ദിലീപ് എന്തെങ്കിലും പറഞ്ഞിരുന്നോ? നാദിർഷ ക്രൈം ബ്രാഞ്ചിന് മുന്നിൽ, മൂന്ന് മണിക്കൂർ ചോദ്യം ചെയ്യൽ
കൊച്ചി: ദിലീപ് പ്രതിയായ വധ ഗൂഢാലോചന കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.
ദിലീപിന് അടുത്തിടെ മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോഴടക്കം നാദിര്‍ഷ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച സംഘത്തിലെ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ അടക്കമുളള പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചില്ലെങ്കിലും കേസില്‍ അന്വേഷണം സജീവമായി തന്നെ മുന്നോട്ട് പോവുകയാണ്. കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് നാദിര്‍ഷയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
മൂന്ന് മണിക്കൂറോളമാണ് നാദിര്‍ഷയില്‍ നിന്നും ക്രൈം ബ്രാഞ്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള പദ്ധതി സംബന്ധിച്ച് ദിലീപ് എന്തെങ്കിലും വിവരങ്ങള്‍ നാദിര്‍ഷ അടക്കം ആരോടെങ്കിലും പങ്കുവെച്ചിരുന്നോ എന്നതാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ആലുവ സ്വദേശിയായ സലിം എന്നയാള്‍ ഇത്തരത്തിലുളള വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.
ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു എന്നുളള വിവരം ദിലീപ് പറഞ്ഞിരുന്നു എന്നായിരുന്നു സലിം ആരോപിച്ചത്. ഈ സാഹചര്യത്തിലാണ് ഇക്കാര്യം മറ്റാരോടെങ്കിലും ദിലീപ് പറഞ്ഞിട്ടുണ്ടോ എന്ന് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നത്. ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 2017ല്‍ നാദിര്‍ഷയുമൊത്ത് പല സ്ഥലങ്ങളില്‍ യാത്ര ചെയ്തിരുന്നു എന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇത് പ്രകാരമാണ് നാദിര്‍ഷയേയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ചയ്ക്ക് മുന്‍പ് നാദിര്‍ഷയ്ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അപ്പോള്‍ നാദിര്‍ഷ വിദേശത്ത് ആയിരുന്നതിനാല്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. വിദേശത്ത് നിന്ന് തിരിച്ച് എത്തിയതിന് ശേഷമാണ് നാദിര്‍ഷ ചോദ്യം ചെയ്യലിന് ഹാജരായത്.
നാദിര്‍ഷയില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചോ എന്നുളളത് വ്യക്തമല്ല. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനേയും ക്രൈം ബ്രാഞ്ച് വിളിച്ച് വരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദിലീപിന് കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടോ, അത്തരത്തിലുളള ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നതടക്കമുളള കാര്യങ്ങലാണ് ഇദ്ദേഹത്തോട് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ
വധഗൂഢാലോചന കേസില്‍ ദിലീപിനേയും സഹോദരന്‍ അനൂപിനേയും അടക്കം വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും അനൂപ് നോട്ടീസ് കൈപ്പറ്റുകയോ ഹാജരാവുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ക്രൈം ബ്രാഞ്ച് സംഘം അനൂപിന്റെ വീട്ടിലെത്തി വീണ്ടും നോട്ടീസ് പതിച്ചു.
ബന്ധു മരണപ്പെട്ടത് കാരണമാണ് ബുധനാഴ്ച ഹാജരാകാന്‍ സാധിക്കാതിരുന്നത് എന്നാണ് അനൂപിന്റെ വിശദീകരണം. ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് സുരാജിനും തിങ്കളാഴ്ച ഹാജരാകാനുളള നോട്ടീസ് നല്‍കിയിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചതിന്റെ ഫലം ലഭിക്കാനുണ്ട്. അതിന് ശേഷം ദിലീപിനേയും ക്രൈം ബ്രാഞ്ച് വിളിച്ച് വരുത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Recommended Video