും കേരളത്തില്‍ 16-18 വരെ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.
രണ്ട് മണ്ഡലങ്ങള്‍
പാലക്കാടും ആറ്റിങ്ങലും ഒഴിച്ചുള്ള മണ്ഡലങ്ങളില്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ. പാലക്കാട് പ്രചരണത്തില്‍ ഏകോപന കുറവുണ്ടായെന്ന് പാര്‍ട്ടി വിലയിരുത്തി. പ്രധാന നേതാക്കളൊന്നും തന്നെ പ്രചരണത്തിന് എത്തിയില്ലെന്ന പരാതിയുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രംഗത്തെത്തിയിരുന്നു.
ശക്തനായ എതിരാളി
എംഎല്‍എ ഷാഫി പറമ്പില്‍ ഉള്‍പ്പെടെ ആലത്തൂരില്‍ രമ്യയ്ക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങിയെന്ന് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി പരസ്യമായി വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം ചര്‍ച്ചയിലൂടെ പരിഹരിച്ച് മുന്നേറാന്‍ ശ്രമിച്ചെങ്കിലും സിപിഎം സ്ഥാനാര്‍ത്ഥി എംബി രാജേഷിനുള്ള സ്വാധീനം മറികടക്കാന്‍ കഴിഞ്ഞില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്.
ന്യൂനപക്ഷ ഏകീകരണം
പാലക്കാട് ന്യൂനപക്ഷ ഏകീകരണം നടന്നാല്‍ മാത്രമേ യുഡിഎഫിന് വിജയപ്രതീക്ഷ വെയ്ക്കേണ്ടതുള്ളൂ എന്നാണ് പാര്‍ട്ടി കണ്ടെത്തല്‍. അതേസമയം ഇടതുപക്ഷത്തിന്‍റെ ഉരുക്കുകോട്ടയായ ആറ്റിങ്ങലിലും നേരിയ പ്രതീക്ഷയാണ് യുഡിഎഫ് വെച്ച് പുലര്‍ത്തുന്നത്.
വിള്ളലുണ്ടാക്കി
ഇവിടെ അടൂര്‍ പ്രകാശ് വിള്ളലുണ്ടാക്കിയെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു. എന്നാല്‍ അത് വിജയത്തിലെത്തുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതേസമയം സിപിഎം കോട്ടയായ കാസര്‍ഗോഡും ആലത്തൂരും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.
ഇടതുകോട്ടയില്‍
കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന് വലിയ രീതിയില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. പുറത്തുവന്ന ചില സര്‍വ്വേകളിലും കാസര്‍ഗോഡ് ഉണ്ണിത്താന്‍റെ വിജയം പ്രവചിച്ചിരുന്നു. ശക്തമായ മത്സരം നടന്ന ആലത്തൂരില്‍ രമ്യ ഹരിദാസ് മികച്ച പ്രകടനം കാഴ്ചവെച്ചു.
അന്തിമ ഘട്ടത്തില്‍
ഇടതുവോട്ടുകള്‍ പോലും രമ്യയ്ക്ക് ലഭിച്ചെന്ന അവകാശവാദവും കോണ്‍ഗ്രസിനുണ്ട്. ആലപ്പുഴയിലും അവസാന നിമിഷം കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തുന്നത്. തുടക്കത്തില്‍ എംഎ ആരിഫ് മുന്നേറിയിരുന്നു.എന്നാല്‍ പ്രചരണത്തിന്‍റെ അന്തിമ ഘട്ടത്തില്‍ യുഡിഎഫിന് ആധിപത്യം സ്ഥാപിക്കാനായി എന്നാണ് വിലയിരുത്തുന്നത്.
പിടിച്ച് നിന്നു
ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ സിറ്റിങ്ങ് എംപി ആന്‍റോ ആന്‍റണി പിടിച്ച് നിന്നെന്നാണ് കണക്ക് കൂട്ടല്‍. വിവിധ ഘടകങ്ങള്‍ വലിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍.
ന്യൂനപക്ഷ മേഖലകള്‍
മണ്ഡലത്തില്‍ ന്യൂനപക്ഷ മേഖലകളിലും തീര മേഖലകളിലും പോളിങ്ങ് ഉയര്‍ന്നത് യുഡിഎഫിന് പ്രതീക്ഷ പകരുന്നതാണ്. ബിജെപിക്ക് സ്വാധീനമുള്ള നേമം, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ പോളിങ്ങ് ഉയര്‍ന്നില്ലെന്നതും യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍.
രണ്ടര ലക്ഷം ഭൂരിപക്ഷം
വയനാട്ടില്‍ ഞെട്ടിക്കുന്ന വിജയം രാഹുല്‍ ഗാന്ധി നേടുമെന്നാണ് കണക്കാക്കുന്നത്. മണ്ഡലത്തില്‍ കുറഞ്ഞത് രണ്ടര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷമാണ് രാഹുലിന് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഒന്നര ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
മലപ്പുറവും പൊന്നാനിയും
പൊന്നാനിയിലും മലപ്പുറം തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും ഇടി മുഹമ്മദ് ബഷീര്‍ കുറഞ്ഞത് ഒരു ലക്ഷം ഭൂരിപക്ഷത്തിനും വിജയിക്കുമെന്നാണ് കണക്കാക്കുന്നത്.
ഹൈക്കമാന്‍റിന്
കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ 7 നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ കൂടിയാണ് കണക്കുകള്‍ സംബന്ധിച്ച നിഗമനത്തില്‍ എത്തിയത്. വോട്ടെടുപ്പിനെ കുറിച്ചുള്ള നേതൃത്വത്തിന്‍റെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം ഹൈക്കമാന്‍റിന് കൈമാറും.