Get Updates
Get notified of breaking news, exclusive insights, and must-see stories!

റിയാസിനെ മുന്നില്‍ നിര്‍ത്താം, ലീഗ് കൂടെ വരും...; ഗോവിന്ദന്‍ മാഷ് വെറുതെ പറഞ്ഞതല്ല, നീക്കം കിറുകൃത്യം

സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മുസ്ലീം ലീഗ് അനുകൂല പ്രസ്താവനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടി അല്ല എന്ന എം വി ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ നിരവധി രാഷ്ട്രീയ മാനങ്ങള്‍ ഉണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. രണ്ട് വര്‍ഷം കൂടി കഴിഞ്ഞാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പും അതിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ മൂന്നാം എല്‍ ഡി എഫ് സര്‍ക്കാരിന് വേണ്ടി സി പി ഐ എം അണിയറയില്‍ ഇപ്പോഴെ കരുനീക്കങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു എന്ന് വേണം അനുമാനിക്കാന്‍.

ദി പ്രിന്റില്‍ ആനന്ദ് കൊച്ചുകുടി എഴുതിയ ലേഖനത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. 2021 ല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്തി ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വോട്ട് എല്‍ ഡി എഫില്‍ എത്തിയെങ്കില്‍ മലബാറില്‍ കൃത്യമായ സ്വാധീനമുള്ള മുസ്ലീം ലീഗിനെ ഒപ്പം നിര്‍ത്താനായാല്‍ കേരളത്തിലെ അജയ്യമായ ശക്തിയായി മാറാം എന്നാം സി പി ഐ എമ്മിന്റെ മനസിലിരിപ്പ്.

1

ലീഗ് വന്നാല്‍ എല്‍ ഡി എഫിനുള്ളിലെ സി പി ഐയുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടും എന്ന് തീര്‍ച്ചയാണ്. എന്നാല്‍ കേരളത്തില്‍ സി പി ഐ എമ്മും കോണ്‍ഗ്രസും അല്ലാതെ ഒരു മുന്നണിയുടെ ഭാഗമല്ലാതിരുന്നാലും ചില സീറ്റുകളില്‍ ഒറ്റക്ക് ജയിക്കാന്‍ സാധിക്കുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്. അതിനാല്‍ സി പി ഐയുടെ എതിര്‍പ്പിന് സി പി ഐ എം എത്രത്തോളം വില കല്‍പ്പിക്കും എന്ന് കണ്ടറിയേണ്ട കാര്യമാണ്.

2

2016 ല്‍ പിണറായി വിജയന്റെ ആദ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത് തൊട്ട് സി പി ഐ എം തുടര്‍ഭരണം എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. അതിന്റെ ഭാഗമായാണ് 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും എല്‍ ഡി എഫിലേക്ക് ലോക്താന്ത്രിക് ജനതാദള്‍ (എല്‍ജെഡി), കേരള കോണ്‍ഗ്രസ് (മാണി) തുടങ്ങിയ പുതിയ സഖ്യകക്ഷികള്‍ എത്തിയത്. അതിനാല്‍ മുസ്ലീം ലീഗിനെ സുഖിപ്പിച്ചുള്ള സി പി ഐ എം സെക്രട്ടറിയുടെ പ്രസ്താവന വെറുതെ തള്ളേണ്ട ഒന്നല്ല.

3

അമ്പത് വര്‍ഷത്തോളമായി യു ഡി എഫിലെ അവിഭാജ്യഘടകമാണ് മുസ്ലീം ലീഗ്. കോണ്‍ഗ്രസ് തോറ്റമ്പിയ തെരഞ്ഞെടുപ്പുകളില്‍ പോലും സ്വന്തം മണ്ഡലങ്ങളെ വലിയ പരിക്കേല്‍ക്കാതെ സംരക്ഷിക്കാന്‍ മുസ്ലീം ലീഗിനായിട്ടുണ്ട്. 2006 ല്‍ വി എസ് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പ് മാത്രമാണ് ഇതിനൊരപവാദം. മലപ്പുറത്തും മലബാറിന്റെ മറ്റ് പോക്കറ്റുകളിലും ശക്തമായ അടിത്തറയുള്ള പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.

4

യു ഡി എഫില്‍ അടിയുറച്ച് നില്‍ക്കുമെന്ന് പറയുന്നുണ്ടെങ്കിലും അധികാരമില്ലാതെ എത്രകാലം മുസ്ലീം ലീഗ് പിടിച്ച് നില്‍ക്കും എന്ന് കണ്ടറിയേണ്ടതാണ്. പ്രത്യേകിച്ച് കേന്ദ്രത്തില്‍ കഴിഞ്ഞ എട്ട് വര്‍ഷമായും കേരളത്തില്‍ ആറ് വര്‍ഷമായും അധികാരത്തില്‍ നിന്ന് പ്രധാന സഖ്യകക്ഷിയായ കോണ്‍ഗ്രസ് പുറത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളില്‍ മുസ്ലീം ലീഗ് അതൃപ്തി പരസ്യമാക്കുന്നതും ഇക്കാരണത്താലാണ്.

5

കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മുസ്ലീം ലീഗ് നേതാക്കള്‍ സര്‍വാത്മനാ പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തോട് അത്തരത്തിലൊരു സമര്‍പ്പണ മനോഭാവം മുസ്ലീം ലീഗ് നേതാക്കള്‍ക്കില്ല എന്നതാണ് വാസ്തവം. മാത്രമല്ല കോണ്‍ഗ്രസില്‍ ഉരുത്തിരിഞ്ഞ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ശശി തരൂരിന് പിന്തുണ നല്‍കുന്നത് വഴി ലീഗ് മുന്നോട്ട് വെക്കുന്ന സന്ദേശങ്ങള്‍ വളരെ വലുതാണ്.

6

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ എങ്കിലും മുസ്ലീം ലീഗ് യു ഡി എഫില്‍ അടിയുറച്ച് നില്‍ക്കും എന്ന് വിശ്വസിക്കാം. ആ തെരഞ്ഞെടുപ്പില്‍ യു പി എയ്ക്ക് അധികാരം നഷ്ടമായാല്‍ ഭാവി ഭദ്രമാക്കാന്‍ തന്നെയായിരിക്കും മുസ്ലീം ലീഗിന്റെ തീരുമാനം. അങ്ങനെ വന്നാല്‍ മുസ്ലീം ലീഗ് എല്‍ ഡി എഫിലേക്ക് എത്തുന്നതിന് വഴിയൊരുങ്ങും. പി കെ കുഞ്ഞാലിക്കുട്ടിയ്ക്കും പാണക്കാട് നേതൃത്വത്തിനും സി പി ഐ എമ്മിനോട് മുന്‍പുണ്ടായിരുന്ന ശത്രുത ഇല്ല.

7

എന്നാല്‍ കെ എം ഷാജി, എം കെ മുനീര്‍, യൂത്ത് ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ എന്നിവര്‍ക്ക് ഇപ്പോഴും സി പി ഐ എം സ്വീകാര്യരായിരിക്കില്ല. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും ഇവരുടേയും നിലപാട് എന്നാണ് കണക്കുകൂട്ടല്‍. മുസ്ലീം വോട്ട് ബാങ്കിനെ മറ്റൊരു തലത്തില്‍ സി പി ഐ എം ആകര്‍ഷിക്കുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിലൂടെ ആയിരിക്കും.

8

രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിലെ ഏറ്റവും മികച്ച മന്ത്രി എന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുഹമ്മദ് റിയാസിന് ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്റെ മരുമകന്‍ എന്ന ലേബലില്‍ എതിരാളികള്‍ മുദ്ര കുത്തിയാലും അതല്ല അദ്ദേഹത്തിന്റെ ഐഡന്റിറ്റി എന്ന് അങ്ങനെ വിമര്‍ശിക്കുന്നവര്‍ക്ക് പോലും അറിയാം. എം വി ഗോവിന്ദന്‍ മാഷെ പോലെ തന്ത്രജ്ഞനായ സെക്രട്ടറി തന്നെയായിരിക്കും സി പി ഐ എമ്മിനെ വരും കാലങ്ങളിലും നയിക്കുക.

9

അടുത്ത പാര്‍ട്ടി കോണ്‍ഗ്രസോടെ സി പി ഐ എം ദേശീയ നേതൃത്വത്തിലും മാറ്റം വരും എന്നതിനാല്‍ നിലവില്‍ രാജ്യത്ത് അധികാരമുള്ള ഏക സംസ്ഥാനം എന്ന നിലക്ക് പാര്‍ട്ടിയുടെ കേരളഘടകത്തിന്റെ തീരുമാനത്തിന് വലിയ എതിര്‍പ്പ് വരാന്‍ സാധ്യതയില്ല. റിയാസിനെ ഏതെങ്കിലും തരത്തില്‍ നേതസ്ഥാനത്തേക്ക് സി പി ഐ എം ഉയര്‍ത്തി കാട്ടാന്‍ പോലും തയ്യാറായേക്കും എന്നാണ് രാഷ്ട്രീയ വിദഗ്ധരില്‍ പലരും വിലയിരുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+