'എന്നെ കൊണ്ടുവന്നത് സുരേഷ് ഗോപിയല്ല, രാജീവ് ചന്ദ്രശേഖർ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല'; ദേവൻ
തൃശൂർ: വർഷങ്ങൾ നീണ്ട ബിജെപി ബന്ധത്തിന് വിരാമമിട്ട് കൊണ്ട് നടൻ ദേവൻ പാർട്ടി വിട്ടിരിക്കുകയാണ്. അപ്രതീക്ഷിതമായിരുന്നു ഇന്നത്തെ അദ്ദേഹത്തിന്റെ രാജി പ്രഖ്യാപനം. ഒരു പൊതുവേദിയിൽ നിന്ന് പ്രസംഗിക്കുന്ന വേളയിലായിരുന്നു ബിജെപി ബന്ധം ഉപേക്ഷിക്കുന്നുവെന്ന് ദേവൻ പ്രഖ്യാപിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ കൂടുതൽ വിശദീകരണം നടത്തിയിരിക്കുകയാണ് നടൻ. മനോരമ ഓൺലൈനിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രാജി പ്രഖ്യാപനം പെട്ടെന്നുണ്ടായ തീരുമാനം അല്ലെന്നാണ് ദേവൻ പറയുന്നത്. കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങളായി ഈ തീരുമാനം എടുത്തിട്ടെന്നും നടൻ പറയുന്നു. കേന്ദ്രത്തിലെ ബിജെപിയോടല്ല കേരളത്തിലെ ബിജെപിയോട് തനിക്ക് അഭിപ്രായ വ്യത്യാസമുള്ളതെന്ന് ദേവൻ തുറന്ന് പറയുന്നു. തന്റെ പാർട്ടി ലയിച്ചപ്പോൾ മുന്നോട്ട് വച്ച കുറേ കാര്യങ്ങൾ ഒന്നും നടപ്പായില്ലെന്നും എങ്കിലും താൻ ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്നും ദേവൻ പറയുന്നു.

2023ൽ തന്ന വൈസ് പ്രസിഡന്റ് സ്ഥാനം 2024ൽ തന്നെ തിരിച്ചെടുത്തു. പക്ഷേ അത് തന്നെ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ദേവൻ പറഞ്ഞു. എന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എല്ലാം തന്നെ പങ്കെടുത്തു. കഴിഞ്ഞ നാലഞ്ച് മാസമായി ഞാൻ ഇതിനെപ്പറ്റി ആലോചിക്കുകയായിരുന്നു. ഇതു ചർച്ച ചെയ്യാൻ രാജീവ് ചന്ദ്രശേഖറിനെ ഫോൺ ചെയ്‌തിരുന്നു. എന്നാൽ അദ്ദേഹം ഫോൺ എടുക്കാറില്ല. മെസേജ് അയച്ചിട്ട് അതിനും മറുപടി വന്നിട്ടില്ല; ദേവൻ ചൂണ്ടിക്കാട്ടി.
തന്നെ അവർക്ക് വേണ്ടെന്നും അതാണ് ഇത്തരമൊരു നിലപാട് കൊണ്ട് അർത്ഥമാക്കുന്നതെന്നും ദേവൻ പറയുന്നു. കേരളത്തിലെ പ്രൊപ്പഗണ്ട സെക്രട്ടറി സ്ഥാനം എനിക്ക് വാഗ്‌ദാനം ചെയ്‌തിരുന്നു. സ്വാതന്ത്ര്യമായി പ്രവർത്തിക്കാൻ കഴിയുന്ന പദവി ആയിരുന്നു. പക്ഷേ അതെനിക്ക് തന്നില്ല. ഇനി ഒരുപക്ഷേ അവരുടെ ഭാഗമാണ് ശരിയെന്ന് വരുത്തി തീർക്കാൻ പല ന്യായീകരണങ്ങളും അവർ നടത്താമെന്നും എന്ത് തന്നെയായാലും ഇനി ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ നേതാക്കളെ കണ്ട് സംസാരിക്കാൻ ശ്രമിച്ചിരുന്നുവെന്നും അതും നടക്കുന്നില്ലെന്നും ദേവൻ പറഞ്ഞു. അമിത് ഷായുമായി കൂടിക്കാഴ്‌ചയ്ക്ക് ശ്രമിച്ചിരുന്നു. പക്ഷേ ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ ഒരു സിനിമാ നടനായി രാഷ്ട്രീയത്തിൽ വന്നതല്ല. രാഷ്ട്രീയക്കാരനായി സിനിമയിൽ വന്നതാണല്ലോ. അടിസ്ഥാനപരമായി ഞാൻ ഒരു രാഷ്ട്രീയക്കാരനാണ്; ദേവൻ പറയുന്നു.
തനിക്ക് ഈ വിഷയത്തിൽ സുരേഷ് ഗോപിയുമായി സംസാരിക്കേണ്ട ആവശ്യമില്ലെന്നും ദേവൻ തീർത്തുപറഞ്ഞു. സുരേഷ് ഗോപിയല്ലല്ലോ എന്നെ ബിജെപിയിലേക്ക് കൊണ്ടുവന്നത്. അതുകൊണ്ട് എനിക്ക് അദ്ദേഹവുമായി സംസാരിക്കേണ്ട കാര്യമില്ലല്ലോ എന്നായിരുന്നു ഈ വിഷയത്തിലെ ചോദ്യത്തോടുള്ള ദേവന്റെ പ്രതികരണം.
അതേസമയം, അഞ്ച് വർഷത്തെ ബിജെപി ബന്ധമാണ് ദേവൻ ഉപേക്ഷിച്ചിരിക്കുന്നത്. 2021 മാർച്ചിലായിരുന്നു അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം. 17 വർഷം മുമ്പ് അദ്ദേഹം രൂപീകരിച്ച കേരള പീപ്പിൾസ് പാർട്ടി ബിജെപിയുടെ സംസ്ഥാന ഘടകത്തിൽ ലയിപ്പിക്കുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയയാത്രയുടെ സമാപനച്ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഈ ലയനം.




Click it and Unblock the Notifications