ആന്തൂര്‍ ആത്മഹത്യ: വികാരാധീനയായി പികെ ശ്യാമള, കരച്ചിലിന്‍റെ വക്കില്‍; സിപിഎം നടപടിയെടുത്തേക്കും
കണ്ണൂര്‍: പ്രവാസി വ്യവസായി പാറയില്‍ സാജന്‍റെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പികെ ശ്യാമളയ്ക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നു. ഇന്ന് ചേര്‍ന്ന തളിപ്പറമ്പ് ഏരിയാ കമ്മറ്റിയോഗത്തില്‍ ശ്യാമളയ്ക്കെതിരെ ഒരുവിഭാഗം രംഗത്ത് വന്നിരുന്നു. സാജന്‍റെ വിഷയത്തിൽ പി ജയരാജൻ ഇടപെട്ടിട്ടും, പി കെ ശ്യാമള എതിർ നിലപാടെടുത്തത് ബിജെപിയും കോൺഗ്രസും വലിയ വിവാദമാക്കിയിരുന്നു. പാര്‍ട്ടിയുടെ കീഴ്ഘടങ്ങളില്‍പ്പോലും ഇത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി. ഈ സാഹചര്യത്തിലായിരുന്നു പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിപിഎം ഏരിയാ കമ്മറ്റിയോഗം ചേര്‍ന്നത്. എംവി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു.
രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടന്ന ഏരിയാ കമ്മിറ്റിയോഗത്തില്‍ പികെ ശ്യാമളെ ന്യായീകരിച്ച് ആരും സംസാരിച്ചില്ലെന്നാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വികാരാധീനയായിട്ടായിരുന്നു യോഗത്തില്‍ ശ്യാമള സംസാരിച്ചത്. പലപ്പോഴും വാക്കുകള്‍ കരച്ചിലിന്‍റെ വക്കോളമെത്തി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്തിമ തീരുമാനം പാര്‍ട്ടി എടുക്കട്ടേയെന്നും അവര്‍ പറഞ്ഞു. വിഷയം ജില്ലാ കമ്മറ്റിയോഗം ചര്‍ച്ച ചെയ്യുമെന്നും ഏരിയാ കമ്മറ്റിയില്‍ നേതാക്കള്‍ ഉറപ്പ് നല്‍കി.

എംവി ഗോവിന്ദന് പുറമെ ജില്ലാ സെക്രട്ടറി എംവി ജയരാജനും പി ജയരാജനും യോഗത്തില്‍ പങ്കെടുത്തു. വിഷയത്തില്‍ നാളെ തളിപ്പറമ്പിലെ ധര്‍മ്മശാലയില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം നടത്തും. സംഭവത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടിയില്‍ നിന്ന് ഉയര്‍ന്നു വരുന്ന എതിര്‍വികാരങ്ങളെ തണുപ്പിക്കാന്‍ അവരോട് സംസാരിക്കാനും സമവായമുണ്ടാക്കാനും ലോക്കൽ കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കാനും നിർദേശം നൽകിയിട്ടുണ്ട്.
സാജന്‍റെ ആത്മഹത്യക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥായണെന്ന് വരുത്തിതീര്‍ക്കാനുള്ള സിപിഎമ്മിന്‍റെ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യംകൂടി കണക്കിലെടുത്ത് ശ്യാമളയെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാനും സാധ്യതയുണ്ട്. നഗരസഭ സെക്രട്ടറി എംകെ ഗിരീഷ്, അസി. എഞ്ചിനീയര്‍ കെ കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സീയര്‍ അഗസ്റ്റിന്‍,ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ ബി സൂധീര്‍ എന്നിവരെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സസ്പെന്‍ഡ‍് ചെയ്തത്.












Click it and Unblock the Notifications