സിപിഐ മലപ്പുറം സമ്മേളനം; പാര്‍ട്ടിയുടെ മികച്ച സമ്മേളനങ്ങളുടെ പട്ടികയിലെന്ന് കാനം
മലപ്പുറം: മലപ്പുറത്തു കഴിഞ്ഞ നാലു ദിവസങ്ങളിലായി സിപിഐ സംസ്ഥാന സമ്മേളനം സിപിഐ ഏറ്റവും മികച്ച സമ്മേളനങ്ങളുടെ പട്ടികയിലാണെന്നു സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞു. വന്‍വിജയമാക്കി സമ്മേളനത്തെ വിജയിപ്പിക്കാന്‍ സ്വാഗത സംഘം ഭാരവാഹികള്‍ക്ക് സാധിച്ചതായും കാനംവിലയിരുത്തി. മലപ്പുറം നഗരത്തെ ചെങ്കടലാക്കി നാലുദിവസം നീണ്ട സിപിഐ സംസ്ഥാന സമ്മേളനം ഇന്നലെയാണ് കൊടിയിറങ്ങിയത്.
സണ്ണി ലിയോൺ - വെബ്ബർ ദമ്പതികൾക്ക് ഇത്തവണ 'ഇരട്ടക്കുട്ടികൾ'.. കാണാം നിഷ കൗറിന്റെ രണ്ട് അനിയന്മാരെ
പതിനായിരങ്ങള്‍ അണിനിരന്ന റാലിയും റെഡ് വോളണ്ടിയര്‍ മാര്‍ച്ചും സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായ സമാപനമേകി. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനും സംഘപരിവാറിനെ പ്രതിരോധിക്കാനും രാജ്യത്ത് വിശാലമായ ജനാധിപത്യ, മതേതര കൂട്ടായ്മ രൂപപ്പെടുത്തേണ്ടതുണ്ടെന്ന് കിഴക്കേത്തലയില്‍ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവേ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി പറഞ്ഞു.

ഇടതുചേരിക്ക് ഒറ്റയ്ക്ക് ഇത് സാദ്ധ്യമാവില്ലെന്നതിനാല്‍ ജനാധിപത്യ, മതേതര പാര്‍ട്ടികളെയും സംഘടനകളെയും സ്വതന്ത്ര ചിന്തകരെയും ഉള്‍പ്പെടുത്തി പ്രതിരോധനിര രൂപവത്കരിക്കണം. ഫാസിസത്തിനെതിരെ ദളിത് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ സംഘടിതമായ ഉണര്‍വിനെയും ഇതിന്റെ ഭാഗമാക്കണം. സിപിഎം, സിപിഐ, മറ്റ് ഇടതുപാര്‍ട്ടികള്‍ എന്നിവ ഐക്യപ്പെട്ടുളള ശക്തമായ പ്രസ്ഥാനവും രൂപവത്കരിക്കണം.
എങ്കിലേ വര്‍ഗീയതയ്‌ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് സാദ്ധ്യമാവൂ. മതേതര കൂട്ടായ്മയെ തിരഞ്ഞെടുപ്പ് കൂട്ടുകെട്ടായല്ല വിലയിരുത്തേണ്ടത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഓരോ സംസ്ഥാനത്തേയും സവിശേഷമായ സാഹചര്യം ഉള്‍ക്കൊണ്ട് മുന്നോട്ടുപോവാം. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ച തടയാന്‍ ഇടതുപാര്‍ട്ടികള്‍ക്ക് കഴിയണം. രാജ്യത്ത് ബിജെപിയെ പരാജയപ്പെടുത്തുകയാണ് ഇടതുകക്ഷികളുടെ മുന്നിലെ വലിയ ലക്ഷ്യമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.
കൊല്ലത്ത് 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുമ്പോള്‍ രാജ്യത്തിന് വഴികാട്ടുന്ന രാഷ്ട്രീയ പ്രമേയം സിപിഐ മുന്നോട്ടുവയ്ക്കുമെന്ന് അദ്ധ്യക്ഷത വഹിച്ച സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ പുതിയ അദ്ധ്യായമാവുമിത്. പുതിയ കാലഘട്ടത്തില്‍ പുതിയ വീക്ഷണങ്ങളും പ്രവര്‍ത്തന രീതിയുമായി മുന്നോട്ടുപോവണം. ഫാസിസം അപകടകരമാംവിധം വളരുമ്പോള്‍ രാഷ്ട്രീയ നിലപാടുകളിലും സമീപനങ്ങളിലും മാറ്റം വരുത്തേണ്ടിവരും. വിശാല മതേതരചേരി അനിവാര്യമായിട്ടുണ്ട്.
സിപിഐ പിളരാന്‍ പോവുന്നെന്നും സമ്മേളനത്തില്‍ നേതാക്കള്‍ തമ്മില്‍ പൊട്ടിത്തെറിയെന്നതും മാദ്ധ്യമസൃഷ്ടി മാത്രമാണ്. സമ്മേളനത്തിലെ എല്ലാ റിപ്പോര്‍ട്ടുകളും ഐക്യകണ്ഠ്യേനയാണ് പാസാക്കിയത്. സെക്രട്ടറിയെയും കൗണ്‍സിലിനെയും മിനിറ്റുകള്‍ക്കകം തിരഞ്ഞെടുത്തു. ഈ ഐക്യം ഇഷ്ടപ്പെടാത്തവരാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നും കാനം പറഞ്ഞു. ഡി. രാജ എംപി, കെ.ഇ. ഇസ്മായില്‍, പന്ന്യന്‍ രവീന്ദ്രന്‍, ബിനോയ് വിശ്വം, ആനി രാജ, കെ.പി രാജേന്ദ്രന്‍, പിപി സുനീര്‍, മന്ത്രിമാരായ വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, എ. രാജു തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications