വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഡോക്ടർക്ക് സസ്പെൻഷൻ, സംഭവം അതീവ ഗൌരവമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സുൽത്താൻ ബത്തേരി സർവ്വജന സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് പെൺകുട്ടി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. പെൺകുട്ടി പാമ്പ് കടിയേറ്റ് മരിക്കാനിടയായ സംഭവത്തെ ഗൌരവത്തോടെയാണ് കാണുന്നത്. ചികിത്സ ലഭ്യമാക്കുന്നതിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കെതിരെ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം സന്ദർഭങ്ങളിൽ കുട്ടികൾക്ക് മാതൃകയാവേണ്ടവരാണ് അധ്യാപകരെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പാമ്പുകടിയേറ്റ ഷെഹ് ലക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ ബത്തേരി താലൂക്ക് ആശുപത്രിയ്ക്ക് വീഴ്ച വരുത്തിയെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതോടെ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ മെറിൻ ജോയിയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുടെ നിർദേശത്തിലാണ് നടപടി. ഇതിനൊപ്പം സംഭവത്തിൽ അന്വേഷണം നടത്താനും ആരോഗ്യവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.

പാമ്പുകടിയേറ്റ കുട്ടിക്ക് എന്തുകൊണ്ട് ആന്റിവെനം നൽകാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഡിഎംഒ വ്യക്തമാക്കി. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുന്നതിനായി മൂന്ന് ഡോക്ടർമാരെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് അയച്ചതായും വയനാട് ഡിഎംഒ രേണുക അറിയിച്ചിരുന്നു. സംഭവത്തിൽ ഡോക്ടർമാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെടുമെന്നും അവർ വ്യക്തമാക്കി.
ക്ലാസ് മുറിയിൽ വെച്ച് മൂന്നേകാലോടെയാണ് ഷെഹ് ലക്ക് പാമ്പുകടിയേൽക്കുന്നത്. എന്നാൽ ആറ് മണിയോടെ മാത്രമാണ് കുട്ടി മരിക്കുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയുൾപ്പെടെ നാല് ആശുപത്രികളിൽ ഇതിനിടെ കുട്ടിയെ എത്തിച്ചിരുന്നുവെന്നാണ് വിവരം. ബത്തേരി താലൂക്ക് ആശുപത്രിയിൽ വെച്ച് രക്തപരിശോധന നടത്തിയതിൽ നിന്ന് പാമ്പുകടിയേറ്റതായി സ്ഥിരീകരിച്ചിരുന്നു. എന്നിട്ട് എന്തുകൊണ്ട് ആന്റിവെനം നൽകിയില്ല എന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതേ സമയം എല്ലാ സർക്കാർ ആശുപത്രികളിലും ആന്റിവെനം ശേഖരിച്ചിരുന്നുവെന്നാണ് ഡിഎംഒ ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ ഡിജിപി, ജില്ലാ കളക്ടർ, വിദ്യാഭ്യാസ ഡയറക്ടർ എന്നിവരോട് ബാലാവകാശ കമ്മീഷൻ നേരത്തെ റിപ്പോർട്ട് തേടിയിരുന്നു.












Click it and Unblock the Notifications