ദിലീപ് ശാന്തിവിളയ്ക്ക് 10 ലക്ഷം രൂപ കൊടുക്കാന്‍ തീരുമാനിച്ചു; സംഭവിച്ചത് മറ്റൊന്ന്; ബാലചന്ദ്രകുമാർ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകളും തെളിവുകളുമായി രംഗത്ത് വന്ന വ്യക്തിയായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ദിലീപിനെതിരെ വധ ഗൂഡാലോചന ശ്രമത്തില്‍ കേസെടുത്തതും നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതും. എന്നാല്‍ ഇതിനിടിയില്‍ തന്നെ ബാലചന്ദ്രകുമാറിനെതിരെ തന്നെ പീഡന പരാതിയുമായി ഒരു സ്ത്രീ രംഗത്ത് എത്തുകയും ചെയ്തു.
എന്നാല്‍ ഈ പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ പൊലീസ്. ഗൂഡാലോചനയ്ക്ക് പിന്നില്‍ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ഇടവനത്തോട് വ്യാസന്‍, സംവിധായകന്‍ ശാന്തിവിള ദിനേശ്, തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ചാനലിന്റെ ഉടമ എന്നിവരാണ് പരാതിക്ക് പിന്നില്‍ പ്രവർത്തിച്ചതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ശാന്തിവിള ദിനേശ് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും പിന്നീട് തോന്നിയ ശത്രുതയായിരിക്കാം വ്യാജ പരാതിക്ക് കൂട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചതെന്നുമാണ് ബാലചന്ദ്രകുമാർ അഭിപ്രായപ്പെടുന്നത്.

തന്റെ അടുത്ത സുഹൃത്തായിരുന്ന വ്യക്തിയാണ് ശാന്തിവിള ദിനേശ്. 23 വർഷത്തോളമായി അദ്ദേഹവുമായി നേരില്‍ ബന്ധമുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയർന്ന് വരുന്ന ഘട്ടത്തില്‍ തന്നെ ദിലീപും നിരപരാധിയാണെന്ന് പറഞ്ഞിരുന്ന കൂട്ടത്തില്‍ ഞാനും പുള്ളിയുമൊക്കെയുണ്ടായിരുന്നു. എന്നാല്‍ പിന്നീടാണ് കഥയാകെ മാറുന്നതും ഞാന്‍ പലതിനും സാക്ഷിയായി മാറുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.
ഗ്ലാമറസ് ലുക്കില്‍ പൊളിച്ചടുക്കി താരപുത്രി: ഇഷാനി കൃഷ്ണയുടെ പുതിയ ഫോട്ടോകള്‍ വൈറല്‍

വർഷങ്ങള്‍ക്ക് ശേഷം ഇക്കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഞാന്‍ തയ്യാറായപ്പോള്‍ എനിക്കെതിരായി ആദ്യം തിരിഞ്ഞത് ഈ പറഞ്ഞ വ്യക്തിയാണ്. അദ്ദേഹത്തിന് ദിലീപിനോട് ഭയങ്കര കൂറാണെന്ന് എല്ലാവർക്കും അറിയാം. സ്വാഭാവികമായും അദ്ദേഹത്തിന് എന്നോട് ഒരു ശത്രുത തോന്നിയിരിക്കാം. അതുകൊണ്ടായിരിക്കാം ഇത്തരമൊരു കൃത്യത്തിന് അദ്ദേഹവും കൂട്ടുനിന്നത്. ചാനല്‍ ചർച്ചകളില്‍ തനിക്ക് വേണ്ടി വാദിക്കാന്‍ ദിലീപ് ശാന്തിവിള ദിനേശിന് കാശ് കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നും ബാലചന്ദ്രകുമാർ അവകാശപ്പെടുന്നു.

പത്ത് ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന് കൊടുക്കാന്‍ തീരുമാനിച്ചത്. ഇത് അദ്ദേഹത്തോടെ പറയാന്‍ എന്നെ വിടുകയും ചെയ്തു. എന്നാല്‍ കാശ് വാങ്ങിക്കാന്‍ ശാന്തിവിള ദിനേശ് തയ്യാറായില്ല. അദ്ദേഹത്തിന്റെ ആ ഒരു ക്വാളിറ്റി ഞാന്‍ അംഗീകരിക്കുന്നു. കാശിന് ബുദ്ധിമുട്ടുള്ള ആളാണെങ്കിലും പൈസ വേണ്ടെന്ന നിലപാടിലായിരുന്നു അദ്ദേഹം. ശാന്തിവിളയുടെ ഭാര്യയോട് സംസാരിച്ചെങ്കിലും അവരും കാശ് വാങ്ങിക്കാന്‍ തയ്യാറായില്ല. അവരയച്ച ചാറ്റ് പൊലീസിന് കൈമാറിയിട്ടുണ്ട്.

പക്ഷെ ശാന്തിവിള ദിനേശിന് കാശ് കൊടുക്കാന്‍ അക്കൌണ്ട് നമ്പർ തരൂ, അല്ലെങ്കില്‍ എന്നോട് നേരിട്ട് കാശ് കൊടുക്കാന്‍ പറഞ്ഞുകൊണ്ട് ദിലീപിന്റെ അളിയനും സഹോദരനുമൊക്കെ നിരന്തരം മെസേജുകള്‍ അയച്ചിരുന്നു. പക്ഷെ ഒരു തരത്തിലും പൈസ വാങ്ങിക്കാന്‍ തയ്യാറായില്ല. അത്തരമൊരു ക്വാളിറ്റി അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഇതുവരെ പറയാതിരുന്നത്. പക്ഷെ അദ്ദേഹത്തിന് ദിലീപിന് അമിതമായ ആരാധനയും കൂറും ഉള്ളതുകൊണ്ടായിരിക്കാം ഇത്തരമൊരു കൃത്യത്തിന് അവർ കൂട്ടുനിന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു.

ഈ പരാതിമൂലം എനിക്ക് ഒരുപാട് നഷ്ടങ്ങളുണ്ടായി, ഒരു സിനിമ നഷ്ടപ്പെട്ടു, നാട്ടിലും ബന്ധുക്കള്‍ക്കിടയിലും ചീത്തപ്പേരുണ്ടായി. എന്റെ മകന് സ്‌കൂളില്‍ കൂട്ടുകാര്‍ക്കിടയില്‍ നിന്നും അധ്യാപകരില്‍ നിന്ന് പോലും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ദിലീപിനോട് ആരാധനയുളള വിദ്യാർത്ഥികളും അധ്യാകപകരും ഉണ്ടല്ലോ. അവരൊക്കെ ഞാന്‍ ഫ്രോഡാണെന്ന തരത്തില്‍ അവനോട് സംസാരിച്ചു. സ്വകാര്യമായി പല തരത്തിലുള്ള നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.

അതേസമയം, വ്യാജ പരാതിക്ക് പിന്നില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്. പരാതിയില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പരാതിക്കാരി ഒളിവിലാണെന്നും പൊലീസ് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.












Click it and Unblock the Notifications