'ആർഎസ്എസ് പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്', വിമർശിച്ച് എംഎ ബേബി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗവർണർ ആരിഫ് മുഹമ്മദ് നടത്തിയ വ്യക്തിയധിക്ഷേപം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ആദ്യകാലത്ത് ഒരു യുവ ഐപിഎസുകാരൻ തോക്കെടുത്തപ്പോൾ പിണറായി ഭയന്നു പോയി മുണ്ട് മാറി വന്നു എന്ന തരത്തിലുളള പരാമർശമാണ് ഗവർണർ ആവർത്തിച്ച് നടത്തിയത്. ഇതോടെ ഇടത് നേതാക്കൾ ഗവർണർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെതിരെ നടത്തിവരുന്ന വ്യക്തിയധിക്ഷേപം അങ്ങേയറ്റം നിരുത്തവാദപരവും താൻ ഇരിക്കുന്ന സ്ഥാനത്തിൻറെ മര്യാദ പരിഗണിക്കാത്തതുമാണ് എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പ്രതികരിച്ചു.
'സോഷ്യൽ മീഡിയയിൽ മാത്രം നുരയുന്ന ചില ആർ എസ് എസുകാർ മാത്രം പറയുന്ന അവാസ്തവങ്ങളാണ് അതേ നിലയിലേക്ക് തരം താണുകൊണ്ട് കേരള ഗവർണർ ഉയർത്തുന്നത്. ഇന്ത്യയുടെ ജനാധിപത്യസ്ഥാപനങ്ങളെ പുതിയൊരു താഴ്ചയിലേക്ക് വലിച്ചിടുകയാണ് ഇതിലൂടെ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നത്' എന്നും എംഎ ബേബി കുറ്റപ്പെടുത്തി. 'കുറച്ചുനാളായി വിഭ്രാന്തിയിലായ ഒരാളെപ്പോലെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പെരുമാറുന്നത് ഒരു മനുഷ്യന് ഹാലിളകിയതിനാലല്ല എന്നു നാം മനസ്സിലാക്കണം. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ പണിശാലകളിൽ നിന്നു കിട്ടിയ തീട്ടൂരമനുസരിച്ചാണ് ഗവർണർ ആടിത്തിമർക്കുന്നത്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയപ്രശ്നമാണ് ; വ്യക്തികളുടെ പെരുമാറ്റ പ്രശ്നമല്ല' എന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
'ഇന്ത്യയെ ഏകാധിപത്യഅധികാരത്തിനു കീഴിൽ കൊണ്ടുവന്ന് , ഇന്ത്യൻ യൂണിയൻ എന്ന് ഭരണഘടനയിൽ പറയുന്ന ഫെഡറൽ സംവിധാനത്തിൻറെ അന്തസത്ത തകർക്കുന്നത് ആർ എസ് എസിൻറെ ഫാസിസ്റ്റ്പ്രത്യയശാസ്ത്ര പദ്ധതിയുടെ ഭാഗമാണ്. ഇന്ത്യയുടെ സംസ്കാര, ഭാഷാ, രാഷ്ട്രീയവൈവിധ്യങ്ങളെ ആർ എസ് എസ് അംഗീകരിക്കുന്നില്ല'. ഇന്ത്യായൂണിയനുള്ളിൽ , ഭരണഘടന വിഭാവനം ചെയ്യുന്ന സ്വതന്ത്രാധികാരങ്ങളുള്ള സംസ്ഥാനങ്ങൾ എന്ന കാഴ്ചപ്പാട് അവരുടെ ബ്രാഹ്മണിക്കൽ രാഷ്ട്രീയവിശ്വാസത്തിന് വിരുദ്ധമാണെന്നും ബേബി കൂട്ടിച്ചേർത്തു.
'കേരളത്തിൽ മാത്രമല്ല, തമിഴ്നാട്, പശ്ചിമബംഗാൾ, തെലങ്കാന, രാജസ്ഥാൻ, ഡെൽഹി, പഞ്ചാബ് എന്നിങ്ങനെ പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഗവർണർമാർ ഇത്തരത്തിൽ കുഴപ്പമുണ്ടാക്കുന്നുണ്ട്. കുതിരക്കച്ചവടം സാദ്ധ്യമായ സംസ്ഥാനങ്ങളിൽ ഗവർണർമാരുടെ അധികാരദുരുപയോഗവും അതിനായി നിസ്സങ്കോചം ഉപയോഗിക്കാൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലത് നടപ്പില്ലെന്നത് മറ്റൊരുകാര്യം. ഗവർണറെ പിൻവലിക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്. പ്രതിപക്ഷം ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ഓർഡിനൻസുകൾ ഇറക്കിക്കഴിഞ്ഞു' എന്നും എംഎ ബേബി ചൂണ്ടിക്കാട്ടി.
Hair tips: വളരാത്ത മുടിയും വളരും ..വഴികൾ ഇതാ
'കേരളത്തിൽ നടക്കുന്നത്, മാധ്യമങ്ങൾ പറയുന്നതുപോലെ, ഒരു ഗവർണർ സർക്കാർ പോരല്ല. മറിച്ച് ഇന്ത്യൻ യൂണിയൻറെ ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള ആർഎസ്എസ് പദ്ധതി നടപ്പാക്കാൻ ഗവർണർ നടത്തുന്ന ശ്രമവും അതിനെതിരെ കേരളത്തിലെ ജനങ്ങൾ നടത്തുന്ന പ്രതിരോധവുമാണ്. നമ്മുടെ സംസ്കാരവും ഭാഷയും ജീവിതരീതിയും രാഷ്ട്രീയപാരമ്പര്യവും സംസ്ഥാനാധികാരങ്ങളും സംരക്ഷിക്കാനായി കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു'വെന്നും എംഎ ബേബി കുറിച്ചു.