'മത നിയമങ്ങൾ പറയാൻ ഭരണഘടന അനുവദിച്ചിട്ടുണ്ട്, മതബോധം തുടരും'; മന്ത്രിക്ക് ഹമീദ് ഫൈസിയുടെ മറുപടി...
കോഴിക്കോട്: മന്ത്രി വി അബ്‌ദുറഹ്‌മാന് മറുപടിയുമായി സമസ്‌ത നേതാവ് അബ്‌ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്ത്. മത സൗഹാർദ്ദത്തിനെതിരായ ഒരു വാക്ക് പോലും തന്റെ ഫേസ് ബുക്ക് പോസ്‌റ്റിൽ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മീഡിയ വളച്ചൊടിക്കുന്ന വാർത്ത കണ്ട് പ്രതികരിക്കേണ്ട ആളാണോ മന്ത്രി, തെറ്റിദ്ധരിച്ചതാണെങ്കിൽ മന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.
അടുത്തിടെ ഹമീദ് ഫൈസി ക്രിസ്‌തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശം വിവാദമായിരുന്നു. ക്രിസ്‌മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

ഇതിന് പിന്നാലെ ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ ഹമീദ് ഫൈസിക്ക് എന്തവകാശമെന്ന് മന്ത്രി വി അബ്‌ദുറഹ്‌മാൻ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി ചൂണ്ടിക്കാട്ടുകയുണ്ടായി.
ഈ അഭിപ്രായ പ്രകടനത്തിന് എതിരെയാണ് ഹമീദ് ഫൈസി അമ്പലക്കടവ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ബോധപൂർവമാണ് മന്ത്രി പറഞ്ഞതെങ്കിൽ ചില കാര്യങ്ങൾ കൂടി പറയാനുണ്ട്. മത സൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്നും പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ല. മത നിയമങ്ങൾ പറയാൻ ഭരണഘടന അനുവാദം നൽകിയിട്ടുണ്ട്. അതനുസരിച്ചു മതബോധനം ഇനിയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമസ്‌തയും അതിന്റെ ഘടകങ്ങളും നാളിതുവരെ സൗഹൃദവും സഹിഷ്ണുതയും മതസൗഹാർദവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്. 1990കളിൽ ചില മുസ്ലീങ്ങളിൽ തീവ്രതയുടെ നാമ്പുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയത് സമസ്തയും ഈ വിനീതൻ ജനറൽ സെക്രട്ടറിയായ എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുമായിരുന്നു; ഹമീദ് ഫൈസി കൂട്ടിച്ചേർത്തു.
അബ്‌ദുൾ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:
മന്ത്രി അബ്‌ദുറഹ്മാന് വിനയപൂർവ്വം
ക്രിസ്‌തുമസ് സംബന്ധിച്ച എന്റെ എഫ്.ബി പോസ്‌റ്റിനെ തുടർന്നു എന്നെ മോശമായ ഭാഷയിൽ അധിക്ഷേപക്കുകയും എന്നെ ജയിലിലടക്കണം എന്നു പ്രഖ്യാപിച്ചിരിക്കുകയുമാണല്ലോ താങ്കൾ...
പോസ്റ്റിന്റെ ഒറിജിനൽ രൂപം താങ്കൾ വായിച്ചോ എന്നറിയില്ല. പലരും അത് വളച്ചൊടിച്ചിട്ടുണ്ട്. ആദ്യമായി ഈ കൊടും ക്രൂരത ചെയ്തത് സമുദായത്തിൽ സ്ഥിരം നാരദപിപ്പണിയെടുക്കുന്ന ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവുമായിരുന്നു. അവർ തയ്യാറാക്കിയ ആകർഷകമായ കളർ പോസ്റ്റർ ഇപ്രകാരം:
"ക്രിസ്‌തുമസ് ആഘോഷിക്കരുത്, അന്യമതസ്ഥരെ അനുകരിക്കരുത്" :ഹമീദ് ഫൈസി അമ്പലക്കടവ്. ഇങ്ങനെ ഒരു ആശയം എൻ്റെ പോസ്‌റ്ററിൽ എവിടെയും പറഞ്ഞിട്ടില്ല. എൻെറ സഹോദരങ്ങളുടെ ഏറ്റവും പ്രധാനമായ ക്രിസ്മസ് ആഘോഷം നടത്തരുതെന്ന് പറയാൻ ഞാൻ ആരാ..? ഏറ്റവും വലിയ വർഗ്ഗീയവാദികൾക്കല്ലേ അങ്ങിനെ പറയാൻ പറ്റൂ.
എൻറെ പോസ്റ്റ് താഴെ ചേർക്കുന്നു. അതിൽ പറഞ്ഞത് എന്താണെന്ന് നോക്കൂ."ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ, സാന്താക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ, തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയും എല്ലാം നമ്മുടെ സമൂഹത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു .നാം ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു."
സഹോദര സമുദായങ്ങളുടെ ആഘോഷത്തിന്റെ ഭാഗമായ ആചാരങ്ങളും ആരാധനകളും നാം പകർത്തരുതെന്ന് പറയുന്നത് വർഗീയത യാണോ..?മതസൗഹാർദ്ദത്തിനെതിരാണോ..? ഇസ്ലാമിക പാരമ്പര്യമനുസരിച്ച് സൗഹൃദവും സഹിഷ്ണുതയും നിലനിർത്തണമെന്ന് കർശനമായി പോസ്റ്റിൽ തുടർന്ന് പറയുന്നുമുണ്ട്. അതിപ്രകാരം. "ഇതര മതസ്ഥരോട് സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതന് ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻന്മാർ നിർദ്ദേശിച്ചിരുന്നത്.'
കേരളത്തിലെ മുസ്ലിം പാരമ്പര്യവും സൗഹൃദത്തിന്റേതാണല്ലോ. ഇതിനെതിരെ ഒരു വാക്ക് എങ്കിലും ഈ പോസ്റ്റിലോ, എന്റെ മറ്റേതെങ്കിലും ലേഖനങ്ങളിലോ, പ്രസംഗങ്ങളിലോ, എവിടെയെങ്കിലും ഉള്ളതായി മന്ത്രിക്ക് ചൂണ്ടിക്കാണിക്കാൻ പറ്റുമോ..? ഏതെങ്കിലും മീഡിയകൾ വളച്ചൊടിക്കുന്ന വാർത്ത കണ്ടു പ്രതികരിക്കേണ്ട ആളാണോ ഒരു മന്ത്രി..? തെറ്റിദ്ധരിച്ചതാണെങ്കിൽ മന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ബോധപൂർവ്വമാണെങ്കിൽ സവിനയം ഉണർത്തട്ടെ . എൻെറ മതനിയമങ്ങൾ പറയാൻ എന്റെ രാജ്യത്തിൻറെ ഭരണഘടന എനിക്ക് അനുവാദം നൽകിയിട്ടുണ്ട്.അതനുസരിച്ച് മതബോധനം ഇനിയും തുടരും ഇൻഷാ അള്ളാ... സമസ്തയും അതിൻറെ ഘടകങ്ങളും നാളിതുവരെ സൗഹൃദവും സഹിഷ്ണുതയും മതസൗഹാർദവും ഉയർത്തിപ്പിടിച്ചിട്ടുണ്ട്.
1990 കളിൽചില മുസ്ലീങ്ങളിൽ തീവ്രതയുടെ നാമ്പുകൾ ഇവിടെ പ്രത്യക്ഷപ്പെട്ടപ്പോൾ അതിനെതിരെ ശക്തമായ ചെറുത്തുനിൽപ്പ് നടത്തിയത് സമസ്തയും ഈ വിനീതൻ ജനറൽ സെക്രട്ടറിയായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുമായിരുന്നു. "എൻ ഡി എഫ് എന്തുകൊണ്ട് എതിർക്കപ്പെടുന്നു" എന്ന പേരിൽ പുസ്തകം എഴുതി പ്രസിദ്ധീകരിച്ചത് ഈ വിനീതനായിരുന്നു. എന്റെ സംഘടനയുടെ ഇന്നത്തെ പ്രസ്താവനയിൽ പറഞ്ഞതുപോലെ മതസൗഹാർദ്ദവും മതേതരത്വവും മന്ത്രിയിൽ നിന്നും പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ലെന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.












Click it and Unblock the Notifications