ഇപി ജയരാജൻ വിഷയത്തിൽ 'തടിതപ്പി' സിപിഐ; അഭിപ്രായം പറയാനില്ല, കാര്യങ്ങൾ സിപിഎമ്മിന് തീരുമാനിക്കാം!!
തിരുവനന്തപുരം: ജയരാജനെ വിജിലന്‍സ് കുറ്റവിമുക്തനാക്കിയതില്‍ അഭിപ്രായം പറയാനില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇപി ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കണോയെന്ന് സിപിഎമ്മിന് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍മന്ത്രിയും സിപിഐഎം നേതാവുമായ ഇപി ജയരാജനെതിരെയുളള കേസ് വിജിലന്‍സ് അവസാനിപ്പിക്കുന്നു എന്ന വാർത്ത വന്നതിനു ശേഷമായിരുന്നു കാനം രാജേന്ദ്രന്റെ പ്രസ്താവന.
ഇപി ജയരാജന്‍ മന്ത്രിയായിരിക്കെ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്ത് സ്വന്തക്കാരെ നിയമിച്ച നടപടി വിവാദമായിരുന്നു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതി എംപിയുടെ മകന്‍ പികെ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.
അഴിമതി നിരോധന നിയമം നിലനില്‍ക്കില്ലെന്ന് കണ്ടെത്തിയാണ് വിജിലന്‍സ് ബന്ധുനിയമനക്കേസ് അവസാനിപ്പിക്കുന്നത്. നിയമോപദേശകന്‍ സി.സി അഗസ്റ്റിന്റെ നിലപാടും കേസ് തുടരാനാവില്ലെന്ന് തന്നെയാണ്.ഉത്തരവിറങ്ങി മൂന്നാംദിവസം തന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണ് വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറയ്ക്ക് ഹൈക്കോടതിയെയും വിജിലന്‍സ് തീരുമാനം അറിയിക്കും.