'കേസില്‍ ഇവന്‍ ഏതായാലും വിട്ടു പോവും, പിന്നെ നമ്മള്‍ നാറണോ': പ്രചരണം ശക്തമെന്ന് അജകുമാർ
കൊച്ചി: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടി ആക്രമണ കേസിന്റെ അന്വേഷണത്തില്‍ വലിയ വഴിത്തിരിവുകളാണ് ഉണ്ടായിട്ടുള്ളത്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം ആരംഭിക്കുകയും നിരവധി തെളിവുകള്‍ കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കം പൊലീസ് നടത്തിയെങ്കിലും ചോദ്യം ചെയ്യാനുള്ള അനുമതി മാത്രമായിരുന്നു ലഭിച്ചത്. എങ്കിലും ഒരോഘട്ടത്തിലും പോലീസിന് വളരെ അധികം മുന്നോട്ട് പോവാന്‍ സാധിച്ചിരുന്നു.
എന്നാല്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചതോടുകൂടി അന്വേഷണത്തിന്റെ വേഗത്തിന് പെട്ടെന്നൊരു തളർച്ച് സംഭവിച്ചിരിക്കുന്നുവെന്നാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്ന ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളില്‍ കാവ്യയെ ചോദ്യം ചെയ്തേക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും അടുത്ത ആഴ്ചയോടെ മാത്രമേ അന്വേഷണ സംഘ കാവ്യയില്‍ നിന്നും വിവരങ്ങള്‍ തേടുകയുള്ളുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിലാണ് കേസില്‍ രാഷ്ട്രീയ പാർട്ടികളടക്കം നടത്തേണ്ട ഇടപെടലുകള്‍ ഓർമ്മിപ്പിച്ചുകൊണ്ട് അഡ്വ. അജകുമാർ രംഗത്ത് എത്തുന്നത്.

സമൂഹത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടേയുമൊക്കെ വലിയ ശ്രദ്ധ വേണ്ട ഒരു കേസായിട്ട് കൂടി നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിലവില്‍ അതുണ്ടാവില്ലെന്ന വിമർശനാണ് അദ്ദേഹം പ്രധാനമായും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലേക്ക് എത്തിയതിന്റെ വ്യക്തമായ കാരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

എന്നെ കുറച്ച് നാളായി അസ്വസ്ഥതപ്പെടുത്തുന്ന പ്രവർത്തനമാണ് ഇവിടുത്തെ രാഷ്ട്രീയ പ്രവർത്തകരില്‍ നിന്നും രാഷ്ട്രീയ പാർട്ടികളില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ ആദ്യ ഘട്ട ചർച്ചകളില്‍ രാഷ്ട്രീയ പാർട്ടികള്‍ എല്ലാം തന്നെ വളരെ സജീവമായിരുന്നു. എന്നാല്‍ അതിന് ശേഷം ആമ തല വലിക്കുന്നത് പോലെ അവരെല്ലാം ഈ പശ്ചാത്തലത്തില്‍ നിന്നും പിന്‍വാങ്ങി. മിക്കവാറും വനിത സംഘടനകളും പിന്‍മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഡബ്ല്യു സി സി പോലുള്ള വളരെ ചുരുക്കും സംഘടനകള്‍ മാത്രമാണ് അവരോടൊപ്പം ഉള്ളത്. പൊതുസമൂഹത്തിലെ കുറച്ച് പേരുമുണ്ട്. ബാക്കിയുള്ള വലിയൊരു വിഭാഗം പിന്‍വലിഞ്ഞു. ഇന്‍ക്യാമറ വിചാരണ തുടങ്ങിയതിന് പിന്നാലെ ഈ കേസില്‍ ദിലീപിനെ ശിക്ഷിക്കുന്നതിന് ഒരു സാധ്യതയും ഇല്ലെന്നുമുള്ള പ്രചാരണം അവരുടെ ഇടയില്‍ നടത്തി അവരെയെല്ലാം ബോധ്യപ്പെടുത്തി എന്നുള്ളതാണ് ഈ പിന്‍വാങ്ങലിന്റെ പ്രധാന കാരണമായിട്ട് ഞാന്‍ സംശയിക്കുന്നത്.

കേസില്‍ ഇവന്‍ ഏതായാലും വിട്ടു പോവും, പിന്നെ നമ്മള്‍ പറഞ്ഞ് നാറണ്ടായെന്ന് രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും തീരുമാനിച്ച് കഴിഞ്ഞു. മാത്രവുമല്ല അവർ ഇങ്ങനെ നിശബ്ദരായതിന് പിന്നില്‍ മറ്റ് കാര്യങ്ങളും ഉണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്നും അഡ്വ. അജകുമാർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നു.

ഇത്രയും ഹീനമായ ഒരു കുറ്റകൃത്യത്തില്‍ ആരോപണ വിധേയനായ നില്‍ക്കുന്ന വ്യക്തിയാണ് നടന്‍. ആ കേസില്‍ വിചാരണ നടക്കുമ്പോള്‍ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യം ചെയ്യുന്നുണ്ടെന്നോ, അല്ലെങ്കില്‍ എല്ലാ ഭാഗത്ത് നിന്നുമുള്ള ശരിയായ വിചാരണ ഉണ്ടാകുന്നുണ്ടോയെന്ന് വീക്ഷിക്കാനും അതില്‍ അഭിപ്രായം പറയാനുമുള്ള പ്രാഥമിക ബാധ്യതയുള്ളവരാണ് രാഷ്ട്രീയക്കാർ.

അത്തരം രാഷ്ട്രീയക്കാരാണ് ഇന്ന് മൌനി ബാബകളായി മാറിയിരിക്കുന്നത്. അവർക്ക് ഈ വിഷയങ്ങളിലൊന്നും ഇന്ന് അഭിപ്രായമില്ല. രാഷ്ട്രീയ പാർട്ടികളേയും പൊതുസമൂഹത്തേയും സംബന്ധിച്ച് ഇതൊന്നും വല്യ കാര്യമല്ലാതെ മാറിയിരിക്കുന്നു. കേസില്‍ വിധി വരുന്ന അന്ന് വീണ്ടും ആമ തല ഉയർത്തുന്നത് പോലെ ഇവരെല്ലാം വെളിയില്‍ വരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വിചാരണ ശരിയായി നടക്കുന്നുണ്ടോയെന്ന് നോക്കാനൊന്നും ആർക്കും താല്‍പര്യമില്ല. ഇക്കാര്യങ്ങള്‍ അവരുടെ രാഷ്ട്രീയ താല്‍പര്യത്തിന് എതിരാകുമായോന്നാണ് അവരുടെ ഭയം. ജയിച്ചവനോടൊപ്പം ഞാനുമുണ്ട് എന്ന് ഉദ്ഘോഷിക്കാനാണ് ഏത് രാഷ്ട്രീയക്കാരന്റേയും പ്രാഥമികമായ ലക്ഷ്യം. അതാണ് ഇവിടെ നടക്കുന്നത്. അല്ലാതെ പോരാടുന്ന രാഷ്ട്രീയക്കാരൊക്കെ വിരലില്‍ എണ്ണാവുന്നവർ മാത്രമാണ്

അച്യുതാനന്ദന്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ടെങ്കിലും ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം കുറച്ച് കാലമായി ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ല. അല്ലായിരുന്നുവെങ്കില്‍ അദ്ദേഹമെങ്കിലും ഇക്കാര്യം പൊതുസമൂഹത്തിന് മുന്നില്‍ വിളിച്ച് പറയുമായിരുന്നുവെന്നാണ് എനിക്ക് തോന്നുന്നതെന്നും അജകുമാർ അഭിപ്രായപ്പെടുന്നു

ദിലിപീന്റെ ഭാഗത്ത് നിന്നും ചാനല്‍ ചർച്ചയില്‍ വരുന്നവരടക്കം അവർ വിജയിക്കുമെന്ന വ്യക്തമായ ഒരു പ്രചരണം നടത്തുന്നുണ്ട്. കേസില്‍ എന്ത് വിധിയായിരിക്കും വരിക എന്ന് അറിയില്ലെന്ന് ദിലീപിനെ പിന്തുണച്ചുകൊണ്ട് ചർച്ചയില്‍ പങ്കെടുക്കുന്ന ഏതെങ്കിലും ഒരാള്‍ നടത്തുന്നുണ്ടോ. ദിലീപ് വിട്ടുപോവും, ദിലീപ് വിട്ടു പോവും എന്നാണ് അവർ നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നത്. ഗീബല്‍സിയന്‍ തിയറി പോലെ അവർ പറഞ്ഞ് പറഞ്ഞ് ഉറപ്പിക്കുകയാണ്. നാളെ അങ്ങനെ സംഭവിച്ചാല്‍ ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതല്ലേ എന്ന് പറയുന്നതിനുള്ള ഒരു അടിത്തറയിടുകയാണ് ഇവിടെയെന്നും അഡ്വ. അജകുമാർ കൂട്ടിച്ചേർക്കുന്നു.
ഷോർട്സില്‍ തിളങ്ങി മംമ്തയും: പൊളിച്ചെന്ന് ആരാധകർ












Click it and Unblock the Notifications