വാഹനത്തിന്‍റെ പേരില്‍ അപവാദ പ്രചാരണം നടത്തുന്നതെന്ന് പാര്‍ടി കോണ്‍ഗ്രസിനെ അവഹേളിക്കാന്‍: ജയരാജന്‍
കണ്ണൂർ: പാര്‍ടി കോണ്‍ഗ്രസിനെ അവഹേളിക്കാന്‍ മറ്റൊന്നും കിട്ടാത്തതിനാലാണ് വാടകക്കെടുത്ത വാഹനത്തിന്‍റെ പേരില്‍ അപവാദ പ്രചാരണം നടത്തുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്തതും കൂടുതല്‍ വാഹനങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളതുമായ ഏജന്‍സിക്കാണ് കരാര്‍ നല്‍കിയത്. ഏജന്‍സിയാണ് വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ടി നേതാക്കള്‍ക്കും പ്രതിനിധികള്‍ക്കുമായി 58 വാഹനങ്ങളാണ് വാടകക്കെടുത്തത്. ആരുടെയും രാഷ്ട്രീയം നോക്കിയിട്ടില്ല. 14 ഇന്നോവ, 22 ട്രാവലര്‍, 8 ടവേര, 14 ബസ് എന്നിവ 28 ഉടമകളില്‍ നിന്നാണ് വാടകക്കെടുത്തത്. ട്രാവലര്‍, ടവേര, ബസുകള്‍ എന്നിവ പ്രാദേശികമായാണ് എടുത്തത്. എയര്‍പോര്‍ട്ടില്‍ സേവനം നടത്തുന്ന കാലിക്കറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സാണ് 14 ഇന്നോവ നല്‍കിയത്. ക്വട്ടേഷന്‍ ക്ഷണിച്ചാണ് വാഹനങ്ങളെടുത്തത്. അതിനുശേഷവും സംസാരിച്ച് നിരക്കില്‍ കുറവു വരുത്തിയശേഷമാണ് കരാറാക്കിയത്.

പാര്‍ടി കോണ്‍ഗ്രസ് ചരിത്ര സംഭവമായി മാറി. സിപിഐ എമ്മുകാരല്ലാത്തവര്‍ പോലും പങ്കെടുത്താണ് പാര്‍ടി കോണ്‍ഗ്രസ് ഇത്രയും വലിയ വിജയത്തിലേക്ക് ഉയര്‍ന്നത്. ഇതില്‍ ഇതുവരെ ഒരു കുറ്റവും കണ്ടെത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഈ വിജയത്തില്‍ വിറളി പൂണ്ടവരാണ് വാഹനത്തിന്‍റെ പേരില്‍ അപവാദം പ്രചരിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ ഇതില്‍ വലിച്ചിഴച്ചത് മനപൂര്‍വമാണ്. കണ്ണൂരില്‍ പരിപാടി നടക്കുമ്പോള്‍ കോഴിക്കാട് ജില്ലാ കമ്മിറ്റി വാഹനം വാടകക്കെടുക്കേണ്ട കാര്യമില്ല.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍
പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ബംഗാളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വരുന്നതിന് എറണാകുളം ജില്ലാ കമ്മിറ്റി വാഹനം ഏര്‍പ്പെടുത്തിയിരുന്നു. പിബി അംഗങ്ങളാണ് കാറില്‍ വന്നത്. പ്രതിനിധികള്‍ ട്രെയിനിലാണ് വന്നത്. ജമ്മു കശ്മീരില്‍നിന്നുള്ള മൂന്ന് പേര്‍ക്ക് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് വരാന്‍ മലപ്പുറം ജില്ലാ കമ്മിറ്റി വാഹനം ഏര്‍പ്പെടുത്തിയിരുന്നു. വാടക കണ്ണൂരില്‍ നിന്നാണ് നല്‍കിയത്. ഉടമകളെ ആരെയും അറിയില്ല. ട്രാവല്‍ ഏജന്‍സിയുമായി മാത്രമാണ്ڋസംഘാടക സമിതിക്ക് ബന്ധമുള്ളത്.
യെച്ചൂരി പാര്‍ടി കോണ്‍ഗ്രസ് ദിവസങ്ങളില്‍ ഉപയോഗിച്ച വാഹനം കെഎല്‍ 13 എആര്‍ 2707 നമ്പറിലുള്ളതാണ്. എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ നേതാക്കളെ കണ്ണൂരിലെത്തിക്കാന്‍ ഏജന്‍സി വേറെയും വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതില്‍ യെച്ചൂരി വന്നുവെന്നു പറയുന്ന വാഹനം രാഷ്ട്രപതിയുടെ ഏഴിമല സന്ദര്‍ശനത്തില്‍ വാഹനവ്യുഹത്തില്‍ ഉള്‍പ്പെട്ടതാണ്. ഉന്നത സൈനികോദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനും ഈ വാഹനം ഉപയോഗിച്ചിട്ടുണ്ട്.
ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥാപനത്തിന്‍റെ പന്തല്‍ കണ്ണൂരില്‍ പല തവണ സിപിഐ(എം) പരിപാടികള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്. വാഹനങ്ങള്‍, പന്തല്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് തുടങ്ങിയവ വാടകക്കെടുക്കുന്നതില്‍ രാഷ്ട്രീയം നോക്കാനാവില്ല. പാര്‍ടി കോണ്‍ഗ്രസ് ആവശ്യത്തിന് ഓടിയ വാഹനങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി അനുഭാവികളുടേത് ഉണ്ടായിരുന്നു.
എസ്ഡിപിഐയുമായി സിപിഐ എമ്മിന് ബന്ധമുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ നാലു പേര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ ഒമ്പതു സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ എസ്ഡിപിഐയുമായി ഒരു സന്ധിയും ഉണ്ടാവില്ല. ആര്‍എസ്എസിനെയും എസ്ഡിപിഐയെയും ഒരു പോലെ എതിര്‍ക്കുന്ന പാര്‍ടിയാണ് സിപിഐ(എം). വര്‍ഗ്ഗീയ കലാപം കേരളത്തിലും സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ആര്‍.എസ്.എസ്സിനും എസ്.ഡി.പി.ഐക്കുമെതിരെ വ്യാപകമായ ജനവികാരം ഉയര്‍ന്നുവരികയുണ്ടായി. കേരളത്തില്‍ വര്‍ഗ്ഗീയകലാപം ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന് വര്‍ഗ്ഗീയശക്തികള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ നല്‍കിയ താക്കീത് വൈറലായിട്ടുണ്ട്. അതില്‍ വിറളിപൂണ്ട ആര്‍.എസ്.എസ് പാലക്കാട്ടെ സംഭവങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് കള്ളപ്രചാരണമെന്നും എം വി ജയരാജന്‍ പറഞ്ഞു.












Click it and Unblock the Notifications