'വെറുതെ വിടില്ല'; ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ നീക്കം
നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ അഭിഭാഷകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് നിലനില്‍ക്കുന്നത്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനുമായ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങളാണ് നേരത്തെ ഉയർന്നത്. കേസിലെ തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ കൂറുമാറ്റാനും അഭിഭാഷകർ കൂട്ടുനിന്നുവെന്നാണ് പ്രധാന ആരോപണം.
അഭിഭാഷകർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യം അതിജീവിതയായ നടിയോടൊപ്പം നില്‍ക്കുന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും പോലീസ് ഇതുവരെ അതിന് തയ്യാറായിട്ടില്ല. അഭിഭാഷകന്‍ രാമന്‍പിള്ളയുടെ മൊഴിയെടുക്കാനായി പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും വലിയ പ്രതിഷേധമായിരുന്നു അഭിഭാഷകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വന്നത്.

പൊലീസ് അഭിഭാഷകർക്കെതിരെ കേസെടുക്കാന്‍ തയ്യറാവാത്ത സാഹചര്യത്തില്‍ വീണ്ടും കോടതിയെ സമീപിക്കാനാണ് അതിജീവതയുടെ നീക്കം. തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പടേയുള്ള ഗുരുതരമായ കൃത്യങ്ങള്‍ നടത്തിയ അഭിഭാഷകരെ കേസില്‍ പ്രതി ചേർക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം.

കേസിൽ തെളിവ് നശിപ്പിച്ച 3 അഭിഭാഷകരെ പ്രതിയാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനുള്ള നീക്കമാണ് അതിജീവിത വീണ്ടും സജീവമാക്കുന്നത്. ഇവരെ പ്രതി ചേർക്കാൻ അന്വഷണ സംഘം ആദ്യം ശ്രമിച്ചിരുന്നെങ്കിലും അഭിഭാഷക സംഘടനകളുടെ പ്രതിഷേധം ശക്തമായതോടെ സർക്കാർ ഇതിന് അനുമതി നല്‍കിയിരുന്നില്ല.

കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കുകയും പ്രധാന സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ ചേർക്കാതെ കേസ് പൂർണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ക്രൈംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.
Hair Care: താരന്‍ വിട്ടുമാറുന്നില്ലേ; എങ്കില്‍ ഈ വിദ്യകളൊന്ന് പരീക്ഷിച്ച് നോക്കൂ, വിജയം ഉറപ്പ്

ദിലീപിന്റെ അഭിഭാഷകർക്കെതിരെ നേരത്തെ ബാർ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കേസിൽ അഭിഭാഷകരുടെ ഇടപെടൽ സംബന്ധിച്ച തെളിവുകൾ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

രാമൻപിള്ളയുടെ ഓഫീസിൽ വെച്ചാണ് താൻ ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കർ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകർക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങൾ മായ്ക്കാൻ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങൾ രാമൻപിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കർ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കണമെന്ന് ആവശ്യപ്പട്ട മൊബൈല്‍ ഫോണുകള്‍ മുംബൈയിലെ സ്വകാര്യ ലാബിലേക്ക് അയച്ചതും തിരികെ കൈപ്പറ്റാനായി പോയതും അഭിഭാഷകരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിന് ഒടുവില്‍ പൊലീസ് സമർപ്പിച്ച അധിക കുറ്റപത്രത്തിലും പൊലീസ് ഇതെല്ലാം ചൂണ്ടിക്കാട്ടുകയും ചെയ്തു.












Click it and Unblock the Notifications