എഡിജിപിയുടെ റിപ്പോർട്ടിന് വിമർശനം: അതൃപ്തി ശക്തം, ഇത് കോപ്പി പേസ്റ്റല്ലേ
കൊച്ചി: നടി ആക്രമണ കേസിലെ അന്വേഷണ സംഘത്തിന് കോടതിയില്‍ നിന്നും വിണ്ടും വിമർശനം. കേസുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പി സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനെ തുടർന്നായിരുന്നു കോടതിയുടെ വിമർശനം.
നേരത്തെ കോടതിയുടെ ആവശ്യപ്രകാരം ഡി വൈ എസ് പി ബൈജു പൗലോസ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതില്‍ തൃപ്തി വരാതിരുന്ന കോടതിയ എ ഡി ജി പിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാല്‍ ഡിവൈഎസ്പി ബൈജു പൗലോസ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി പേസ്റ്റാണ് എഡിജിപിയുടേതായി സമര്‍പ്പിക്കപ്പെട്ടതെന്നായിരുന്നു കോടതിയുടെ വിമർശനം.

അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും കേസ് സംബന്ധിച്ച രേഖകള്‍ ചോർന്നിട്ടില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് ഡി വൈ എസ് പി കോടതിയില്‍ നല്‍കിയ റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇത് തന്നെയാണ് എ ഡി ജി പിയുടേതായി സമർപ്പിക്കപ്പെട്ടിരിക്കുന്ന റിപ്പോർട്ടിലും ആവർത്തിച്ചിരിക്കുന്നത്. ഇതാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍

കേസിന്റെ തുടരന്വേഷണ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയിൽ കേസ് പരിഗണിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ഹാജരാവാണമെന്ന് വിചാരണക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന ഉത്തരവ് അന്വേഷണ ഉദ്യോഗസ്ഥൻ ലംഘിച്ചെന്നായിരുന്നു പ്രതിഭാഗം പരാതിയായി ഉയർത്തിക്കാട്ടിയത്.

കോടതി ജീവനക്കാരെ ചോദ്യംചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് കൈമാറിയെന്ന ആരോപണത്തെ തുടർന്നായിരുന്നു കോടതി അന്വേഷണ സംഘത്തില്‍ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടത്. അതേസമയം, ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ പ്രതിഭാഗം വിചാരണ കോടതിയിൽ എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. കേസ് ഈ മാസം 21 ന് കോടതി വീണ്ടും പരിഗണിക്കും.

അതേസമയം, വധ ഗൂഡാലോചന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസ് റദ്ദാക്കണം, അല്ലെങ്കില്‍ അന്വേഷണം സി ബി ഐക്ക് വിടണമെന്നാണ് ദിലീപിന്റ ആവശ്യം. ഉച്ചയ്ക്ക് 1.45-ന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുക.

സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയായിരുന്നു ദിലീപ്, ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭർത്താവ് തുടങ്ങിയ 6 പേരെ പ്രതിയാക്കി പൊലീസ് ഗൂഡാലോചന കേസ് രജിസ്റ്റർ ചെയ്തത്. കേസില്‍ ദിലീപിന് മുന്‍കൂർ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ പ്രോസിക്യൂഷന്‍ ശക്തമായി എതിർത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരായി കൂടുതല്‍ വിവിധ ശബ്ദരേഖകളും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളും ക്രൈംബ്രാഞ്ച് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇതോടെയായിരുന്നു കേസ് റദ്ദാക്കിയില്ലെങ്കില്‍ സി ബി ഐക്ക് വിടണമെന്ന വാദവുമായി ദിലീപ് രംഗത്ത് എത്തിയത്.

സി ബി ഐക്ക് വിടാനുള്ള നീക്കത്തിന് തടയിടാനായി അന്വേഷണസംഘം ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. കേസ് റദ്ദാക്കാനോ അന്വേഷണം സി ബി ഐക്ക് വിടാനോ കോടതി തീരുമാനിച്ചാല്‍ അത് ദിലീപിന് വലിയ വിജയമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം അന്വേഷണം ഇപ്പോഴും തുടരുന്ന കേസില്‍ അത്തരത്തിലൊരു ഇടപെടല്‍ പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന വിലയിരുത്തലും ശക്തമാണ്.












Click it and Unblock the Notifications