പാർട്ടിയിലെത്തി രണ്ടാം ദിവസം കെപി അനിൽ കുമാറിന് പുതിയ ചുമതല; വാക്കുപാലിച്ച് സിപിഎം
തിരുവനന്തപുരം; പുന;സംഘടയുമായി ബന്ധപ്പെട്ട കോൺഗ്രസിലെ തർക്കങ്ങൾ മുതലെടുക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സിപിഎം. കോൺഗ്രസിനെ തകർത്ത് തങ്ങളുടെ ബഹുജന അടിത്തറ ശക്തമാക്കുകയെന്നതാണ് പാർട്ടി ലക്ഷ്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിൽ 3 കോൺഗ്രസ് നേതാക്കളെയാണ് സിപിഎം പാർട്ടിയിലെത്തിച്ചത്. സിപിഎമ്മിൽ എത്തുന്നവർക്ക് അർഹമായ പദവി നൽകുമെന്നാണ് പാർട്ടി മുൻ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഇപ്പോഴിതാ കോൺഗ്രസ് വിട്ടെത്തിയ രണ്ടാം ദിവസം തന്നെ കെപി അനിൽ കുമാറിന് ചുമതല നൽകിയിരിക്കുകയാണ് സിപിഎം.

കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി ജനറൽ സെക്രട്ടറിയായിരുന്ന അനിൽ കുമാർ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ എത്തിയത്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയിൽ മത്സരിക്കാൻ അനിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് ലഭിച്ചിരുന്നില്ല.തുടർന്ന് നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഡിസിസി പ്രസിഡന്റ് സ്ഥാനവും ലഭിക്കില്ലെന്നായതോടെയാണ് അനിൽ കുമാർ നേതൃത്വത്തിനെതിരെ പരസ്യമായി തുറന്നടിച്ചത്.

ഗ്രൂപ്പ് സമവാക്യങ്ങൾ മാറി മറിഞ്ഞതോടെ പാർട്ടി വിടുകയെന്നല്ലാതെ മറ്റൊരു വഴി കോൺഗ്രസിൽ ഇനിയില്ലെന്ന നിലപാടിലായിരുന്നു അനിൽ. ഇതോടെ നേതൃത്വത്തിനെതിരായ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് അനിൽ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സിപിഎം അനിൽ കുമാറിനെ സമീപിച്ചത്. അനിലിനെ സിപിഎമ്മിലെത്തിക്കാൻ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും എളമരം കരീമുമാണ് ചരടുവലിച്ചത്.

അനിലും താത്പര്യം അറിയിച്ചതോടെയാണ് കോൺഗ്രസ് വിടുന്നുവെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെ തന്നെ അനിൽ എകെജി സെന്ററിൽ എത്തിയത്. കോടിയേരി തന്നെ അനിലിനെ സ്വീകരിക്കുകയും ചെയ്തു. ഉറപ്പ് നൽകിയത് പോലെ തന്നെ പാർട്ടിയിൽ പുതിയ ചുമതലയും നൽകി. കോഴിക്കോട് ജില്ലാ സമ്മേളന സംഘാടക സമിതി രക്ഷാധികാരിപ്പട്ടികയിലാണ് സിപിഎം കെപി അനിൽ കുമാറിനെ ഉൾപ്പെടുത്തിയത്.

ഇന്ന് ചേര്‍ന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന്റേതാണ് തീരുമാനം. എളമരം കരീം, ടി.പി.രാമകൃഷ്ണന്‍, മുഹമ്മദ് റിയാസ് തുടങ്ങിയ ഏഴംഗ രക്ഷാധികാരികളില്‍ ഒരാളായാണ് അനിൽ കുമാറിനെ ചുമതലപ്പെടുത്തിയത്. തോട്ടത്തില്‍ രവീന്ദ്രന്‍ ചെയര്‍മാനും എ. പ്രദീപ്കുമാര്‍ ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി.ജനുവരി 10 മുതല്‍ കോഴിക്കോട് നളന്ദയിലാണ് സിപിഎം ജില്ലാ സമ്മേളനം നടക്കുന്നത്. മൂന്ന് ദിവസങ്ങളിലായാണ് സമ്മേളനങ്ങൾ നടക്കുന്നത്.

അതേസമയം അനിൽ കുമാർ കുമാർ ഉൾപ്പെടെ ഇപ്പോൾ കാലുമാറിയ നേതാക്കളുടെ അഭാവം പാർട്ടിക്ക് യാതൊരുവിധ നഷ്ടവും ഉണ്ടാക്കിയിട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. നേതാക്കളുടെ കൊഴിഞ്ഞ് പോക്കിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-തുടർ ഭരണം കിട്ടിയപ്പോൾ
കുറേ പേർ CPM NCP യിലൊക്കെ പോകാൻ തീരുമാനം എടുത്തിരുന്നു. നേതാക്കൾ മാത്രമാണ് അക്കരപച്ചതേടി പോകുന്നത്. സാധാര പ്രവർത്തകർക്ക് ഒരു നിരാശയും ഇല്ല.
മരത്തിൻ്റെ ഇലകൾ കൊഴിഞ്ഞാലും അത് തളിർക്കും.പല്ലിയുടെ വാല് മുറിഞ്ഞാലും പിന്നെയും
വളരും.

അതു കൊണ്ട് അധികാരമോഹികളും CPM ൻ്റെ എച്ചിൽ പാത്രം കഴുകാൻ പോകുന്നവരൊക്കെ പോകട്ടെ.ഒന്നോ രണ്ടോ ദിവസത്തെ മാധ്യമ വർത്തകൾക്ക് ശേഷം ഇതൊക്കെ
അങ്ങ് നിൽക്കും.ജി സുധാകരനും വിപ്ലവ സിങ്കം പി ജയരാജനുമറിയാം സിപിഎമ്മിൽ പിടിച്ചു നിൽക്കാനുള്ള കഷ്ടപ്പാട്, പോസ്റ്റിൽ പറയുന്നു.

അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലേക്ക് വരുന്നത് സ്വാഭാവിക പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബിജെപി രാജ്യത്ത് സ്വീകരിക്കുന്ന നയം രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് തന്നെ വഴിവെക്കുന്നതാണ്.എന്നാൽ ബിജെപിയെ ആ രീതിയില്‍ കണ്ട് കൊണ്ട് നേരിടാനല്ല കോണ്‍ഗ്രസ് തയ്യാറാവുന്നത് .. ഇത് കോണ്‍ഗ്രസിന് അകത്തുള്ളവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഇടതു പക്ഷമാണ്. അതിനാലാണ് നേതാക്കൾ സിപിഎമ്മിലേക്ക് ചേക്കേറുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്തൊരു അഴകാണ് കാണാന്‍; അനാര്‍ക്കലിയുടെ പുതിയ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്












Click it and Unblock the Notifications