നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കണം! ശരിക്കും ആരാണീ നിർമല സീതാരാമൻ? ഇതൊന്ന് കാണൂ!!
Recommended Video

കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് ഇപ്പോൾ താരം. കേരളത്തിലെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പരാജയപ്പെട്ടിടത്ത് നിർമല സീതാരാമൻ സ്കോർ ചെയ്തു എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു. സോഷ്യല്‍ മീഡിയ മാത്രമല്ല യാഥാസ്ഥിതിക മാധ്യമങ്ങളും. ഓഖി ദുരന്തം വിതച്ച കടപ്പുറത്ത് എത്തിയ നിർമല സീതാരാമന്‍ പ്രക്ഷുബ്ധരായ ജനക്കൂട്ടത്തെ കൈകാര്യം ചെയ്ത രീതിയാണ് കയ്യടി നേടുന്നത്.
എന്നാല്‍ നിർമല സീതാരാമൻ കൈയ്യാളുന്ന രാഷ്ട്രീയം അത്ര നിഷ്കളങ്കമല്ല എന്നും സോഷ്യൽ മീഡിയ ഓർമിക്കുന്നു. ആരാണീ നിർമല സീതാരാമൻ എന്ന് ആളുകൾ ചോദിക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ ശ്രീജിത് ദിവാകരൻ എഴുതിയ പഴയൊരു പോസ്റ്റ് വൈറലാകുകയാണ് ഇപ്പോൾ. ശരിക്കും ആരാണ് നിർമല സീതാരാമൻ എന്ന് ശ്രീജിത് പറയുന്നത് ഒന്ന് കണ്ടുനോക്കാം.

ചർച്ച തുടങ്ങിവെച്ച് രശ്മി നായർ
ഇന്ന് നിര്‍മല സീതാരാമനെ ആഘോഷിക്കുന്നവര്‍ വായിച്ചിരിക്കേണ്ട പോസ്റ്റാണ് ശ്രീജിത് ദിവാകരൻ മുന്‍പെഴുതിയത്. "ഇനിയുള്ള കാലം ഭയപ്പെടേണ്ട പേരുകളിൽ ഒന്നായി കരുതി വച്ചോളൂ. നമ്മളിനി ധാരാളം ഈ പേര് ചർച്ച ചെയ്യും." എന്തൊരു രാഷ്ട്രീയ പ്രവചനമാണ് മനുഷ്യാ. - എന്ന് ചോദിച്ചാണ് ചുംബന സമര നായികയും മോഡലുമായ രശ്മി നായർ ഈ പോസ്റ്റ് ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

കണ്ട് കൊതിക്കേണ്ട കരിയർ ഗ്രാഫ്
കണ്ട് കൊതിക്കേണ്ട കരിയർ ഗ്രാഫാണ് നിർമല സീതാരാമന്റേത് - എന്നാണ് ശ്രീജിത് ദിവാകരൻ തന്റെ പോസ്റ്റിൽ പറയുന്നത്. അതിന് കാരണങ്ങളുമുണ്ട്. ശ്രീജിതിന്റെ തന്നെ വാക്കുകളിലേക്ക്. 2006ലാണ് ബി.ജെ.പിയിൽ ചേരുന്നത്. അതിന് മുമ്പുള്ള കാലത്തെ മൂന്നായി വിഭജിക്കാം. 80 കളിൽ ജെ.എൻ.യു വിദ്യാർത്ഥിയായ, സോഷ്യലിസ്റ്റ് വ്യാമോഹങ്ങളിൽ ആകൃഷ്ടയായ തമിഴ് ബ്രാഹ്മൺ യുവതി. - ഇതായിരുന്നു നിർമല സീതാരാമൻ.

നിർമല സീതാരാമൻ
നവ സാമ്പത്തിക കാലത്തിന്റെ ആദ്യ ചുവട് വയ്പായ ഗാട്ട് കരാറിന്റെ സ്വാധീനം ഇന്തോ- യൂറോപ് വസ്ത്ര വിപണിയിൽ എന്ന വിഷയത്തിലെ സാമ്പത്തിക ശാസ്ത്ര പി എച്ച് ഡി പഠനം പൂർത്തിയാക്കി ജെ.എൻ.യുവിൽ നിന്ന് പുറത്തോട്ട്. തൊണ്ണൂറുകളിൽ മൾട്ടി നാഷണൽ കമ്പിനികളിൽ ഉദ്യോഗസ്ഥ. ഭർത്താവ് പറകാല പ്രഭാകറിന്റെ നാടായ ആന്ധ്ര തലസ്ഥാനമായ ഹൈദരബാദ് കേന്ദ്രീകരിച്ച് ജീവിതം. ഹൈദരബാദിലെ പ്രണവ സ്ക്കൂളിന്റെ സ്ഥാപക ഡയറക്ടർമാരിൽ ഒരാൾ.

നിർമലയുടെ കഥ തുടങ്ങുന്നത്
തൊണ്ണൂറുകളുടെ അവസാനം വാജ്പേയ് സർക്കാർ കാലത്ത് പ്രഭാകർ ബി.ജെ.പി രാഷ്ട്രീയത്തിൽ സജീവമാകുന്നതോടെ മൂന്നാം ഘട്ടം ആരംഭിക്കുന്നു.
പ്രഭാകർ 2000 ത്തിൽ ആന്ധ്ര പ്രദേശ് ബി.ജെ.പി വക്താവാണ്. പതുക്കെ പതുക്കെ ബി.ജെ.പിയോടടുത്ത നിർമ്മല സീതാരാമൻ 2006-ൽ ബി.ജെ.പി അംഗമായി. 2007-ൽ സാക്ഷാൽ ചിരഞ്ജീവി പ്രജാരാജ്യം പാർട്ടി ഉണ്ടാക്കിയപ്പോൾ മനമിളകി പ്രഭാകർ ആ വഴിക്ക് പോയി. പക്ഷേ നിർമ്മല ബി.ജെ.പിയിൽ ഉറച്ച് നിന്നു. ശരിക്കും കഥ തുടങ്ങുന്നത് അവിടെ നിന്നാണ്.

ബിജെപിയുടെ പുതിയ ടീം
2004-ലെ പരാജയം ബി.ജെ.പിക്ക് കനത്തതായിരുന്നു. എന്നാൽ അതിലും വലിയ പ്രഹരമായിരുന്നു 2009-ലെ തോൽവി. പാർട്ടി ആസ്ഥാനം മൂകമായി, പഴയ താരങ്ങൾ അപ്രസക്തരായി. ഇനിയാര് പാർട്ടി നയിക്കും എന്ന് ബി.ജെ.പി അമ്പരന്ന് നിൽക്കുമ്പോൾ ആർ. എസ്. എസ് നിതിൻ ഗഡ്കരിയെ കൊണ്ടുവന്നു. ഗഡ്കരി ഒരു പുതു റ്റീമിനേയും. ആ റ്റീമിലെ അംഗമായി 2010ലാണ് നിർമല സീതാരാമൻ, ജെ.എൻ.യു കാലശേഷം, ദില്ലിയിൽ സ്ഥിരവാസത്തിനെത്തുന്നത്.

മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നു
പാർട്ടി ആസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദേശീയ വക്താവായി. കോട്ടൺ സാരിയും സൗമ്യതയും വടിവൊത്ത ഇംഗ്ലീഷും മുറി ഹിന്ദിയുമായി നിർമല സീതാരാമൻ പെട്ടന്ന് മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. സ്റ്റേജിൽ ഇടിച്ച് കയറിയില്ല, മറ്റ് വക്താക്കൾ സംസാരിക്കുമ്പോൾ കേൾവിക്കാരിയായിരുന്നു. മുതിർന്ന നേതാക്കളോട് ബഹുമാനാകലം ആയിരുന്നു.

നിർമല സീതാരാമൻ തഴയപ്പെടുന്നു
പക്ഷേ, രവിശങ്കർ പ്രസാദ് എന്ന, ധാർഷ്ട്യത്തിന്റെ ആൾ രൂപം നയിക്കുന്ന ദേശീയ വക്താക്കൾ റ്റീമിലെ ജൂനിയർ അംഗം മാത്രമായിരുന്നു നിർമല സീതാരാമൻ. സുഷമ സ്വരാജ് അടക്കമുള്ള നേതാക്കളുടെ പരിഹാസ പാത്രം. നിർമലയേക്കാൾ ജൂനിയറായി ദേശീയ വക്താവായി എത്തിയ മീനാക്ഷി ലേഖിയും മറ്റും ബി.ജെ.പിയുടെ താരമായി മാറി. 2014 തിരഞ്ഞെടുപ്പിൽ മീനാക്ഷി ലേഖിക്കകം സീറ്റ് ലഭിച്ചപ്പോൾ നിർമല സീതാരാമൻ തഴയപ്പെട്ടു.

നിർമല സീതാരാമന് നറുക്ക് വീണു
പക്ഷേ, നരേന്ദ്രമോഡി മന്ത്രിസഭയിൽ ധനം, പ്രതിരോധം, വാണിജ്യം എന്നീ കനപ്പെട്ട മൂന്ന് വകുപ്പുകൾ ഒന്നിച്ച് അരുൺ ജെയ്റ്റിയുടെ തലയിലായപ്പോൾ ധനകാര്യമന്ത്രാലയത്തിന്റെ നടത്തിപ്പിന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹയുടെ മകൻ ജയന്തിനൊപ്പം നിർമല സീതാരാമന് നറുക്ക് വീണു. ജെ.എൻ.യു ഇക്ണോമിക്സ് പി.എച്ച്.ഡിക്കും ഗാട്ട് കരാറിനും ഹിന്ദി ഭക്തരുടെ രഹസ്യ ഇംഗ്ലീഷ് ആരാധനക്കും തമിഴ് ബ്രാഹ്മണ ജന്മത്തിനും സ്തുതിയായിരിക്കട്ടെ!

ഈ പേര് ഇനിയും ചർച്ച ചെയ്യും
മൂന്നേ മൂന്ന് കൊല്ലം! ദാറ്റ് വാസ് ഇനഫ്. പ്രോട്ടോകോൾ അനുസരിച്ച് ബി.ജെ.പി മുൻ അധ്യക്ഷൻ നിതിൻ ഗഡ്കരിയും വക്താക്കളെ നിയന്ത്രിച്ചിരുന്ന രവിശങ്കർ പ്രസാദും കേന്ദ്ര മന്ത്രിസഭയിൽ നിർമല സീതാരാമന് കീഴിലാണിപ്പോൾ. പ്രധാന മന്ത്രിയുടെ ഇടതും വലതും കാക്കുന്ന സൗത്ത് - നോർത്ത് ബ്ലോക്ക് വരേണ്യ നാൽവർ സംഘത്തിലെ ഒരാൾ. ചെറിയ കളിയല്ല. ഇനിയുള്ള കാലം ഭയപ്പെടേണ്ട പേരുകളിൽ ഒന്നായി കരുതി വച്ചോളൂ. നമ്മളിനി ധാരാളം ഈ പേര് ചർച്ച ചെയ്യും.












Click it and Unblock the Notifications