'യാതൊരു തെളിവും ഇല്ലാത്ത അപകടകരമായ പ്രസ്താവന', പാലാ ബിഷപ്പിനെതിരെ ഡിവൈഎഫ്ഐ
തിരുവനന്തപുരം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പ്രസ്താവനയ്ക്ക് എതിരെ ഡിവൈഎഫ്ഐ രംഗത്ത്. ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പിൻ്റെ പ്രസ്താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ ഈ മാർഗങ്ങൾ ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ഇത്തരം പ്രസ്താവന അപകടകരമാണ്, ഡിവൈഎഫ്ഐ വ്യക്തമാക്കി.
'മഞ്ജുവിന്റേത് വ്യക്തിപരമായ ഒരു യുദ്ധം മാത്രമായിരുന്നില്ല', ചർച്ചയായി ജി വേണുഗോപാലിന്റെ കുറിപ്പ്
കേരളത്തിൻ്റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്താവന ഒരു മതമേലാധ്യക്ഷൻ്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ഒരുമയോടെ നിലനിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല. അതിരുകടന്ന പ്രസ്താവന പാലാ ബിഷപ്പ് പിൻവലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്ത് വന്നിട്ടുണ്ട്. നാർക്കോട്ടിക് പ്രശ്നത്തിന് ഒരു മതത്തിന്റെയും നിറം കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിന്റെ നിറം സാമൂഹ്യവിരുദ്ധതയുടേതാണ്. സാമുദായിക ചേരിതിരിവ് ഉണ്ടാക്കുന്ന പരാമർശങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ നടത്തരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സുവിശേഷം സ്നേഹത്തിന്റെതാണ് എന്നും വിദ്വേഷത്തിന്റേതല്ലെന്നും യാക്കാബായ സഭ നിരണ ഭദ്രസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ പ്രതികരണം ഇങ്ങനെ: '' ജാമിയ്യ നൂരിയ അറബിക്കോളേജിന്റെയും, ശാന്തപുരം ഇസ്ലാമിയ കോളേജിന്റെയും നടുവിൽ ജനിച്ചു വളർന്നു, മതബോധം എന്നത് സ്നേഹമല്ലാതെ മറ്റൊന്നുമല്ലെന്ന് അനുഭവിച്ചറിഞ്ഞ എനിക്ക് ഒരു കാലത്തും മത രാഷ്ട്രീയത്തിന്റെ ഭാവങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയവും അല്ലാത്തതുമായ താൽപര്യങ്ങൾ കലരുമ്പോൾ മാത്രമാണ് മതത്തിനും ചില പ്രത്യേക ഭാവങ്ങൾ കൈവരുന്നത് എന്ന് എനിക്ക് അനുഭവം ഉണ്ടായിരുന്നു.
അങ്ങാടിപ്പുറത്തെ തിരുമാന്ധാംകുന്ന് ക്ഷേത്രം ഉത്സവത്തിന് പതിനൊന്നാം ദിനത്തിൽ കൗതുകത്തിന് വെറും കൗതുകത്തിന് പേരിൽ ക്ഷേത്രത്തിന്റെ പടികൾ കയറാൻ ശ്രമിക്കുന്ന അന്യമതസ്ഥരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ കാണിക്കുന്ന അതി താൽപര്യത്തിൽ വെറുപ്പ് തോന്നി ഒരിക്കൽ മുടി മൊട്ടയടിച്ച് ക്ഷേത്ര പടവുകൾ കയറിയ എന്നെയും ചോദ്യംചെയ്യാൻ ചിലർ വന്നു. പേര് പറയണം എന്നായി. പറയില്ലെന്ന് വാശിപിടിച്ചു എങ്കിലും ഒടുവിൽ അവരുടെ ഭീഷണിക്കു വഴങ്ങി പേര് പറയേണ്ടിവന്നു. ഏതു മതത്തിന്റെ പേരിലാണ് ഈ ആസുരതയുടെ അഴിഞ്ഞാട്ടം എന്ന് എന്നും വേട്ടയാടിയിരുന്ന ഒരു ചോദ്യമാണ്.
മനസ്സിൽ ഉറച്ച നിശ്ചയദാർഢ്യത്തോടെ പ്രത്യയശാസ്ത്രം കാണിച്ച വഴികളിലൂടെ സഞ്ചരിക്കാനുള്ള ശക്തിയുടെ സ്രോതസ് അതുതന്നെ. മത രാഷ്ട്രീയം അത് ആരുടെ പേരിൽ ആയാലും നാടിന് ഗുണം ചെയ്യില്ല എന്ന് ഇന്ന് മതേതരവാദികൾ, മാത്രമല്ല വിശ്വാസ സമൂഹവും അംഗീകരിക്കുന്നുണ്ട്. വിശ്വാസികൾ അങ്ങനെ ചിന്തിക്കുന്നതിന് കമ്യൂണിസ്റ്റുകാർക്ക് നേരെ കുതിര കയറി തൃപ്തിയടയുക അല്ല വേണ്ടത് . സ്വയം ആവശ്യമായ തിരുത്തലുകൾ നടത്തുകയാണ് ചെയ്യേണ്ടത്. ഒരു ചെറിയ വിമർശനം വരുമ്പോഴേക്ക് പോലും അസഹിഷ്ണുതയുടെ ആക്രമണോത്സുകമായ ഭാവം പുറത്തിറക്കുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കുക.
Recommended Video
പുതിയ തലമുറ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്. പോരാളികളാണ്. അവർ സ്വതന്ത്രമായി ചിന്തിക്കും. വസ്തുതകൾ വിലയിരുത്തും. സ്വയം തീരുമാനത്തിലെ തുകയും ചെയ്യും. ഞാൻ വീണ്ടും ചോദിക്കുന്നു. കമ്മ്യൂണിസം ആണോ ഇപ്പോൾ ഏറ്റവും വലിയ ഭീഷണി? അതിനെതിരെ ആണോ ഇപ്പോൾ ഇന്ത്യയിൽ ജാഗ്രത വേണ്ടത്?... വസ്തുതാപരം അല്ലാത്ത ഈ പ്രചരണം മാന്യത യാണോ അതോ കാപട്യമോ ? സ്വയം ചിന്തിക്കൂ അല്ലാതെ ഉടുക്കുകൊട്ടി പേടിപ്പിക്കല്ലേ..''