2024 ല്‍ സിപിഎം ലക്ഷ്യം 20 ല്‍ 18 സീറ്റ്: മണ്ഡലങ്ങളുടെ ചുമതല മന്ത്രിമാർക്ക്, വന്‍ പദ്ധതി ഒരുങ്ങുന്നു
തിരുവനന്തപുരം: സമാനതകളില്ലാത്ത തിരിച്ചടിയായിരുന്നു 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സി പി എമ്മിന് നേരിടേണ്ടി വന്നത്. രാഹുല്‍ പ്രഭാവത്തില്‍ യു ഡി എഫ് നടത്തിയ തേരോട്ടത്തില്‍ സംസ്ഥാനത്ത് ആകെയുള്ള 20 സീറ്റില്‍ ആലപ്പുഴയില്‍ മാത്രമായിരുന്നു എല്‍ ഡി എഫിന് വിജയിക്കാന്‍ സാധിച്ചത്.
ഒരുകാലത്ത് പാർട്ടിയുടെ ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും സംപൂജ്യരായപ്പോള്‍ തമിഴ്നാട്ടില്‍ ഡി എം കെ സംഖ്യത്തിന്റെ ഭാഗമായി നേടാന്‍ സാധിച്ച രണ്ട് സീറ്റുകളാണ് ദേശീയ പാർട്ടിയെന്ന പദവി നിലനിർത്താന്‍ സഹായകമായത്. ഇത്തവണയും ബംഗാളിലും ത്രിപുരയിലും വലിയ പ്രതീക്ഷയില്ലാത്തതിനാല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരലത്തില്‍ നിന്നും പരമാവധി സീറ്റുകള്‍ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി പി എം പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സംഘടനാ തയ്യാറെടുപ്പുകള്‍ സി പി എം ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളില്‍ മന്ത്രിമാർക്ക് ചുമത നിശ്ചയിച്ചാണ് ആദ്യ ഘട്ട പ്രവർത്തനം. ഒണാഘോഷങ്ങള്‍ക്ക് ശേഷം വിവിധ മണ്ഡലം കമ്മിറ്റി യോഗങ്ങള്‍ ചേരും. ഈ യോഗങ്ങളില്‍ അതത് മണ്ഡലങ്ങളുടെ ചുമതലയുള്ള മന്ത്രിമാർ പങ്കെടുക്കണമെന്നാണ് നിർദേശം.

ഓരോ മണ്ഡലത്തിലേയും സാഹചര്യങ്ങളും ജനകീയ വിഷയങ്ങളും മനസ്സിലാക്കി പ്രവർത്തനങ്ങള്‍ ഏറ്റെടുക്കുക എന്നുള്ളതാണ് മന്ത്രിമാരുടെ ചുമതല. എംവി ഗോവിന്ദന്‍ പാർട്ടി സെക്രട്ടറിയാവുന്നതിന് മുമ്പായിരുന്നു മന്ത്രിമാരുടെ ചുമതല നിശ്ചയിച്ചിരുന്നത്. എംവി ഗോവിന്ദന്‍ മന്ത്രിയാവുകയും എംബി രാജേഷ് മന്ത്രി പദവിയിലേക്ക് എത്തുകയും ചെയ്ത സാഹചര്യത്തില്‍ മലബാർ മേഖലയിലെ മണ്ഡലങ്ങളുടെ ചുമതലകളില്‍ മാറ്റമുണ്ടായേക്കും.

തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളായ തിരുവനന്തപുരത്തിന്റേയും ആറ്റിങ്ങലിന്റേയും ചുമതല നല്‍കിയിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ വി ശിവന്‍കുട്ടിക്കാണ്. കൊല്ലം, ആലപ്പുഴ മണ്ഡലങ്ങളുടെ ചുമതലയാണ് ധനവകുപ്പ് മന്ത്രിയായ കെഎന്‍ ബാലഗോപാലിന് നല്‍കിയിരിക്കുന്നത്.

വീണാ ജോർജിന് മാവേലിക്കര, പത്തനംതിട്ട മണ്ഡലങ്ങളുടേയും വിഎന്‍ വാസവന് ഇടുക്കി കോട്ടയം മണ്ഡലങ്ങളുടേയം ചുമതലയാണ് നല്‍കിയിരിക്കുന്നത്. എറണാകുളത്തിന്റേയും ചാലക്കുടിയുടേയും ചുമതലയാണ് പി രാജീവിനുള്ളത്. ആർ ബിന്ദുവിന് തൃശൂരിന്റേയും കെ രാധാകൃഷ്ണന് പാലക്കാട്, ആലത്തൂർ മണ്ഡലങ്ങളുടേയും ചുമതല നല്‍കിയപ്പോള്‍ പൊന്നാനി, മലപ്പുറം കോഴിക്കോട് മണ്ഡലങ്ങളുടേയും ചുമതലയാണ് പി എ മുഹമ്മദ് റിയാസിനുള്ളത്.

കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളുടെ ചുമതല പിന്നീട് നിശ്ചയിക്കും. നേരത്തെ വടകര, കണ്ണൂർ മണ്ഡലങ്ങളുടെ ചുമതല എംവി ഗോവിന്ദനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ അദ്ദേഹം പാർട്ടി സെക്രട്ടറിയായ സാഹചര്യത്തില്‍ എംബി രാജേഷിന് മലബാറില്‍ നിന്നുള്ള മണ്ഡലങ്ങളുടെ ചുമതല ലഭിച്ചേക്കും. 2004 ലെ തിരഞ്ഞെടുപ്പ് വിജയം ആവത്തിക്കലാണ് സി പി എം ലക്ഷ്യമിടുന്നത്.

2004 ല്‍ കേരളത്തിലെ 20 സീറ്റില്‍ 18 ലും എല്‍ ഡി എഫ് ജയിച്ചിരുന്നു. അന്ന് അത്രയും സീറ്റ് എല്‍ ഡി എഫിന് ലഭിച്ചത് കൊണ്ട് കേന്ദ്രത്തില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കഴിഞ്ഞുവെന്നും സി പി എം നേതൃത്വം വ്യക്തമാക്കുന്നു. സമാന മാതൃകയില്‍ മോദി സർക്കാറിനെ പുറത്താക്കാന്‍ ഇടുതുപക്ഷത്തിന്റെ മുന്നേറ്റം ആവശ്യമാണെന്നും പാർട്ടി നേതാക്കള്‍ അവകാശപ്പെടുന്നു. പരമാവധി 18 സീറ്റുകളാണ് സി പി എം 2024 ല്‍ കേരളത്തില്‍ നിന്നും ലക്ഷ്യം വെക്കുന്നത്.












Click it and Unblock the Notifications