ഗണപതി കല്യാണം പോലെ നീണ്ട് മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ; ഖാർഗെ-രാഹുൽ കൂടിക്കാഴ്‌ചയും വൈകുന്നു
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയായി ആരെത്തുമെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിടുമ്പോഴും ആരാവും മുഖ്യമന്ത്രി എന്നുള്ള കാര്യത്തിലെ അന്തിമ തീരുമാനം വൈകുകയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും തമ്മിലെ നേരിട്ടുള്ള വൈകുന്നതാണ് ഇതിന് പ്രധാന കാരണം. ഇരുവരുടെയും കൂടിക്കാഴ്‌ചയ്ക്ക് ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാവാൻ സാധ്യതയുള്ളൂ.
നിലവിൽ മല്ലികാർജുൻ ഖാർഗെ ബെംഗളൂരുവിലാണ്. രണ്ട് ദിവസം അദ്ദേഹം അവിടെ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ഡി സുധാകറിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനായിട്ടായിരുന്നു ഖർഗെ കർണാടകയിലേക്ക് തിരിച്ചത്. ഇതോടെയാണ് കേരളത്തിൽ മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തിൽ സസ്പെൻസ് തുടരുന്നത്.

അതിനിടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച മൂന്ന് നേതാക്കളുമായും ഇന്നലെ മല്ലികാർജുൻ ഖർഗെ ചർച്ച നടത്തിയിരുന്നെങ്കിലും അതിലൊന്നും തീരുമാനമായിരുന്നില്ല. രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, വിഡി സതീശൻ എന്നിവരാണ് കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരുപോലെ കാത്തിരിക്കുന്നത്. ഇവരുമായി ഖാർഗെ നേരിട്ടുള്ള ചർച്ചകൾ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല.
എന്നാൽ നിലവിൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാഹുൽ ഗാന്ധിയുടെ പിന്തുണ കെസി വേണുഗോപാലിനാണ്. കെസി മുഖ്യമന്ത്രിയായി വരുന്നതാണ് രാഹുലിന് താൽപര്യമെന്ന് ചില കേന്ദ്രങ്ങൾ പറയുന്നു. വരുന്ന ദിവസങ്ങളിൽ എംഎൽഎമാരെയും ഇതേ സ്ഥാനത്തിന് വേണ്ടി മുൻനിരയിലുള്ള മറ്റ് നേതാക്കളെയും ഇക്കാര്യം ബോധ്യപ്പെടുത്തുമെന്നും പിന്നീടാണ് പ്രഖ്യാപനം ഉണ്ടാവുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ഔദ്യോഗിക ഭാരവാഹി യോഗം ചേരുന്നതിന് മുൻപ്, രാഹുൽ ഗാന്ധി കെസി. വേണുഗോപാലുമായി പ്രത്യേകം കൂടിക്കാഴ്‌ച നടത്തിയതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നേരത്തെ പാർട്ടി ജനറൽ സെക്രട്ടറിയായ (സംഘടന) കെസി വേണുഗോപാലിനെതിരെ ഡൽഹിയിൽ പോസ്‌റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
വിഡി സതീശൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയോടെയാണ് ഇവ പതിച്ചതെന്നാണ് ആരോപണം. എന്നാൽ വിഷയം തെരുവിലേക്ക് എത്തിക്കരുതെന്ന ആഹ്വാനമാണ് കഴിഞ്ഞ ദിവസം വിഡി സതീശൻ ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടത്. നിലവിലെ സാഹചര്യത്തിൽ ഹൈക്കമാൻഡിന്റെ പിന്തുണ കെസി വേണുഗോപാലിന് ആണെങ്കിൽ സതീശനും രമേശ് ചെന്നിത്തലയും മുട്ടുമടക്കേണ്ടി വരുമെന്നാണ് വിവരം.












Click it and Unblock the Notifications