കണ്ണൂരില്‍ സമാധാനയോഗം വിളിക്കുന്നു, കോണ്‍ഗ്രസിന്റെ സമ്മര്‍ദം ഫലിച്ചു ഇനി ദേശീയതലത്തിലും പ്രചാരണം
ഷുഹൈബ് വധത്തിലെ അന്വേഷണം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്
തിരുവനന്തപുരം: ഷുഹൈബ് വധത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ സമാധാനയോഗം വിളിക്കുന്നു. ഷുഹൈബ് വധത്തിന് ഒത്താശ ചെയ്തത് സിപിഎമ്മാണെന്നും കണ്ണൂരില്‍ അക്രമസാഹചര്യം നിലനിര്‍ത്താനാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിറകേയാണ് കളക്ടര്‍ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസിനെ സഖ്യത്തിന് ക്ഷണിച്ച് സുരേന്ദ്രൻ ഇങ്ങനാണോ മുസ്ലീങ്ങളെ സംരക്ഷിക്കുന്നത്?
പിണറായിക്ക് ഇപ്പോഴും പാർട്ടി സെക്രട്ടറിയുടെ നിലവാരം; ഉത്തരവാദിത്തം നിറവേറ്റുന്നനതിൽ പരാജയം!
അതേസമയം വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ വിജയം നേടിയിരിക്കുകയാണ്. ദേശീയ തലത്തില്‍ കൊലപാതക രാഷ്ട്രീയത്തെ വിഷയമാക്കി തിരിച്ചടിക്കാനും അവര്‍ ആഗ്രഹിക്കുന്നുണ്ട്. കെ സുധാകരന്‍ ഇതിന്റെ ഭാഗമായിട്ടാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചതെന്നും സൂചനയുണ്ട്.
സമാധാനയോഗം
ഷുഹൈബ് കൊല്ലപ്പെട്ട അന്നുമുതല്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുന്ന ഒന്നാണ് കണ്ണൂരില്‍ സമാധാനയോഗം വിളക്കണമെന്ന്. എന്നാല്‍ കളക്ടര്‍ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നില്ല. നേരത്തെ ബിജെപിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഷുഹൈബ് കൊല്ലപ്പെടുന്നതിന് മുമ്പ് കണ്ണൂര്‍ ജില്ലയില്‍ സമാധാനത്തിനായി സര്‍വകക്ഷി യോഗങ്ങള്‍ വിളിച്ചിരുന്നു. എന്നാല്‍ വീണ്ടും കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തത്.
പോലീസ് നിശ്ചലം
പോലീസിനെ സര്‍ക്കാര്‍ നിഷ്‌ക്രിയമാക്കിയതായി ആരോപണമുണ്ട്. ഇക്കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറ് ദിവസം കഴിഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായത്. ഇതില്‍ നിന്ന് തന്നെ പോലീസ് വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് സൂചനയുണ്ട്. അറസ്റ്റിലായവര്‍ യഥാര്‍ത്ഥ പ്രതികളല്ല. അവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും ചെന്നിത്തല പറഞ്ഞു.
കേസ് ഇല്ലാതാക്കാന്‍ നീക്കം
ഷുഹൈബ് വധത്തിലെ അന്വേഷണം പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കണ്ണൂരില്‍ നിന്നുള്ള ഡിവൈഎസ്പിമാര്‍ ഇതിന് പിന്നിലുണ്ട്. എസ്പി ഇക്കാരണത്താലാണ് അവധിയില്‍ പോയത്. നിലവിലെ അന്വേഷണത്തില്‍ എസ്പിക്ക് അമര്‍ഷം ഉണ്ടെന്ന് സതീശന്‍ പാച്ചേനി പറഞ്ഞു. മുഖ്യമന്ത്രികൊലപാതകത്തെ അപലപിച്ചത് ആത്മാര്‍ത്ഥതയില്ലാതെയാണ്. ക്വട്ടേഷന്‍ സംഘത്തെയും സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് ഇത് നടത്തിയതെന്നും പാച്ചേനി വ്യക്തമാക്കി.
യെച്ചൂരിയും സമ്മര്‍ദത്തില്‍
കേരളത്തിലെ കൊലപാതക രാഷ്ട്രീയം ദേശീയ തലത്തില്‍ ചര്‍ച്ചയാവുന്നത് യെച്ചൂരിയെ സമ്മര്‍ദത്തിലാക്കുന്നുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്റെ കത്തും അദ്ദേഹത്തിന് തലവേദനയാണ്. നിലവില്‍ കേരളാഘടകത്തിനെതിരെ യെച്ചൂരിക്ക് അമര്‍ഷമുണ്ട്. ഇക്കാരണത്താല്‍ വിഷയം കേന്ദ്രക്കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാന്‍ യെച്ചൂരി തയ്യാറായേക്കും. ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരാജയമാണെന്ന് സുധാകരന്‍ യെച്ചൂരിക്ക് അയച്ച കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
വിഎസും തള്ളി
ഷുഹൈബിന്റെ വധം ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന് നേതൃത്വത്തെ അടിക്കാന്‍ കിട്ടിയ വടിയായിരുന്നു. ഒരു കൊലപാതകത്തെയും മന:സാക്ഷിയുള്ള ആരും അംഗീകരിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞു. പിന്നീട് ഒന്നും പറഞ്ഞില്ലെങ്കില്‍ യെച്ചൂരിക്ക് ഒപ്പം ചേര്‍ന്ന് പിണറായിയെയും പ്രകാശ് കാരാട്ടിനെയും സമ്മര്‍ദത്തിലാക്കാന്‍ വിഎസ് ശ്രമിച്ചേക്കുമെന്നാണ് സൂചന. നേരത്തെ ടിപി വധക്കേസില്‍ ഔദ്യോഗിക നേതൃത്വത്തിനെതിരെ പരസ്യനിലപാടെടുത്തിരുന്നു വിഎസ്.
അന്വേഷണ വിവരങ്ങള്‍ സുരക്ഷിതമല്ല
കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പല സുപ്രധാന വിവരങ്ങളും ചോരുന്നതായി അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്ന് ബെഹ്‌റ പറഞ്ഞു. അന്വേഷണം നേരിട്ട് വിലയിരുത്താന്‍ കണ്ണൂരിലെത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്വേഷണ സംഘത്തില്‍ ബെഹ്‌റയുടെ വിശ്വസ്തരെയാവും ഉള്‍പ്പെടുത്തുക.
കാര്യങ്ങള്‍ കൈവിട്ടു
ഷുഹൈബ് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കൈപിടിയിലൊതുങ്ങാത്ത കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന് വല്ലാത്ത ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടുണ്ട് പിണറായിക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ലെന്നാണ് സൂചന. നേരത്തെ ബിജെപിക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ പ്രതിരോധത്തിന്റെ ഭാഗമായി സംഭവിക്കുന്നതാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാല്‍ ഇപ്പോഴത്തെ സംഭവം അതിന് പരിധിയില്‍ നില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി നിയന്ത്രിക്കാന്‍ സാധിക്കാതെ വരികയായിരുന്നു.
ബിജെപിയുടെ സഹായം
ഷുഹൈബ് വധത്തില്‍ കോണ്‍ഗ്രസിനെ സഹായിക്കാനൊരുങ്ങുകയാണ് ബിജെപി. സിപിഎമ്മിനെയാണ് അവര്‍ മുഖ്യശത്രുവായി കാണുന്നത്. ദേശീയ കോണ്‍ഗ്രസ് ഇക്കാര്യം പ്രചരിപ്പിക്കുമ്പോള്‍ ബിജെപിയുടെ നിശബ്ദ പിന്തുണയും ഉണ്ടാവും. ദേശീയമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ ഇതിനെ കാണുന്നുണ്ട്. നേരത്തെ തന്നെ സിപിഎം ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന പാര്‍ട്ടിയാണെന്ന് ബിജെപി ആരോപിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി അറിയാതെ കണ്ണൂരില്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അതുകൊണ്ട് പിണറായി അറിഞ്ഞുകൊണ്ടാണ് കൊലപാതകങ്ങള്‍ നടക്കുന്നതെന്നുമായിരിക്കും കോണ്‍ഗ്രസ് പ്രചരിപ്പിക്കുക.