വാളേന്തി പ്രകടനം ദുർഗ്ഗാവാഹിനി നാസിപ്പടയുടെ ഇന്ത്യൻ പതിപ്പാണ്: ആഞ്ഞടിച്ച് എംവി ജയരാജന്‍
കണ്ണൂർ: തിരുവനന്തപുരത്ത് വാളേന്തിക്കൊണ്ട് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം നേതാവ് എംവി ജയരാജന്‍. വാളേന്തി പരിശീലനം നടത്തുന്ന ദുർഗ്ഗാവാഹിനി നാസിപ്പടയുടെ ഇന്ത്യൻ പതിപ്പാണെന്നാണ് അദ്ദേഹം വിമർശിക്കുന്നത്. 1931ൽ മുസ്സോളിനിയെ സന്ദർശിച്ച ശേഷം ആർഎസ്എസ് സ്ഥാപനേതാക്കളിലൊരാളായ ബി.എസ്. മുൻജേയാണ് നാസികളുടെ അർദ്ധ സൈനിക സംഘടനയായ കാവിക്കുപ്പായക്കാരുടെ മാതൃകയിൽ ആർ എസ് എസിനെ ഒരു സായുധ ടീം ആക്കി മാറ്റാൻ നേതൃത്വം കൊടുത്തതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
വാളേന്തിയ ദുർഗ്ഗാവാഹിനി നാസിപ്പടയുടെ ഇന്ത്യൻ പതിപ്പാണ്
======================
വാളേന്തി പരിശീലനം നടത്തുന്ന ദുർഗ്ഗാവാഹിനി നാസിപ്പടയുടെ ഇന്ത്യൻ പതിപ്പാണ്. 1931ൽ മുസ്സോളിനിയെ സന്ദർശിച്ച ശേഷം ആർഎസ്എസ് സ്ഥാപനേതാക്കളിലൊരാളായ ബി.എസ്. മുൻജേയാണ് നാസികളുടെ അർദ്ധ സൈനിക സംഘടനയായ കാവിക്കുപ്പായക്കാരുടെ (Brown shirts) മാതൃകയിൽ ആർഎസ്എസിനെ ഒരു സായുധ ടീം ആക്കി മാറ്റാൻ നേതൃത്വം കൊടുത്തത്. നരാധമനായ ഹിറ്റ്‌ലറെ ഗുരുവായി കണ്ട ആർഎസ്എസിന്റെ രണ്ടാം സർ സംഘ ചാലക് എം എസ് ഗോൾവാൾക്കർ ആർഎസ്എസിനെ സമ്പൂർണ്ണ കാവി സേനയാക്കി തീർത്തു. സായുധ പരിശീലനത്തിന്റെ സിലബസും അംഗീകരിച്ചു. സംഘപരിവാർ സംഘടനകളിലൊന്നായ ദുർഗ്ഗാ വാഹിനിയെ സായുധ സംഘമാക്കി മാറ്റുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.

ഫാസിസത്തിന്റെ ജർമ്മൻ പതിപ്പാണ് നാസിസം. നാഷണൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചുരുക്കപ്പേരാണ് നാസി. 66 ലക്ഷം ജൂതന്മാരെ കോലപ്പെടുത്തിയത് നാസിപ്പടയായ കാവിക്കുപ്പായക്കാരാണ്. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ചുരുക്കപ്പേര് ആർഎസ്എസ് എന്നാണല്ലോ. നാസിപ്പടയെപ്പോലെ കാവിപ്പട ഇക്കൂട്ടർക്കുമുണ്ട്. അതിലെ പെൺപടയാണ് ദുർഗ്ഗാ വാഹിനി. ലക്ഷ്യം മുഖ്യശത്രുക്കളായ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും കൊന്നൊടുക്കൽ തന്നെ. ഇറ്റലിയിലെ ന്യൂനപക്ഷങ്ങളുടെ തലയറുത്ത് കൊലപ്പെടുത്തിയ നാസിപ്പടയെ അതേ രീതിയിൽ അനുകരിക്കാൻ ആണ് വാൾ എടുത്തു കൊണ്ടുള്ള പരിശീലനം.
വന്‍ ലുക്കായല്ലോ.. പൊളി തന്നെ: വൈറലായി നമിത പ്രമോദിന്റെ പുതിയ ചിത്രങ്ങള്‍
ജർമ്മനിയിൽ നാസികളുടെ പീഡനത്തിനിരയായ ലൂഥറൻ പാസ്ചറും ദൈവശാസ്ത്രജ്ഞനുമായ മാർട്ടിൻ നീമോയ്ള്ളറുടെ കവിത നാമാരും മറക്കരുത്. 'ഒന്നാം നാളിൽ അവർ വന്നു. ചോപ്പൻമാരെ പിടികൂടാൻ ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ ചോപ്പൻ ആയിരുന്നില്ല. രണ്ടാം നാളിൽ അവർ വന്നു. തന്റേടികളെ പിടികൂടാൻ ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ തന്റേടി ആയിരുന്നില്ല. മൂന്നാം നാളിൽ അവർ വന്നു തൊഴിലാളികളെ പിടികൂടാൻ ഞാൻ ഒന്നും മിണ്ടിയില്ല. കാരണം ഞാൻ തൊഴിലാളി ആയിരുന്നില്ല. നാലാം നാളിൽ അവർ വന്നു. ജൂതന്മാരെ പിടികൂടാൻ ഞാൻ ഒന്നും മിണ്ടിയില്ല.കാരണം ഞാൻ ജൂതൻ ആയിരുന്നില്ല. അവസാനം അവർ വന്നത് എന്നെത്തന്നെ പിടികൂടാൻ ആയിരുന്നു. അപ്പോൾ എനിക്ക് വേണ്ടി ശബ്ദിക്കാൻ ആരുമുണ്ടായിരുന്നില്ല'. നാം മലയാളികൾ ഇപ്പോൾ വർഗ്ഗീയതക്കെതിരേ ശബ്ദിക്കുന്നില്ലെങ്കിൽ പിന്നെ നമുക്ക് വേണ്ടി പറയാൻ ആരുമുണ്ടാവില്ല.












Click it and Unblock the Notifications