'ജഡ്ജി പറഞ്ഞു പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോ.. അടവെന്ന് പ്രതിഭാഗം'; ബാലചന്ദ്രകുമാറിന്റെ അവസ്ഥ ഇങ്ങനെ
എന്തൊക്കെ വന്നാലും കേസില്‍ നീതി ലഭിക്കും വരെ ബാലചന്ദ്രകുമാര്‍ മുന്നിലുണ്ടാകും

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷിയും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സ തേടിക്കൊണ്ടിരിക്കുകയാണ് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടി വി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ കേസില്‍ തന്റെ ഭാഗം ആശുപത്രികിടക്കയില്‍ വെച്ചാണെങ്കിലും പറയും എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായും ബൈജു കൊട്ടാരക്കര പറഞ്ഞു. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്...
നടി ആക്രമിക്കപ്പെട്ട കേസില്‍, ലോകത്തിലെ തന്നെ ആദ്യത്തെ കൊട്ടേഷന്‍ ബലാത്സംഗ കേസ്. അതില്‍ എട്ടാം പ്രതിയായിരിക്കുന്നത് മലയാളത്തിലെ തന്നെ ജനപ്രിയനായകനായിരുന്ന ദിലീപ് ആണ്. പള്‍സര്‍ സുനിയടക്കമുള്ള നിരവധി പ്രതികള്‍. വളരെ പ്രമാദമായ ഒരു കേസ് ആയിരുന്നു. ഈ കേസിന്റെ തുടക്കം മുതല്‍ തന്നെ അന്വേഷണം സിനിമ മേഖലയിലേക്ക് കടന്നപ്പോള്‍ പല സ്ഥലത്തും അന്വേഷണം വഴിമുട്ടി.

ദിലീപ് ചതിച്ച് പുറത്താക്കിയ സംവിധായകന്‍
ഒരുപാട് ഒരുപാട് തര്‍ക്കങ്ങളും ഒരുപാട് ഒരുപാട് ചോദ്യങ്ങളുമൊക്കെ ഉന്നയിക്കപ്പെട്ട ഒരു സംഭവമായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. ഏതാണ്ട് ആദ്യഘട്ടം ഇതിന്റെ വിചാരണ കഴിഞ്ഞു. ഇതില്‍നിന്ന് പ്രതികളൊക്കെ രക്ഷപ്പെടും എന്നുള്ള ഒരു ഘട്ടം വന്നപ്പോഴാണ് ബാലചന്ദ്രകുമാര്‍ എന്ന സംവിധായകന്‍ രംഗത്തുവരുന്നത്. ദിലീപ് ഒരു സിനിമ ചെയ്യിക്കാന്‍ വേണ്ടി വര്‍ഷങ്ങളായി കൂടെ കൊണ്ടുനടന്ന അവസാനം ദിലീപ് തന്നെ ചതിച്ച് പുറത്തുവിട്ടു.

നടന്നതെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍
തന്റെ കണ്‍മുമ്പില്‍ വെച്ച് നടന്ന പല സംഭവങ്ങളും അനീതിയാണെന്ന് മനസ്സിലാക്കിയപ്പോള്‍ ഒരു പാവം പെണ്‍കുട്ടിയുടെ മാനത്തിന് വിലപറഞ്ഞ ആ ഒരു കേസില്‍ എന്തൊക്കെ നഷ്ടം വന്നാലും ഉറച്ചുനില്‍ക്കും എന്ന് പറഞ്ഞ ബാലചന്ദ്രകുമാര്‍ ഒരുപാട് പ്രശ്‌നങ്ങളൊക്കെ സഹിച്ചാണ് ഈ കേസുമായി മുന്നോട്ടുപോയത്. ഏതാണ്ട് രണ്ടു വര്‍ഷത്തോളമായി ആ കേസിന്റെ കാര്യങ്ങളെല്ലാം മുന്നോട്ട് നടന്നു വരുന്ന രീതിയില്‍ ഇപ്പോള്‍ വിചാരണ നടന്നുകൊണ്ടിരിക്കുന്നു.

പുതിയ സാക്ഷികള്‍ വരുന്നു
വിചാരണ ഘട്ടത്തില്‍ ഒരുപാട് ഒരുപാട് സാക്ഷികള്‍ വരുന്നു. ഏതാണ്ട് ഇരുപതോളം സാക്ഷികളെ ഇനിയും വിചാരണ ചെയ്യാനുണ്ട്. ബാലചന്ദ്രകുമാറിനെ രണ്ട് തവണ വിചാരണ ചെയ്ത് കഴിഞ്ഞു. വീണ്ടും മൂന്നാം ഘട്ടം തുടങ്ങാനിരുന്നപ്പോള്‍ ബാലചന്ദ്രകുമാര്‍ രാവിലെ തിരുവനന്തപുരത്തുനിന്നും എറണാകുളത്തേക്ക് വരും. അവിടുന്ന് കോടതിയില്‍ ചെന്നാല്‍ കോടതിയിലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്നാല്‍ പ്രതിഭാഗം ചിലപ്പോള്‍ രണ്ടോ മൂന്നോ ചോദ്യങ്ങള്‍ ചോദിച്ചെങ്കില്‍ ആയി എന്നുള്ള നിലയിലായി.

ബാലചന്ദ്രകുമാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു
അതുപോലെ പല ദിവസങ്ങള്‍ ഈ പല ദിവസങ്ങളിലും പല കാര്യങ്ങളും ചോദിക്കും. അങ്ങനെ പ്രതിഭാഗം ചോദിക്കുന്നതിലും ചില കാര്യങ്ങളുണ്ട്. അതൊരു മാനസിക സംഘര്‍ഷത്തിലേക്ക് സാക്ഷികളെ എത്തിക്കാനാണ് എന്നാണ് മനശാസ്ത്ര വിദഗ്ധരൊക്കെ പറയുന്നത്. ഒന്ന് രണ്ട് ദിവസം വിചാരണ ചെയ്ത് കഴിയുമ്പോള്‍ ആ സാക്ഷിയെ ഒന്ന് വെറുതെ വിടാം എങ്കില്‍ വീണ്ടും പോയി ഒന്ന് ആലോചിക്കാം, സമയം കൊടുക്കാം, ഒരു പുനര്‍വിചിന്തനം നടത്തുമോ അല്ലെങ്കില്‍ ആരെയെങ്കിലും സ്വാധീനിക്കാന്‍ വിടാമോ അല്ലെങ്കില്‍ മറ്റന്തെങ്കിലും കൊണ്ട് ഈ കേസില്‍ നിന്ന് പിന്മാറാന്‍ അയാള്‍ക്കൊരു ചാന്‍സ് കൊടുക്കുന്നതാണ്.

കോടതിയില്‍ വെച്ച് വയ്യാതായി
പക്ഷേ ഇതിലൊന്നും വീഴാതിരുന്ന ബാലചന്ദ്രകുമാര്‍ ഒരു ദിവസം കോടതിയില്‍ ഇരുന്നപ്പോള്‍ കാലില്‍ അസഹനീയമായ നീരു വരുന്നു. അദ്ദേഹത്തിന് ശരിക്ക് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് വരുന്നു. 2019 ല്‍ ബാലചന്ദ്രകുമാറിന് ഒരു അസ്വസ്ഥത വരികയും പെട്ടെന്ന് അന്ന് ഹോസ്പിറ്റലില്‍ കാണിച്ചപ്പോള്‍ ക്രിയാറ്റിന്‍ 2.6 ആവുകയും കിഡ്‌നിക്ക് ചെറിയ കംപ്ലെയ്ന്റ് ഉണ്ടാവുകയും ചെയ്തു എന്ന് പറഞ്ഞു. അത് അന്ന് മെഡിസിനൊക്കെ കഴിച്ച് അങ്ങ് മാറി. ഇത്രയും നാള്‍ കഴിഞ്ഞു ഇതിന്റെ പ്രശ്‌നങ്ങളെ ഇല്ലായിരുന്നു.

ചികിത്സ മാറ്റിവെച്ചു
ഈ അടുത്ത നാളുകളില്‍ നിരന്തരമുള്ള യാത്രകളും കോടതിയില്‍ നിന്നുള്ള ഈ ഇരിപ്പും എല്ലാം കൂടിയായപ്പോള്‍ പ്രത്യേകിച്ചും ഡോക്ടര്‍ വീണ്ടും കണ്‍സള്‍ട്ട് ചെയ്യണം എന്നു പറഞ്ഞത് വിട്ടുപോയി. വിചാരണ കഴിഞ്ഞിട്ടാകാം കണ്‍സള്‍ട്ടേഷന്‍ എന്നാണ് കരുതിയത്. പക്ഷേ അങ്ങനെ കോടതിയില്‍ പോയിരുന്ന ബാലചന്ദ്രകുമാറിന് ആണ് കാലില്‍ നീര് വന്നതും അസ്വസ്ഥതകള്‍ തോന്നിയതും.

അടവെന്ന് പ്രതിഭാഗം
ബാലചന്ദ്രകുമാര്‍ ആ ഇരുന്ന ഇരുപ്പില്‍ തന്നെ ജഡ്ജിനോട് പറയുന്നു മാഡം ഞാന്‍ വീണു പോകും. എനിക്ക് ആശുപത്രിയില്‍ പോകണം. എന്നെ ആശുപത്രിയിലേക്ക് അയക്കണം. ബാലചന്ദ്രകുമാറിനെ ആശുപത്രിയിലേക്ക് അയക്കാന്‍ തയ്യാറായ ജഡ്ജിയോട് പ്രതിഭാഗം നേരെ ഇത് കള്ളത്തരം ആണെന്നും ഇത് അടവുകളാണെന്നും ഒക്കെ ഉള്ള രീതിയില്‍ സംസാരിച്ചു എന്നാണ് ബാലചന്ദ്രകുമാര്‍ പറയുന്നത്.

ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജഡ്ജി
അങ്ങനെ ഈ സാക്ഷിയെ എങ്ങനെയെങ്കിലും വലിച്ച് നീട്ടി കൊണ്ട് പോയി എന്തെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമത്തില്‍ പല ആളുകളും ശ്രമിക്കുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. അങ്ങനെ ഹോസ്പിറ്റലില്‍ പോലും പോകാന്‍ അനുമതി കൊടുക്കാതിരിക്കാന്‍ വേണ്ടി ശ്രമിച്ച പ്രതിഭാഗം വക്കീലന്മാര്‍ക്കും മറുപടി എന്നോണം ജഡ്ജി പറഞ്ഞത് ആശുപത്രിയില്‍ പൊക്കോളൂ. പ്രോസിക്യൂഷനോട് പറയുന്നു ആശുപത്രിയില്‍ കൊണ്ടുപോയിക്കോളൂ.

ഏഴ് ഡയാലിസിസ്
അങ്ങനെ ആശുപത്രിയില്‍ പോയി. ക്രിയാറ്റിന്‍ ഏതാണ്ട് 12.6 ആയ ബാലചന്ദ്രകുമാര്‍ രണ്ട് കിഡ്‌നിയും കംപ്ലയിന്റ് ആയി ആശുപത്രിയിലാണ്. ഏതാണ്ട് ഏഴോളം ഡയാലിസിസുകള്‍ കഴിഞ്ഞു. എറണാകുളത്ത് കോടതിയില്‍ പുതിയ അഫിഡവിറ്റ് കൊടുത്തു. കാരണം യാത്ര ചെയ്യാന്‍ വയ്യാത്തത് കൊണ്ട് ബാലചന്ദ്രകുമാറിന്റെ വിസ്താരം ഇവിടെ നിന്നും തിരുവനന്തപുരത്തേക്കുള്ള ഏതെങ്കിലും കോടതിയിലേക്ക് മാറ്റണം. അത് കോടതി പരിഗണിക്കാനിരിക്കുന്നു.

മരിച്ചാലും സത്യത്തിനൊപ്പം
അപ്പോഴാണ് ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഞങ്ങളൊക്കെ വാര്‍ത്ത നേരത്തെ അറിഞ്ഞിരുന്നെങ്കിലും പറയാതിരുന്നത് ഇങ്ങനെയുള്ള കാര്യങ്ങള്‍ കൊണ്ടാണ്. എന്താണെങ്കിലും ശരി. ബാലചന്ദ്രകുമാര്‍ കിടന്ന കിടപ്പില്‍ പറയുന്നു. ഞാന്‍ മരിച്ചാലും ശരി, സത്യസന്ധമായ കാര്യങ്ങളെ ഞാന്‍ പറഞ്ഞിട്ടുണ്ട്. ഇനിയും ഞാന്‍ സത്യസന്ധമായ കാര്യങ്ങള്‍ പറയും. അത് തിരുവനന്തപുരത്താണെങ്കിലും കൊച്ചിയില്‍ ആണെങ്കിലും മരണക്കിടക്കയിലാണെങ്കിലും.

നീതിക്ക് വേണ്ടിയുള്ള പോരാട്ടം
അങ്ങനെ ഒരുപാട് ഒരുപാട് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കിലും എല്ലാദിവസവും ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്ന ബാലചന്ദ്രകുമാര്‍ നിശ്ചയദാര്‍ഢ്യത്തോടെ ഈ കേസിനെ നേരിടാന്‍ തന്നെയാണ് അദ്ദേഹത്തിന് തീരുമാനം. നീതിക്ക് വേണ്ടി പോരാടുന്ന ബാലചന്ദ്രകുമാറിനെ പോലെയുള്ള ആ ഒരു ചെറുപ്പക്കാരന്‍ ജീവിതം ഇനിയും ഒരുപാട് ഒരുപാട് ബാക്കിയുണ്ട്. ബാലചന്ദ്രകുമാറിന് അസുഖം ഭേദമായി വരട്ടെ എന്നും ഈ കേസിന്റെ അവസാനം വരെ വളരെ ശക്തിയായി ബാലചന്ദ്രകുമാര്‍ നില്‍ക്കും എന്നുള്ളത് അസന്നിഗ്ധമായി പറയുന്നു.












Click it and Unblock the Notifications