ദിലീപില്‍ നിന്ന് 10 കോടി ജാമ്യത്തിനായി ആവശ്യപ്പെട്ടു, 50 ലക്ഷം കൊടുത്തെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഏഷ്യാനെറ്റ് ന്യൂസിന്റെ ചര്‍ച്ചയിലാണ് നിര്‍ണായക വെളിപ്പെടുത്തലുകളുണ്ടായത്. നമ്മുടെ കൈയ്യില്‍ കള്ളമില്ലെങ്കില്‍, നമ്മുടെ കൈയ്യിലുള്ള ഒരു സാധനം പരിശോധനയ്ക്ക് കൊടുക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു.
ദിലീപിന് ജാമ്യം നേടിത്തരാമെന്ന് പറഞ്ഞ് കേരള രാഷ്ട്രീയത്തിലെ പ്രമുഖന്‍ കോടികള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, വലിയൊരു തുക ദിലീപ് വേങ്ങരയില്‍ പോയി കൊടുത്തിരുന്നുവെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു. നേരത്തെ ഉന്നയിച്ച വിഷയത്തില്‍ ആരോപണം കടുപ്പിച്ചിരിക്കുകയാണ് ബൈജു കൊട്ടാരക്കര.

മൂന്ന് പേരുടെ ഫോണുകള്‍ മാറ്റി എന്നതാണ് ഈ കേസിലെ ഞെട്ടിപ്പിക്കുന്ന കാര്യം. കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അന്ന് തന്നെയാണ് ഫോണ്‍ മാറ്റുന്നത്. ഇത് കേള്‍ക്കുന്നയാള്‍ക്ക് തോന്നില്ലേ, എന്തെങ്കിലും ഉള്ളത് കൊണ്ടാണ് ഈ ഫോണ്‍ മാറ്റിയതെന്ന്. ദിലീപ് ഈ ഫോണില്‍ നിന്ന് റിട്രീവ് ചെയ്യാന്‍ പറ്റുന്നതെല്ലാം എടുത്തും, തെളിവാകുന്ന കാര്യങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് പോലീസിനെ ഏല്‍പ്പിക്കുന്നതെങ്കില്‍ അത് വലിയ കുരിശാകും. ബാലചന്ദ്രകുമാറിന്റെ ഫോണില്‍ ദിലീപിന് അയച്ച രണ്ട് സന്ദേശങ്ങള്‍ ഉണ്ടെന്ന് പറയുന്നുണ്ട്. ഇത് ഒരുപാട് കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന തെളിവായി മാറും. അതാണ് ദിലീപിന് കുരുക്കാവുകയെന്നും ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറയുന്നു.

ബാലചന്ദ്രകുമാര്‍ ഈ തെളിവ് പോലീസിന് കൈമാറിയെന്നാണ് പറയുന്നത്. തെളിവുകള്‍ ഇല്ലാതാക്കാന്‍ തന്നെയാണ് ദിലീപ് ആ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിട്ടത്. ദിലീപിന് ആ ഫോണ്‍ കോടതിയെ ഏല്‍പ്പിക്കാമായിരുന്നു. കോടതിക്ക് അത് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാമായിരുന്നു. ഇത് ഒരു കോടതിയും തള്ളിക്കളയില്ലായിരുന്നു. എന്നാല്‍ ഇവിടെ സ്വന്തമായി ഒരു പരിശോധനയാണ് ദിലീപ് നടത്തിയത്. എന്റെ കേസ് ഞാന്‍ തന്നെ അന്വേഷിച്ച്, തെളിവ് ഉണ്ടാക്കി, അത് ആര്‍ക്കും കൊടുക്കില്ലെന്ന നിലപാടാണ് ദിലീപിനുള്ളത്. എന്റെ കൈയ്യിലുള്ള ഒരു ഫോണ്‍ പോലീസ് ചോദിച്ചാല്‍, അത് തരില്ല എന്ന് പറയുന്നതാണ് ഏറ്റവും വലിയ കള്ളത്തരമെന്നും ബൈജു കൊട്ടാരക്കര ചര്‍ച്ചയില്‍ പറഞ്ഞു.

2017 ഒക്ടോബര്‍ രണ്ടാം തിയതി ഒരു ഫോണ്‍ കോള്‍ ഒരു സംവിധായകന് വരുന്നു. കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖന്റെ മകനാണിത്. ജാമ്യമൊക്കെ ഞങ്ങള്‍ വാങ്ങിത്തരാം. പത്ത് കോടി തന്നാല്‍ ജാമ്യം വാങ്ങി കൊടുക്കാമെന്നായിരുന്നു ഓഫര്‍. ആ സമയത്ത് ദിലീപ് ജയിലിലായിരുന്നു. ഈ പത്ത് കോടി ക്യാഷായിട്ട് നല്‍കണമെന്നായിരുന്നു ഈ രാഷ്ട്രീയ നേതാവിന്റെ മകന്‍ പറഞ്ഞതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. ഐ ഫോണ്‍ സിക്‌സ് എക്‌സ് സീരീസില്‍പ്പെട്ട ഫോണാണ് ആ സംവിധായകന്‍ ഉപയോഗിച്ചിരുന്നത്. ഈ ഫോണില്‍ തേര്‍പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് ആ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെട്ടു.

ഇതിന് പിന്നാലെ ആ സംവിധായകന് വീണ്ടും കോള്‍ വന്നിരുന്നു. മൂന്ന് കോടി രൂപ പഞ്ഞതില്‍ നിന്ന് കുറയ്ക്കാമെന്നായിരുന്നു അറിയിച്ചത്. ഏഴ് കോടി രൂപ തന്നാല്‍ പ്രോസിക്യൂഷനെ അടക്കം ഞങ്ങള്‍ പിടിച്ച് കെട്ടിക്കോളാമെന്നാണ് പറഞ്ഞത്. ഈ സംവിധായകന്‍ അതെല്ലാം റെക്കോര്‍ഡ് ചെയ്തിരുന്നു. പോലീസ് ഈ സംവിധായകനെ ചോദ്യം ചെയ്തതാണ്. വിവരങ്ങള്‍ കിട്ടിയോ എന്ന് വ്യക്തമല്ല. ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആ സംവിധായകന്‍ ഈ കോള്‍ വന്ന കാര്യം അറിയിച്ചിരുന്നു. മുമ്പ് ഒരു സിനിമയൊക്കെ ചെയ്ത സംവിധായകനാണ് അദ്ദേഹമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ദിലീപിനോട് സംവിധായകന്‍ തന്റെ ഫോണില്‍ സംഭാഷണമുണ്ടെന്നും, പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും പറഞ്ഞിരുന്നു. ഇയാള്‍ പേടിച്ചിട്ടായിരുന്നു ആ റെക്കോര്‍ഡ് ചെയ്തത് ഡിലീറ്റ് ചെയ്തത്. എന്നാല്‍ ദിലീപ് ഇയാളോട് ചൂടാവുകയാണ് ചെയ്തത്. ഇടതുപക്ഷം എന്നെ മനപ്പൂര്‍വം തടവിലാക്കിയെന്നാണ് ദിലീപ് പറഞ്ഞിരുന്നത്. സെല്ലുല്ലാര്‍ കെയര്‍ എന്ന പെന്റാ മേനകിലെ സ്ഥാപനത്തിലെ സലീഷ് എന്ന് പറയുന്ന ഒരാളുടെ കൈയ്യിലാണ് ഈ ഫോണ്‍ ദിലീപ് നല്‍കിയത്. സംഭാഷണങ്ങള്‍ റിട്രീവ് ചെയ്‌തെടുക്കാനായിരുന്നു. ഐഫോണ്‍ കേരളത്തില്‍ വന്ന കാലം മുതല്‍ സലീഷാണ് കൊച്ചിയിലെ ഐഫോണിന്റെ സകല ഇടപാടുകളും നടത്തുന്നുണ്ട്. ഫോണില്‍ നിന്ന് ഇങ്ങനെ സന്ദേശങ്ങള്‍ അടക്കം ഇയാള്‍ റിട്രീവ് ചെയ്ത് കൊടുക്കാറുമുണ്ട്.

മൈ സാന്റ എന്ന ചിത്രത്തില്‍ കൂറുമാറിയ അഞ്ച് പേര്‍ അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇവര്‍ക്ക് പണമെല്ലാം കൂടുതലാണ് നല്‍കിയത്. ഇത് ദുരൂഹമായിരുന്നു. അതേ പോലൊന്ന് വേങ്ങരയിലും നടന്നിരുന്നു. അനൂപും സുരാജും ചേര്‍ന്ന് വേങ്ങരിയില്‍ പ്രമുഖ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിന്റെ നേതാവിനെ കാണാന്‍ പോയിരുന്നു. തിരുവനന്തപുരത്തുള്ള ദിലീപിനെ ന്യായീകരിച്ച് കൊണ്ടിരിക്കുന്ന സംവിധായകന്റെ സഹായത്തിലാണ് ഈ നേതാവിനെ കാണാന്‍ പോയത്. അഞ്ച് കോടി രൂപയുടെ ഡീല്‍ ഉറപ്പിക്കാനാണ് പോയത്. ഇതിന് പിന്നാലെ ദിലീപ് ജയിലില്‍ നിന്നിറങ്ങി. കാവ്യയും ദിലീപും ഡ്രൈവറും പിന്നീട് ഈ നേതാവിന്റെ വീട്ടിലെത്തി. അവിടെ രണ്ട് മണിക്കൂറാണ് ചെലവിട്ടത്. കുറച്ച് പണം നല്‍കുകയും, ബാക്കി പണം ദില്ലിയില്‍ തരാമെന്നുമാണ് പറഞ്ഞത്. മൈ സാന്റയില്‍ ബാക്കി നല്‍കാനിരുന്ന മൂന്നര കോടി രൂപ ഡല്‍ഹിയില്‍ വെച്ചാണ് നല്‍കിയതെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെട്ടു.

വേങ്ങരയില്‍ പോയ ദിവസം കാവ്യാ മാധവന്റെ ഫോണില്‍ നിന്നാണ് കോളെല്ലാം പോയിരിക്കുന്നത്. ഇത് പരിശോധിച്ചാല്‍ അത് കണ്ടെത്താം. ഈ മൂന്നര കോടി ആര്‍ക്കാണ് ഡല്‍ഹിയില്‍ വെച്ച് നല്‍കിയതെന്ന് പരിശോധിച്ചാല്‍ അറിയാം. 50 ലക്ഷം രൂപ വീട്ടില് നിന്ന് പൊതിഞ്ഞെടുത്ത് നേതാവിന് കൊടുത്തതായും പറയുന്നു. ഇക്കാര്യം നേരത്തെ ബാലചന്ദ്രകുമാര്‍ തന്നെ പറഞ്ഞതാണെന്നും ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു. അതേസമയം നേരത്തെ സംവിധായകന്റെ ഫോണില്‍ നിന്ന് വിവരങ്ങള്‍ റിട്രീവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ദിലീപിന് അത് ലഭിച്ചിരുന്നില്ല. ആ സംവിധായകന്റെ വ്യക്തിപരമായ പല കാര്യങ്ങളുമായിരുന്നു റിട്രീവ് ചെയ്‌തെടുത്തത്. അതുകൊണ്ട് ഈ ഫോണ്‍ കൈമാറാന്‍ അദ്ദേഹത്തിന് താല്‍പര്യവുമില്ലായിരുന്നു. ഒടുവില്‍ ദിലീപ് നിര്‍ബന്ധിച്ചാണ് ഫോണ്‍ വാങ്ങിയതെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.

ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ് വെയര്‍ 90000 രൂപ വാങ്ങിച്ചാണ് പിന്നീട് സംഭാഷണം വീണ്ടെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ നടന്നില്ല. പിന്നീട് അമേരിക്കയില്‍ ആപ്പിള്‍ കമ്പനിയില്‍ കൊടുത്താണ് ഈ സംഭാഷണങ്ങള്‍ റിട്രീവ് ചെയ്തതെന്നും ബൈജു കൊട്ടാരക്കര ചര്‍ച്ചയില്‍ പറഞ്ഞു. ഈ ഫോണും ഇപ്പോള്‍ പോലീസിന്റെ കൈയ്യില്‍ കിട്ടിയിട്ടുണ്ട്. ദിലീപിനെ കാണാന്‍ പോയ സലീഷ് ദുരൂഹ സാഹചര്യത്തിലാണ് മരിച്ചു എന്ന് പറയുന്നത്. ആലുവയില്‍ അജ്ഞാത വാഹനമിടിച്ചു മരിച്ചു എന്നായിരുന്നു വാര്‍ത്ത. ഇതുമായി ബന്ധമുണ്ടോ എന്നും എനിക്കറിയില്ല. ഈ ഫോണില്‍ നിന്ന് തെളിവുകള്‍ തേച്ച് മാച്ച് കളയാനാണ് ദിലീപ് ഇപ്പോള്‍ ശ്രമിക്കുന്നത്. കോടതി ഫോണ്‍ കൊടുക്കാന്‍ പറയും മുമ്പ് ഇത് ചെയ്യാനാണ് നീക്കമെന്നും ബൈജു കൊട്ടാരക്കര ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയില്‍ ആരോപിച്ചു.












Click it and Unblock the Notifications