ദിലീപ് പറയുന്നത് കള്ളം: ബ്ലാക്ക് മെയില്‍ ചെയ്തിട്ടില്ല, പണം കൈപ്പറ്റിയത് സിനിമയ്ക്ക് വേണ്ടി
തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ബ്ലാക്ക് മെയിലിങ് ചെയ്യുകയാണെന്ന് ദിലീപിന്റെ ആരോപണം നിഷേധിച്ച് സംവിധായകന്‍ ബാലചന്ദ്രകുമാർ. താന്‍ പണം കൈപ്പറ്റിയെന്നാണ് ആരോപണം. വരാന്‍ പോകുന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയിലാണ് ദിലീപ് പണം നല്‍കിയത്. അത് കേസിന് വർഷങ്ങള്‍ക്ക് മുന്‍പാണ്. ദിലീപ് നെയ്യാറ്റിന്‍കര ബിഷപ്പിനെ കൂടി ഇപ്പോള്‍ കേസിലേക്ക് വലിച്ചിഴച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു നീക്കം ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് സാമുദായിക സ്പർദ്ധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും ബാലചന്ദ്ര കുമാർ പറയുന്നു.
നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേരില്‍ ബാലചന്ദ്ര കുമാർ പണം ചോദിച്ചെന്നായിരുന്നു ആരോപണം. ഉന്നത ബന്ധമുള്ള ബിഷപ്പിനെ കേസിൽ ഇടപെടുത്തിയാൽ രക്ഷിക്കുമെന്ന് പറഞ്ഞു. പലതവണയായിട്ട് പത്തലക്ഷം രൂപയാണ് വാങ്ങിച്ചത്. ഇതിന് രേഖകളുണ്ട്. വീണ്ടും ചോദിച്ചപ്പോള്‍ കൊടുക്കാന്‍ തയ്യാറായില്ല. പറഞ്ഞുറപ്പിച്ച സിനിമയും നിരസിച്ചു. ഇതോടെയാണ് ബാലചന്ദ്രകുമാർ ഇടയുന്നത്. ആ ശത്രുത തീർക്കാനാണ് ഇപ്പോഴത്തെ ആരോപണങ്ങളെന്നും ഹൈക്കോടതിയില്‍ സമർപ്പിച്ച ദിലീപിന്റെ സത്യവാങ്മൂലത്തിലുള്ളത്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിന് വേണ്ടി നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചെന്നായിരുന്നു ബാലചന്ദ്ര കുമാർ പറഞ്ഞത്. ബിഷപ്പുമായി തനിക്ക് നല്ല ബന്ധമാണെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു. ബിഷപ്പ് ഇടപെടുന്നതോടെ കേസില്‍ ശരിയായി അന്വേഷണം നടക്കും. ബിഷപ്പിനെ ഇടപെടുത്തയിനാല്‍ പണം വേമമെന്നുമായിരുന്നു ബാലചന്ദ്ര കുമാറിന്റെ ആവശ്യമെന്നും ദിലീപ് പറയുന്നു.

അതേസമയം, നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്നതില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ദിലീപ് ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഹാജരായി. ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്താണ് ചോദ്യം ചെയ്യുന്നത്. ഐ ജി ഗോപേഷ് അഗര്‍വാളും എസ് പി മോഹനചന്ദ്രനും ഒപ്പമുണ്ട്.
ദിലീപിനൊപ്പം അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ് , സഹോദരി ഭർത്താവ് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ചോദ്യം ചെയ്യുന്നുണ്ട്. ചോദ്യം ചെയ്യല്‍ മുഴുവന്‍ വീഡിയോ ക്യാമറയില്‍ ചിത്രീകരിക്കുന്നുണ്ട്. ഇതിനിടയില്‍ തന്നെ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചിട്ടുണ്ട്. ദിലീപിനെ ചോദ്യം ചെയ്തതിന് ശേഷം എത്തണമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നല്‍കിയിരിക്കുന്ന നിർദേശം.












Click it and Unblock the Notifications