പണി കിട്ടുമോ? രാമൻ പിളള അടക്കം ദിലീപിന്റെ അഭിഭാഷകർ മറുപടി നൽകണം, നോട്ടീസ് അയയ്ക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നീക്കവുമായി ബാര്‍ കൗണ്‍സില്‍. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍ പിളള അടക്കമുളളവര്‍ക്കാണ് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ
അതിജീവിതയായ നടി ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടര്‍നടപടി.

കേസിലെ 20തിലേറെ സാക്ഷികളെ കൂറുമാറ്റി എന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചാണ് ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിളള, ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവര്‍ മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാനാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. അതിജീവിതയുടെ പരാതിയില്‍ മറുപടി ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കുക.

സാക്ഷികളെ കൂറുമാറ്റി എന്നത് കൂടാതെ തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നതടക്കമുളള ആരോപണങ്ങളും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ അതിജീവിത ഉന്നയിക്കുന്നു. കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളായ ജിന്‍സണെ കൂറു മാറ്റുന്നതിന് വേണ്ടി അഭിഭാഷകനായ ബി രാമന്‍ പിളള ഒരു ക്രിമിനല്‍ കേസ് പ്രതിയുടെ സഹായത്തോടെ ശ്രമിച്ചു എന്ന പരാതി അതിജീവിത ചൂണ്ടിക്കാട്ടുന്നു. ജിന്‍സണ് മൊഴി മാറ്റാന്‍ 25 ലക്ഷം രൂപയും 5 സെന്റ് ഭൂമിയും വാഗ്ദാനം ചെയ്തു എന്നാണ് ആരോപണം.

ബി രാമന്‍പിള്ളയെ ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും രാമന്‍പിളള ഹാജരായില്ല. രാമന്‍പിളളയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അഭിഭാഷക സമൂഹത്തില്‍ നിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ പോലീസ് ആ നീക്കത്തില്‍ നിന്ന് പിന്നോട്ട് പോവുകയായിരുന്നു.
Recommended Video

അതിന് ശേഷമാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്. ആദ്യം ഇ മെയില്‍ വഴി ആയിരുന്നു അതിജീവിത പരാതി നല്‍കിയത്. എന്നാല്‍ അത്തരത്തില്‍ പരാതി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്നും പരാതി പിഴവുകള്‍ തിരുത്തി നല്‍കിയാലേ തുടര്‍നടപടി സാധ്യമാകൂ എന്നും ബാര്‍ കൗണ്‍സില്‍ അറിയിച്ചു. തുടര്‍ന്നാണ് നടി 2500 രൂപ ഫീസും പരാതിയുടെ 30 കോപ്പിയും അടക്കം നേരിട്ട് പരാതി നല്‍കിയത്.

അതിജീവിതയുടെ പരാതിയില്‍ ആരോപണ വിധേയരായ അഭിഭാഷകരില്‍ നിന്ന് വിശദീകരണം തേടുമെന്ന് ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെഎന്‍ അനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ അഭിഭാഷകരുടെ പ്രവര്‍ത്തി അഭിഭാഷക വൃത്തിക്ക് ചേരാത്തതും നിയമവിരുദ്ധവും ആണെന്ന് അതിജീവിത പരാതിയില്‍ പറയുന്നു. കോടതിയെ സഹായിക്കാന്‍ ഉത്തരവാദിത്തപ്പെട്ട അഭിഭാഷകരുടെ ഭാഗത്ത് നിന്നും നീതി തടയുന്ന പ്രവര്‍ത്തിയാണ് ഉണ്ടായതെന്നും അന്വേഷണം നടത്തി അവര്‍ക്കെതിരെ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടു.

സൈബര്‍ വിദഗ്ധനായ സായ് ശങ്കറിന്റെ സഹായത്തോടെ ബി രാമന്‍ പിളളയുടെ ഓഫീസില്‍ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചുവെന്നും അതിജീവിത പരാതിയില്‍ ആരോപിക്കുന്നു. മാത്രമല്ല കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് കൊടുക്കാനായി നല്‍കിയ കത്ത് രാമന്‍പിളള കൈക്കലാക്കിയെന്നും അതിജീവിതയുടെ പരാതിയില്‍ പറയുന്നു. സജിത്ത് എന്നയാളെ സ്വാധീനിച്ചാണ് കത്ത് കൈവശപ്പെടുത്തിയത്. ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലില്‍ വെച്ച് തിരിച്ച് നല്‍കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു..












Click it and Unblock the Notifications