കൊവിഡ് ആശങ്ക; കേരളത്തിൽ 300 പേർക്ക് കൂടി രോഗബാധ, മൂന്ന് മരണം, ചികിത്സയിൽ കഴിയുന്നത് 2341 പേർ...
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് ആശങ്കയ്ക്ക് അറുതിയായില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 300 പേർക്ക് കൂടിയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 2341ലേക്ക് ഉയര്‍ന്നു. കേരളത്തിൽ മൂന്ന് മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്താകെ കഴിഞ്ഞ 24 മണിക്കൂറിനിടെ 358 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. അതിൽ ഭൂരിഭാഗവും കേരളത്തിലാണെന്നതാണ് ആശങ്ക ഉണർത്തുന്ന ഘടകം. നിലവിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം 2669 ആണ്.

അതേസമയം, കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൂടുതൽ കൊവിഡ് പരിശോധന നടത്താൻ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിൽ സംസ്ഥാനങ്ങളോട് കേന്ദ്രമന്ത്രി നിർദേശിച്ചിരുന്നു. വരും ദിവസങ്ങളിലെ രോഗവ്യാപനം കൂടി കണക്കിലെടുത്താവും കേന്ദ്രത്തിന്റെ തുടർ നടപടികൾ.
അതേസമയം, കൊവിഡിനെ നേരിടാൻ വരുന്ന ഉത്സവ സീസണിൽ ജാഗ്രതയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൂട്ടായ പരിശ്രമവും ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്നലെ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ കൊവിഡ് പ്രതിരോധ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ സംസ്ഥാന ആരോഗ്യമന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ വകഭേദം കണ്ടെത്താൻ ന്യൂമോണിയ പോലുള്ള അസുഖങ്ങളുടെയും സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി അയയ്‌ക്കണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. മരുന്നുകൾ, ഓക്‌സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ, വാക്‌സിനുകൾ എന്നിവയുടെ സ്‌റ്റോക്ക് ഉണ്ടെന്ന് കൃത്യമായി ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കൊവിഡ് രോഗ ബാധയ്ക്ക് കാരണമായ കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ജെഎന്‍ വൺ രാജ്യത്ത് ഇതുവരെ 21 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. നിതി ആയോഗ് അംഗം (ആരോഗ്യവിഭാഗം) വികെ പോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗോവയില്‍ 19 പേര്‍ക്കും മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഓരോത്തര്‍ക്ക് വീതവുമാണ് ഈ വകഭേദം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications