ചോദ്യം ചെയ്യലിനിടെ അപ്രതീക്ഷിത ഇടപെടല്‍: 8 ചാറ്റും ഫോട്ടോയും തിരിച്ചെടുത്ത് കൊടുത്ത് സായ് ശങ്കർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സൈബർ വിദഗ്ധനും ഹാക്കറുമായ സായി ശങ്കറിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി. കേസിലെ നിർണ്ണായകമായ തെളിവുകള്‍ ഉള്‍പ്പടേയുള്ളവ നീക്കം ചെയ്യാന്‍ ദിലീപിനെ സഹായിച്ചത് സായി ശങ്കറാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ പൊലീസിനെതിരെ ഹൈക്കോടതിയെ അടക്കം സമീപിക്കുന്ന നീക്കം സായി ശങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും ഒടുവില്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായെന്ന സൂചനകളാണ് മാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. കേസില്‍ സായി ശങ്കറിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സായി ശങ്കറിനെ വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.

രണ്ടര മണിക്കൂർ നേരമാണ് സായി ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടെ ദിലീപിനെ ഫോണില്‍ നിന്നും എട്ട് ചാറ്റുകള്‍ സായി ശങ്കർ പൊലീസിന് തിരിച്ചെടുത്ത് നല്‍കിയെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നുമാണ് എട്ട് ചാറ്റുകള്‍ സായി ശങ്കർ വീണ്ടെടുത്ത് നല്‍കിയത്.

മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുന്നതാണ് ചാറ്റുകളെങ്കില്‍ അന്വേഷണത്തില്‍ ഇത് ഏറെ നിർണ്ണായകമായി മാറിയേക്കും.

കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ച് സായ് ശങ്കർ ദിലീപിന് വേണ്ടി തെളിവുകള്‍ നശിപ്പിച്ചെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ദിലീപിന്റെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇതെന്നതുമാണ് നിർണ്ണായകമായ കാര്യം
പൊന്നിനല്ലല്ലോ, പൊന്‍തിളക്കം ഭാവനയ്ക്കല്ലേ: ആരാധകരേറ്റെടുത്ത പുതിയ ദൃശ്യങ്ങള്‍

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലും നമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായി ശങ്കർ മുറിയെടുത്തിരുന്നു. ഇതില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണ് തെളിവുകള്‍ നശിപ്പിക്കാന്‍ സായി ശങ്കർ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തുകയായിരുന്നു. എന്നാല്‍ പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടി പൊലീസ് ഇതേ ദിവസം പനമ്പള്ളി നഗറിലെ അവന്യൂ സെന്റർ ഹോട്ടലിലും സായ് ശങ്കർ മുറിയെടുക്കുകയായിരുന്നു.

അവന്യൂ സെന്റര്‍ ഹോട്ടലിൽ നിന്നും ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് ഫോണിലെ തെളിവുകള്‍ നശിപ്പിച്ചത്. ദിലിപീന്റെ അഭിഭാഷകന്റെ ഓഫീസിലും ഇതിനിടെ സായ് ശങ്കർ സന്ദർശനം നടത്തിയിരുന്നു. അന്ന് താന്‍ നീക്കം ചെയ്തവയില്‍ ഒന്ന് കോടതിയില്‍ നിന്നുള്ള രേഖയാണെന്ന് പിന്നീട് സായി ശങ്കർ തുറന്ന് പറയുകയും ചെയ്തിരുന്നു.

അതേസമയം, അന്വേഷണ സംഘത്തിന് കോടതിയില്‍ നിന്നും ഇന്നും വിമർശനം കേള്‍ക്കേണ്ടി വന്നു. നടിയെ ആക്രമിച്ച കേസിലെ രഹസ്യ വിവരങ്ങള്‍ പുറത്തായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എ ഡി ജി പി സമർപ്പിച്ച റിപ്പോർട്ടാണ് കോടതിയുടെ വിമർശനത്തിന് വിധേയമായത്. നേരത്തെ ഡി വൈ എസ് പി ബൈജു പൗലോസ് വിഷയത്തില്‍ കോടതിയില്‍ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതില്‍ തൃപ്തി വരാതിരുന്ന കോടതിയ എ ഡി ജി പിയോട് റിപ്പോർട്ട് തേടുകയായിരുന്നു. എന്നാല്‍ ഡിവൈഎസ്പി ബൈജു പൗലോസ് സമർപ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി പേസ്റ്റാണ് എഡിജിപിയുടേതായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നതെന്നായിരുന്നു കോടതിയുടെ വിമർശനം.












Click it and Unblock the Notifications