'ദിലീപ് പണം നൽകിയെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല, ഗൂഢാലോചനയ്ക്കും തെളിവില്ല'; വിധി പകർപ്പ് പുറത്ത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സമ്പൂർണ വിധി പകർപ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നടൻ ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ 300 പേജോളം വരുന്ന ഭാഗത്താണ് പ്രോസിക്യൂഷൻ വീഴ്‌ചകൾ അടക്കം വിചാരണക്കോടതി ജഡ്‌ജി ഹണി എം വർഗീസ് അക്കമിട്ട് നിരത്തിയിരിക്കുന്നത്. പ്രോസിക്യൂഷന് ഗൂഢാലോചനയിൽ എട്ടാം പ്രതി ദിലീപിന്റെ പങ്ക് സംശയാതീതമായി തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്.
കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപ്‌തമാണെന്ന് കോടതി വിധിയിൽ വ്യക്തമായി പറയുന്നുണ്ട്. കേസിലെ എട്ടാം പ്രതിയായ ദിലീപ് കൊട്ടേഷന് പണം നല്‍കിയതിന് തെളിവുകൾ ഇല്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിച്ചിട്ടുണ്ട് എന്നതാണ് വിധിയിൽ നിന്നും മനസിലാവുന്നത്. എന്നാൽ തെളിവ് ഇല്ലെങ്കിലും അറസ്‌റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്‌റ്റ് ചെയ്‌തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചിട്ടുണ്ട്. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അറസ്‌റ്റ് എന്ന് കോടതി പറഞ്ഞു വയ്ക്കുന്നു.

സംഭവത്തിന്റെ ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013ലാണ്. എന്നാല്‍, 2017ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി വിധിയിൽ നിരീക്ഷിച്ചു. ദിലീപ് അറസ്‌റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്‌തികരമായ വിശദീകരണം നൽകാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും വിധിയിൽ കോടതി എടുത്തു പറയുന്നുണ്ട്.
അതുപോലെ തന്നെ ദിലീപിനെ പൂട്ടണം എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന്‍ കഴിഞ്ഞില്ല. അതിൽ പേരുണ്ടായിരുന്ന ഷോൺ ജോർജ് അടക്കമുള്ളവരെ കോടതിയിൽ എത്തിച്ചില്ലെന്നും പറയുന്നു. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണ സംഘത്തിന്റെ വീഴ്‌ചകൾ വിധിയിൽ എടുത്തു പറയുന്നുണ്ട്.
2013 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ കേസുകളിൽ സുനി എവിടെയായിരുന്നു എന്ന് കൃത്യമായി ട്രാക്ക് ചെയ്യാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിധിയിൽ പറയുന്നുണ്ട്. ഈ കാലഘട്ടത്തിൽ സുനി ഒളിവിൽ പോയതായി പ്രോസിക്യൂഷൻ വാദിക്കുന്നു. എന്നാൽ ചില ക്രിമിനൽ കേസുകളിൽ ഇയാൾ കോടതിയിൽ ഹാജരായിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇക്കാരണം കൊണ്ട് തന്നെ സുനി മറ്റ് കേസുകളിൽ പെട്ടത് കൊണ്ട് ഗൂഢാലോചന പ്രകാരം 2015ൽ കുറ്റകൃത്യം നടപ്പാക്കിയില്ല എന്ന വാദം നിലനിൽക്കില്ലെന്നാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. സുനി എവിടെയായിരുന്നു എന്ന് കൃത്യമായി അന്വേഷിക്കാനോ ആ വിവരങ്ങൾ കോടതിയെ ധരിപ്പിക്കാനോ പോലീസിന് കഴിഞ്ഞില്ലെന്നും കോടതി പറയുന്നു.
കോടതിക്കും ജഡ്‌ജിക്കുമെതിരെയുള്ള ആരോപണങ്ങൾ അവഗണിക്കുന്നുവെന്നാണ് വിധി പകര്‍പ്പില്‍ പറയുന്നത്. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കണം എന്ന തത്വത്തിൽ വിശ്വസിക്കുന്നുവെന്നും വിധിയില്‍ എടുത്ത് പറയുന്നുണ്ട്. പൂർണമായ വിധി പകർപ്പ് വന്നതോടെ ഇനി പ്രോസിക്യൂഷന് തുടർ നടപടികൾ സ്വീകരിക്കാവുന്നതാണ്. അതിജീവിത മേൽക്കോടതിയെ സമീപിക്കുമോ എന്നതും വരും ദിവസങ്ങളിൽ കണ്ടറിയാം.












Click it and Unblock the Notifications