ചെഗുവേരക്കെതിരെ കമന്റ്, ബന്ധുവിനെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് പികെ ഫിറോസ്! അതിനും പൊങ്കാല...
മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഉപ്പയുടെ അനുജന്റെ മകനെയാണ് ഒരു സംഘമാളുകൾ മർദ്ദിച്ചത്.
കോഴിക്കോട്: ചെഗുവേരയ്ക്കെതിരെ വാട്സാപ്പിൽ കമന്റ് ചെയ്തതിന് ലീഗ് പ്രവർത്തകനെ മർദ്ദിച്ചതായി ആരോപണം. മുസ്ലീം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ ഉപ്പയുടെ അനുജന്റെ മകനെയാണ് ഒരു സംഘമാളുകൾ മർദ്ദിച്ചത്.
പികെ ഫിറോസ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 17 വയസ് പ്രായമുള്ള ഉപ്പയുടെ അനുജന്റെ മകനെ ചെഗുവേരയ്ക്കെതിരെ കമന്റിട്ടു എന്ന കുറ്റം ചുമത്തി ഒരു പറ്റം ഡിവൈഎഫ്ഐ ക്രിമിനലുകൾ മർദ്ദിച്ചുവെന്നാണ് പികെ ഫിറോസ് ഫേസ്ബുക്കിൽ ചിത്രം സഹിതം പോസ്റ്റിട്ടിരിക്കുന്നത്.

എന്നാൽ പികെ ഫിറോസിന്റെ പോസ്റ്റിനു താഴെ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത കമന്റുകളും നിറഞ്ഞിട്ടുണ്ട്. മുസ്ലീം ലീഗ് പ്രവർത്തകർ തന്നെയാണ് പികെ ഫിറോസിന്റെ പോസ്റ്റിൽ പൊങ്കാലയിടുന്നത്. സമസ്ത ഇകെ വിഭാഗത്തിനെതിരെ വിമർശനമുന്നയിക്കുന്നതിലുള്ള അമർഷമാണ് ഒരു വിഭാഗം ലീഗ് പ്രവർത്തകർ പികെ ഫിറോസിനെതിരെ തിരിയാൻ കാരണം.
നീ ആരാ സമസ്തയെ ആദർശം പഠിപ്പിക്കാൻ, സമസ്തയ്ക്കെതിരെ പ്രമേയം അവതരിപ്പിച്ചാൽ അതെല്ലാം കൊട്ടയിലേക്ക് വലിച്ചെറിയും തുടങ്ങിയ കമന്റുകളാണ് ഫിറോസിനെതിരെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കമന്റുകൾ വായിച്ചാൽ ചെഗുവരേ സമസ്തയുടെ നേതാവാണെന്ന് തോന്നുമെന്നാണ് ഒരു മുസ്ലീം ലീഗ് പ്രവർത്തകൻ കമന്റ് ചെയ്തിരിക്കുന്നത്. വേങ്ങര ഉപതിരഞ്ഞെടുപ്പിന് പിന്നാലെ സമസ്തയെ പരോക്ഷമായി വിമർശിക്കുന്ന പ്രസ്താവനകൾ നടത്തിയതാണ് ലീഗ് പ്രവർത്തകരുടെ പ്രതിഷേധത്തിന് കാരണം. മുസ്ലീം ലീഗിനെ ഒരു മതസംഘടനയ്ക്കും തീറെഴുതി നൽകിയിട്ടില്ലെന്നും, ലീഗ് നേതാക്കൾ മതസംഘടനയുടെ നിർദേശം അനുസരിച്ചല്ല പ്രവർത്തിക്കേണ്ടതെന്നുമായിരുന്നു പികെ ഫിറോസ് പറഞ്ഞത്.












Click it and Unblock the Notifications