'വ്യവസായ വളർച്ച കേരളത്തിൽ വേണ്ടായെന്നാണോ? ചൈനയുടെ അനുഭവം പരിശോധിക്കൂ'; തോമസ് ഐസക്
കൊച്ചി: വിഴിഞ്ഞം പദ്ധതിയിൽ അദാനിക്ക് പാദസേവന ചെയ്യുകയാണെന്ന തരത്തിലുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മുൻ ധനമന്ത്രി തോമസ് ഐസക്.
വിഴിഞ്ഞം കരാർ ഒപ്പിട്ട കാലത്തുള്ള കരാർ സംബന്ധിച്ച വിമർശനങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ലെന്നും എന്നാൽ കരാർ റദ്ദാക്കി പദ്ധതിയെ അനന്തമായി കുരുക്കിലാക്കുന്നതിനേക്കാൾ നല്ലത് കുളച്ചൽ തുറമുഖം വരുന്നതിനു മുമ്പ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതാണ് ഉചിതം എന്ന നിലപാടാണ് തങ്ങൾ സ്വീകരിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. അന്ന് ഞങ്ങൾ ഇതിനെ എതിർത്തപ്പോൾ കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കൂട്ടർ ഇന്ന് ഈ സമരത്തിന്റെ മുന്നിലുണ്ട് എന്നത് ഒരു വിധിവൈപര്യതമായി വിമർശകർ കാണുന്നില്ലേയെന്നും ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

"നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കിടപ്പാടം നഷ്ടപ്പെട്ട് തൊഴുത്തിനേക്കാൾ മോശമായ പൊതുകേന്ദ്രങ്ങളിൽ നീണ്ടകാലമായി കഴിയുമ്പോൾ എവിടെയായിരുന്നു മർദ്ദിതരുടെയും ചൂഷിതരുടെയും സംഘം?" എന്നാണ് പ്രമോദ് പുഴങ്കര എന്നോട് ചോദിക്കുന്നത്.
ഇക്കാലയളവിൽ ചെയ്തകാര്യങ്ങൾ വളരെ ചുരുക്കത്തിലൊന്ന് ഓർമ്മിപ്പിക്കട്ടെ.ഒന്ന്) 2000-ത്തിൽപ്പരം കോടി രൂപ ചെലവഴിച്ച് കടലാക്രമണ ഭീഷണി നേരിടുന്നവരെ പുനരധിവസിപ്പിക്കാനുള്ള പുനർഗേഹം പദ്ധതി നടപ്പാക്കി വരുന്നു.രണ്ട്) ലൈഫ് മിഷനിൽ മുൻഗണന മത്സ്യത്തൊഴിലാളികൾക്ക് നൽകി മുഴുവൻ പേർക്കും വീട് കൊടുക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു. മൂന്ന്) കേന്ദ്ര സർക്കാർ പഞ്ഞമാസ സമാശ്വാസ പദ്ധതിയുടെ വിഹിതം തരാതിരുന്ന വേളയിൽപ്പോലും തൊഴിലാളി വിഹിതം വർദ്ധിപ്പിക്കാതെ ആനുകൂല്യം ഇരട്ടിയാക്കി. പെൻഷനടക്കം എല്ലാ ആനുകൂല്യങ്ങളും കുത്തനെ ഉയർത്തി. 1600 രൂപ പെൻഷൻ കിട്ടുന്നതിൽ യുഡിഎഫ് ഭരണങ്ങൾക്ക് അവകാശപ്പെട്ടാനാകുന്നത് 100-150 രൂപ മാത്രമാണ്. മുഴുവൻ സ്കൂളുകളുടെയും ആശുപത്രികളുടെയും നവീകരണം.

നാല്) കിഫ്ബിയിൽ നിന്ന് പണം കണ്ടെത്തി തീരദേശ സംരക്ഷണ പ്രവർത്തനം പുനരാരംഭിച്ചു. ഇതിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് എവിടെയൊക്കെ പ്രതിസന്ധി ഉണ്ടോ അവിടെയെല്ലാം ഉചിതമായ സംരക്ഷണ നടപടികൾ സ്വീകരിക്കണം. പറഞ്ഞതൊന്നും പ്രമോദ് ഉന്നയിച്ച തിരുവനന്തപുരത്തെ പുനരധിവാസത്തിൽ ഉണ്ടായ വീഴ്ചയ്ക്ക് പരിഹാരമാകുന്നില്ല. പക്ഷേ, അത് ചൂണ്ടിക്കാണിച്ച് അതാണ് നയമെന്ന് പുലമ്പാതിരുന്നാൽ മതി. അതു പ്രായോഗികതലത്തിൽ ഉണ്ടായ വീഴ്ച. അതു പരിഹരിക്കാൻ നടപടിയും സ്വീകരിച്ചു. അതു പ്രാവർത്തികമാകുന്നതുവരെ 5500 രൂപ വാടക ഇനത്തിൽ നൽകാനും തീരുമാനമായി. ഇതിനു മുമ്പ് ഏതു കാലത്ത് മത്സ്യമേഖലയ്ക്ക് കഴിഞ്ഞ ഏഴ് വർഷത്തെപ്പോലെ പരിഗണന നൽകിയിട്ടുണ്ട്? വലിയ ആക്ഷേപം വൻകിട പദ്ധതികൾ "പാവപ്പെട്ടവരുടെ മക്കളുടെ നാളത്തെ കേരളത്തിന്റെ താൽപ്പര്യമാണ്" എന്നു പറഞ്ഞതിനെക്കുറിച്ചാണ്.

കേരളത്തിലെന്നപോലെ സാധാരണക്കാരുടെയും തലമുറകളായി പാവപ്പെട്ടവരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതു സംസ്ഥാനമാണുള്ളത്? അവയെല്ലാം സമരങ്ങളുടെയും ബോധപൂർവ്വം സ്വീകരിച്ച നയങ്ങളുടെയും നേട്ടങ്ങളാണ്. ഇനിയിപ്പോൾ വെല്ലുവിളി ഈ നേട്ടങ്ങളുടെ ഗുണഭോക്താക്കളായ പുതിയ തലമുറയ്ക്ക് അവരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള നല്ല തൊഴിലവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കലാണ്. ഇന്ത്യൻ ഫെഡറൽ വ്യവസ്ഥയ്ക്കുള്ളിൽ നിന്നുകൊണ്ട് അതിനൊരു പരിപാടി ആവിഷ്കരിച്ചിരിക്കുകയാണ് കേരളത്തിൽ ഇടതുപക്ഷം. അതിന്റെ ഭാഗമായിട്ടാണ് കിഫ്ബി വഴിയും അല്ലാതെയുമുള്ള അന്യാദൃശ്യമായ പശ്ചാത്തലസൗകര്യ നിർമ്മാണം. അതിന്റെ അടിസ്ഥാനത്തിൽ പുറത്തുനിന്നും നിക്ഷേപത്തെ ആകർഷിക്കാനും നമ്മുടെ നാട്ടിൽ തന്നെ സംരംഭകരുടെ തലമുറ സൃഷ്ടിക്കാനും പരിശ്രമിക്കുകയാണ്. ഈ വെല്ലുവിളികളെ മനസിലാക്കാതെ കാൽപ്പനികമായ നീതി സ്വർഗ്ഗത്തിൽ അഭിരമിക്കുകയാണ് പ്രമോദിനെ പോലുള്ളവർ.

വിഴിഞ്ഞം കരാർ ഒപ്പിട്ട കാലത്ത് എന്റെ ഒരു പോസ്റ്റ് ദീർഘമായി ഉദ്ധരിച്ച് അദാനിക്ക് ഇപ്പോൾ പാദസേവന ചെയ്യുകയാണെന്നാണ് ആരോപണം. കരാർ സംബന്ധിച്ച വിമർശനങ്ങളൊന്നും ഉപേക്ഷിച്ചിട്ടില്ല. എന്നാൽ കരാർ റദ്ദാക്കി പദ്ധതിയെ അനന്തമായി കുരുക്കിലാക്കുന്നതിനേക്കാൾ നല്ലത് കുളച്ചൽ തുറമുഖം വരുന്നതിനു മുമ്പ് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാക്കുന്നതാണ് ഉചിതം എന്നൊരു നിലപാട് ഞങ്ങൾ സ്വീകരിച്ചു. മാനിഫെസ്റ്റോയിലും ഉൾപ്പെടുത്തി.
അന്ന് ഞങ്ങൾ ഇതിനെ എതിർത്തപ്പോൾ കരാർ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കൂട്ടർ ഇന്ന് ഈ സമരത്തിന്റെ മുന്നിലുണ്ട് എന്നത് ഒരു വിധിവൈപര്യതമായി ഈ വിമർശകർ കാണുന്നില്ല. ഇന്നത്തേതു പോലൊരു സമരത്തിന് എന്തിന് ഏഴ് വർഷം വരെ കാത്തിരുന്നു? ഇതുവരെ ചെലവാക്കിയ പണം ഒരുപോക്ക് പോകട്ടേയെന്നു വയ്ക്കണോ? പദ്ധതിയുടെ തുടർച്ചയായി നിർമ്മിക്കുന്ന വ്യവസായ ഇടനാഴിയും ഉപേക്ഷിക്കണമെന്നാണോ? ഏതാണ്ട് 60000 കോടി രൂപയാണ് മുതൽമുടക്ക്. അതിൽ കേന്ദ്ര സർക്കാരാണ് സാഗർമാല പദ്ധതിയിൽ റോഡ് നിർമ്മിക്കുന്നത്. പ്രമോദിന് എന്തൊരു പുച്ഛമാണ് ഇത്തരം വികസന പദ്ധതിയോടുള്ളത്.
മറ്റു സംസ്ഥാനങ്ങളിലെല്ലാം ഉണ്ടാകുന്ന വ്യവസായ വളർച്ചയൊന്നും കേരളത്തിൽ വേണ്ടായെന്നതാണോ നിലപാട്? ചൈനയുടെ അനുഭവം പരിശോധിക്കൂ.

പാവപ്പെട്ടവരുടെ താൽപ്പര്യങ്ങളൊന്നും ഹനിക്കില്ല. ഇന്ത്യാ സർക്കാരിന്റെ നിയമത്തിനു വിരുദ്ധമാണെങ്കിലും വായ്പയെടുക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവരുടെ ക്ഷേമത്തിനും മറ്റും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് കേരള സർക്കാർ. അപ്പോഴും പശ്ചാത്തലസൗകര്യങ്ങളും മറ്റും സൃഷ്ടിക്കുന്നതിനു കോർപ്പറേറ്റുകളുടെ പുറകേ പോകാനല്ല, കിഫ്ബി വഴി സ്വയം പണം സമാഹരിക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഇന്നത്തെ ഇന്ത്യയിൽ കോർപ്പറേറ്റുകളുടെ നിക്ഷേപവും ആവശ്യമാണ്. ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറവ് കോർപ്പറേറ്റ് നിക്ഷേപം വരുന്ന സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. ഈ സ്ഥിതിവിശേഷത്തിൽ മാറ്റമുണ്ടാകണം. ബജറ്റിനു പുറത്തുള്ള വായ്പകളും സ്വകാര്യപങ്കാളിത്തവും ഉപയോഗപ്പെടുത്തി പാവപ്പെട്ടവരുടെയടക്കം മക്കളുടെ തലമുറയ്ക്ക് വേണ്ടുന്നൊരു കേരളം സൃഷ്ടിക്കാൻ ഒരുപരിപാടി ആവിഷ്കരിച്ചിരിക്കുകയാണ്.ഇടതുപക്ഷത്തു നിന്നുകൊണ്ട് വിമർശനം നടത്തുന്ന സുഹൃത്തുക്കൾ ലാറ്റിനമേരിക്കയിൽ അടക്കമുള്ള രാജ്യങ്ങളിൽ ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാടുകളൊന്നു പരിശോധിക്കട്ടെ. വിപ്ലവ പ്രയോഗത്തെ വായാടിത്തത്തിൽ ഒതുക്കുന്നവർക്ക് അതൊന്നും പ്രശ്നമല്ല. അവർക്ക് അവരുടെ വാചകമടിയിൽ അഭിരമിച്ചു ജീവിക്കാം. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാവുന്നതുകൊണ്ടാണ് സിപിഐ(എം)ന്റെ സംസ്ഥാന സമ്മേളനം നവകേരള നിർമ്മിതിയെക്കുറിച്ച് ഒരു രേഖ തന്നെ അംഗീകരിച്ചത്. ക്ഷമാപൂർവ്വം ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തി അത് പൊതുബോധമാക്കി മുന്നോട്ടു പോകാനാണ് ഞങ്ങൾ ശ്രമിക്കുക.












Click it and Unblock the Notifications