അന്വേഷണ സംഘത്തെ കബിളിപ്പിച്ച് ദിലീപ്; പഴയ ഫോൺ മാറ്റി..നൽകിയത് പുതിയ ഫോണുകൾ
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കേസിൽ ദിലീപിനേയും മറ്റ് അഞ്ച് പേരയും ചോദ്യം ചെയ്യാൻ വ്യാഴാഴ്ച രാത്രി 8 വരെയായിരുന്നു ഹൈക്കോടതി സമയം അനുവദിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ മൂന്ന് ദിവസമായിട്ടായിരുന്നു ദിലീപ് ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തത്. 33 മണിക്കൂറാണ് നടനേയും കൂട്ടരേയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. പ്രതികളുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നാണ് സൂചന. അതിനിടെ വധഭീഷണിക്ക് പിന്നാലെ ദിലീപ് ഉൾപ്പെടെ നാല് പ്രതികൾ ഫോൺ മാറ്റിയെന്ന് പോലീസ് കണ്ടെത്തി.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ തെളിവുകൾ തേടി ക്രൈംബ്രാഞ്ച് സംഘം ദിലീപിന്റെ ആലുവയിലെ വസതിയായ പത്മസരോവരത്തിലും സഹോദരൻ അനൂപ്,സഹോദരി ഭർത്താവ് സൂരജ് , സുഹൃത്തായ ശരത് എന്നിവരുടെ വീടുകളിലും അവരുമായി അടുത്ത കേന്ദ്രങ്ങളിലും പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ പ്രതികളുടെ ഫോണുകൾ പിടിച്ചെടുത്തിരുന്നു.

എന്നാൽ ഈ ഫോണുകൾ എല്ലാം പുതിയതാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ദിലീപിന്റെയും സഹോദരൻ അനൂപിന്റെയും രണ്ടു വീതം ഫോണുകളും സഹോദരി ഭർത്താവ് സുരാജിന്റെ ഫോണും അപ്പുവിന്റെ ഫോണുമാണ് മാറ്റിയിരിക്കുന്നതെന്നാണ് അന്വേഷണ സംഘം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വധഭീഷണി കേസ് രജിസ്റ്റർ ചെയ്തിരുന്ന ദിവസം തന്നെ പ്രതികൾ ഫോണുകൾ മാറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഉദ്യോഗസ്ഥരിൽ നിന്നും പലതും ഒളിക്കുന്നതിനായാണ് ഇത്തരത്തിൽ ഫോൺ മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതേസമയം മാറ്റിയ ഫോണുകൾ ഉടൻ തന്നെ ഹാജരാക്കാൻ ദിലീപിനും മറ്റ് പ്രതികൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ ദിലീപിനേയും മറ്റ് പ്രതികളേയും വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച് സംഘം. പ്രതികളുടെ മൊഴികളിൽ വൈരുദ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ് , ബൈജു ചെങ്ങമനാട്, അപ്പു എന്നിവരെയായിരുന്നു അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തത്. 33 മണിക്കൂറോളമായിരുന്നു ചോദ്യം ചെയ്യൽ. കൃത്യമായി എഴുതി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. പ്രതികളുടെ സമീപകാലത്തെ ഫോൺ വിളികളും അന്വേഷണ സംഘം ചോദിച്ചറിഞ്ഞിരുന്നു.

എന്നാൽ ഇതിൽ ദിലീപ് ഉൾപ്പെടെ പലരും നൽകിയ മൊഴികൾ തമ്മിൽ വൈരുധ്യം ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കേസിലെ പുതിയ സാക്ഷി ദിലീപിന്റെ വീട്ടിലെ മുൻ ജോലിക്കാരനായ ആലപ്പുഴ പട്ടണക്കാട് സ്വദേശി ദാസന്റെ മൊഴിയും ദിലീപിന്റെ മൊഴിയും തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

അനൂപും സംവിധായകൻ ബാലചന്ദ്രനും ഗ്രാന്റ് പിക്ചേഴിൽ വെച്ച് കണ്ടിരുന്നുവെന്നും അവർ തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നുമായിരുന്നു ദാസൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.
എന്നാൽ ഇവർ തമ്മിൽ ബന്ധമില്ലെന്നായിരുന്നു ദിലീപ് പോലീസിന് നൽകിയ മൊഴി. അതിനിടെ ദിലീപുമായി വർഷങ്ങളുടെ അടുപ്പമുള്ള വ്യാസനെ ഇന്ന് ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തിയിരുന്നു.

ഒരു വർഷത്തിനിടെ ദിലീപ് ഏറ്റവുമധികം തവണ ഫോണിൽ സംസാരിച്ചത് വ്യാസനുമായാണ് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വിളിപ്പിച്ചത്. കേസിൽ പ്രതികളെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം തേടി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

അതിനിടെ കേസിൽ ദിലീപിന് ജാമ്യം നൽകാൻ ഇടപെട്ടുവെന്ന് ബാലചന്ദ്രകുമാർ പറഞ്ഞിരുന്നതായി വെളിപ്പെടുത്തിയ അഭിഭാഷകനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ബാലചന്ദ്രകുമാർ പറഞ്ഞ അഡ്വ സജിത്തിനെയാണ് ചോദ്യം ചെയ്തത്. താൻ സാമ്പത്തികമായി ബുദ്ധി അനുഭവിക്കുന്നതായി ബാലചന്ദ്രകുമാർ പറഞ്ഞിരുന്നതായും ഇയാൾ പോലീസിനോട് വ്യക്തമാക്കി. ഇരുവരും നടത്തിയ വാട്സ് ആപ്പ് ചാറ്റുകളും നൽകിയിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് ജാമ്യം ലഭിക്കാൻ നെയ്യാറ്റിൻകരെ ബിഷപ്പിനെ ഇടപെടിച്ചൂവെന്ന് പറഞ്ഞത് തന്റെ കൈയ്യിൽ നിന്നും പണം തട്ടാനും ബാലചന്ദ്രകുമാർ ശ്രമിച്ചുവെന്നും ദിലീപ് കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നു. അതേസമയം ഇതിനെ തള്ളി നെയ്യാറ്റിൻകര രൂപത രംഗത്തെത്തിയിരുന്നു.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications