'ദിലീപ് അന്ന് പുറത്തുപോയില്ലേ? മോഹൻലാൽ എന്തിനാണ് ഈ കുരിശ് ചുമക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്'; മല്ലിക
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തർക്കം മുറുകുന്നു. ആരോപണ വിധേയർ വീണ്ടും മത്സരിക്കുന്നതിനെ ചൊല്ലി ഒരു വിഭാഗത്തിന് കടുത്ത എതിർപ്പ് ഉണ്ടെന്നാണ് ലഭ്യമായ വിവരം. ഇതിൽ പലരും പരസ്യ പ്രതികരണവും നടത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അമ്മയിലെ ആജീവനാന്ത അംഗമായ നടി മല്ലിക സുകുമാരനാണ് ഇപ്പോൾ തന്റെ അഭിപ്രായം അറിയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
അമ്മയിൽ ആരോപണ വിധേയർ ആരായിരുന്നാലും, അതിപ്പോൾ ബാബുരാജ് ആയാലും തന്റെ മക്കൾ ആയാലും വിശദീകരിക്കാൻ ബാധ്യസ്ഥരാണ് എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. മുൻപ് ദിലീപിനെതിരെ നടപടി എടുത്തത് ചൂണ്ടിക്കാട്ടിയ അവർ വെറും 21 വയസ് മാത്രം പ്രായമുള്ളപ്പോൾ പൃഥ്വിരാജിനെതിരെയും നടപടി എടുത്തിരുന്നുവെന്ന് പറഞ്ഞു.

മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയതിനെ മല്ലിക സുകുമാരൻ അനുകൂലിക്കുകയും ചെയ്‌തു. മോഹൻലാലിനെ പോലെ വലിയൊരു താരം എന്തിനാണ് ഈ കുരിശ് ചുമക്കുന്നത് എന്ന് പലപ്പോഴും തനിക്ക് തോന്നിയിട്ടുണ്ടെന്നായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞത്. മനോരമ ന്യൂസിനോട് ആയിരുന്നു മല്ലികസുകുമാരന്റെ നിർണായക പ്രതികരണം.
ആരോപണം വന്നവരോട് വിശദീകരണം ചോദിക്കുകയും മാപ്പ് പറയിപ്പിക്കുകയും ഒക്കെ ചെയ്‌തിട്ടുണ്ടല്ലോ മുൻപും. ചരിത്രത്തിൽ ഉണ്ടല്ലോ. ഇരുപതോ ഇരുപത്തിയൊന്നോ വയസ് മാത്രം പ്രായം ഉണ്ടായിരുന്ന എന്റെ മകനെ ഒരിടത്ത് വിളിച്ചുവരുത്തി ഒന്നോ രണ്ടോ പ്രാവശ്യം ഖേദം പ്രകടിപ്പിച്ചിട്ടില്ലേ. ഇപ്പോൾ എവിടെപ്പോയി ആ ശക്തമായ നിലപാടുകൾ ഒക്കെ.
ദിലീപ് അങ്ങനെയല്ലേ മാറിപോയത്. ദിലീപ് എല്ലാവർക്കും പ്രിയങ്കരനായ ഒരാൾ ആയിരുന്നല്ലോ. അദ്ദേഹത്തെ പുറത്താക്കി. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നത് കോടതി തീരുമാനിക്കട്ടെ. ബാബുരാജ് ആയാലും എന്റെ മക്കൾ ആയാലും ആരോപണം വന്നാൽ വിശദീകരണം നൽകണം. എന്താണ് അതിന്റെ സംഭവം എന്ന് മറ്റുള്ളവരെ പറഞ്ഞു മനസിലാക്കണം. ഈയൊരു തിരുത്തൽ എങ്ങനെ വന്നു എന്ന് എനിക്കും അറിയില്ല.
സത്യം പറഞ്ഞാൽ മോഹൻലാൽ മാറിയതിൽ വളരെയധികം സന്തോഷിക്കുന്ന ആളാണ് ഞാൻ. എന്തിനാണ് ഇത്രയും വലിയൊരു സ്‌റ്റാർ ഈ കുരിശ് എടുത്ത് തലയിൽ വയ്ക്കുന്നതെന്ന് എനിക്കും തോന്നിയിട്ടുണ്ട്. പലരും ഓരോന്ന് പറയുന്നത് കേൾക്കുമ്പോൾ. മാധ്യമങ്ങളിൽ വന്നു, സിദിഖിനെ പോലെയുള്ളവർ രാജിവയ്ക്കുന്നു. ഇതെല്ലാം സംഭവിച്ചിട്ടും അതൊക്കെ വെറുതെ ആണെന്ന് മട്ടിലുള്ള തീരുമാനത്തോടെ എനിക്ക് യോജിപ്പില്ല; മല്ലിക സുകുമാരൻ പറയുന്നു.
അതേസമയം, അമ്മ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഭിന്നതകൾ രൂക്ഷമാവുകയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബാബുരാജ് അടക്കമുള്ള ആരോപണ വിധേയർ വീണ്ടും മത്സരിക്കുന്നതിൽ ഒരു വിഭാഗം അംഗങ്ങൾക്ക് കടുത്ത എതിർപ്പുണ്ട്. രവീന്ദ്രൻ അടക്കമുള്ള മുതിർന്ന നടൻമാർ ഇക്കാര്യം പരസ്യമായി വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്.
എന്നാൽ അൻസിബ അടക്കമുള്ളവരാവട്ടെ അതിനെ നയായീകരിക്കുകയാണ് ചെയ്‌തത്, ആരോപണ വിധേയരായ മന്ത്രിമാർ മത്സരിക്കുമ്പോൾ അമ്മയിൽ അതിന്റെ ആവശ്യമില്ല എന്ന നിലപാടാണ് അൻസിബ സ്വീകരിച്ചത്. പലരും ഇതിനെതിരെ നിലപാട് എടുത്തുവെന്നാണ് ലഭ്യമായ വിവരം. മല്ലിക സുകുമാരൻ കൂടി പരസ്യമായി പ്രതികരിച്ചതോടെ ഭിന്നത രൂക്ഷമാവുകയാണ്.
വരുന്ന ഓഗസ്‌റ്റ് പതിനഞ്ചിനാണ് അമ്മയിൽ ഭരണസമിതി തിരഞ്ഞെടുപ്പ് നടക്കുന്നത്. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇല്ലെന്ന് നേരത്തെ തന്നെ അറിയിച്ചതാണ്. ജഗദീഷ് അടക്കമുള്ളവർ മത്സരത്തിനായി നാമനിർദ്ദേശം സമർപ്പിച്ചു കഴിഞ്ഞു. ജൂലൈ 31 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയപരിധി. ഇതിന് ശേഷം മാത്രമേ അന്തിമ സ്ഥാനാർത്ഥി പട്ടിക വ്യക്തമാവൂ.












Click it and Unblock the Notifications