ഷാഫിയുടെ ആ ഒരൊറ്റ കള്ളം, പിടിച്ച് കയറി പൊലീസ്: നരബലിയുടെ ചുരുളഴിഞ്ഞ കഥ
കൊച്ചി: മികച്ച രീതിയിലുള്ള അന്വേഷണത്തിലൂടെയാണ് പൊലീസ് ഇലന്തൂരിലെ ഇരട്ട നരബലി സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് കൊണ്ടുവന്ന് മൂന്ന് പ്രതികളേയും പിടികൂടിയിരിക്കുന്നത്. കൊച്ചിയില്‍ ലോട്ടറി വില്‍ക്കുന്ന ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.
കടവന്ത്ര സ്വദേശിയായ ഷാഫിയെന്നയാള്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്ത് സ്ത്രീകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മിസ്സിങ് കേസിലെ അന്വേഷണത്തില്‍ പൊലീസിന് ആദ്യം തന്നെ ഷാഫിയിലേക്ക് എത്താനും സാധിച്ചു. ഈ അന്വേഷണത്തില്‍ ഷാഫിക്ക് പറ്റിയ ചെറിയ ഒരു നാവുപിഴയാണ് കൊലപാതക വിവരത്തിലേക്ക് വിരല്‍ ചൂണ്ടിയത്.

സെപ്തംബർ 27 നാണ് കടവന്ത്ര സ്വദേശിയായ പത്മയെന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. മിസ്സിങ് കേസ് എന്ന രീതിയിലായിരുന്നു അന്വേഷണം. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ തിരഞ്ഞ് പോയ പൊലീസിന് ഇവർ തിരുവല്ലയിലെത്തിയെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

മൊബൈല്‍ ടവർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ തിരുവല്ലയില്‍ നിന്നും പത്മത്തിന്റെ അവസാന കോളുകള്‍ പോയത് ഷാഫിയുടെ ഫോണിലേക്കാണെന്ന് വ്യക്തമായി. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് കൂടുതല്‍ കാര്യങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. പത്മയെ കാണാതായ ദിവസം ഷാഫിയുടെ വാഹനം എവിടെയായിരുന്നുവെന്നാണ് പ്രധാനമായും ഷാഫിയോട് പൊലീസ് ചോദിച്ചത്.

വാഹനം മറ്റൊരാള്‍ കൊണ്ടുപോയെന്നായിരുന്നു പോലീസിന്റെ ചോദ്യത്തിനുള്ള ഷാഫിയുടെ മറുപടി. ഷാഫി പറഞ്ഞ ഈ കള്ളമാണ് അന്വേഷണത്തില്‍ പൊലീസിന് ഏറെ സഹായകരമായത്. അതുവരെ എല്ലാ വിധത്തിലുമുള്ള പഴുതടച്ച മറുപടികളിലൂടെ പൊലീസ് അന്വേഷണത്തെ വട്ടം ചുറ്റിക്കുകയായിരുന്നു ഷാഫിയെന്ന കൊടുംക്രിമിനല്‍.

എന്തുകൊണ്ടാണ് മറ്റൊരു വാഹനത്തില്‍ തിരുവല്ലയ്ക്ക് പോയെന്ന ചോദ്യത്തിനാണ്, തന്റെ വണ്ടി മറ്റൊരാള്‍ കൊണ്ടുപോയെന്ന മറുപടി ഷാഫി നടത്തിയത്. തുടർന്ന് ഷാഫി വാഹനം കൊണ്ടുപേയെന്ന് പറഞ്ഞയാളെ പൊലീസ് തേടിപ്പിടിച്ച് അന്വേഷിച്ചപ്പോള്‍ ഞാന്‍ വാഹനം കൊണ്ടുപോയിട്ടില്ലെന്നായിരുന്നു മറുപടി. തുടർന്ന് ഷാഫിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സ്ത്രീകളെ ഇലന്തൂരിലെ വീട്ടില്‍ എത്തിച്ചതായുള്ള വിവരം ലഭിച്ചത്.

തുടർന്ന് തിങ്കളാഴ്ച ഉച്ചയോടെ തന്നെ ഇലന്തൂരിലെ വീട്ടിലെത്തി ഭഗവല്‍സിങ്ങിനേയും ലൈലയേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് ശ്രീദേവിയെന്ന വ്യാജ അക്കൌണ്ടിലൂടെ ഷാഫി തങ്ങളെ ബന്ധപ്പെട്ട കാര്യവും ഐശ്വര്യത്തിനും ക്ഷേമത്തിനുമായി നരബലി നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നത്.

കൊച്ചിയിൽനിന്നു സ്കോർപിയോ കാറിൽ ഇവർ കയറിപ്പോകുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചിരുന്നു. കാർ എവിടെയൊക്കെ പോയി എന്ന അന്വേഷണവും എത്തി നിന്നത് ഇലന്തൂരിലെ വീട്ടിലായിരുന്നു. ഭഗവൽ സിങ്ങിന്റെ അയൽവാസി ജോസ് തോമസിന്റെ വീട്ടിലെ സിസിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്കോർപിയോ കാർ ഭഗവൽ സിങ്ങിന്റെ വീട്ടിലെത്തിയതായി കണ്ടത്തിയതോടെ ഇലന്തൂരിലെ വീട് കേന്ദ്രീകരിച്ച് തന്നെയായി പൊലീസ് അന്വേഷണം. തുടർന്നാണ് കൊച്ചിയില്‍ നിന്നുള്ള സംഘം ഇലന്തൂരിലെ വീട്ടിലെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുന്നത്.












Click it and Unblock the Notifications