എലത്തൂർ തീവണ്ടി ആക്രമണം: തീവെപ്പുണ്ടായ കോച്ചിൽ എൻഐഎ സംഘത്തിൻറെ പരിശോധന
കോഴിക്കോട്: എലത്തൂർ തീവണ്ടി ആക്രമണത്തിൽ എൻ ഐ എ സംഘം പരിശോധന തുടങ്ങി. അക്രമം നടന്ന തീവണ്ടിയുടെ രണ്ട് കോച്ചുകൾ എൻഐഎ സംഘമെത്തി പരിശോധിച്ചു. ആക്രമണത്തിൽ ഏതെങ്കിലും തരത്തിലുള്ള രാജ്യ വിരുദ്ധ ശക്തികൾക്ക് പങ്കുണ്ടോയെന്ന കാര്യമാണ് എൻ ഐ എ പരിശോധിക്കുന്നത്.
കൊച്ചി, ബംഗലുരു യൂണിറ്റിൽ നിന്നുള്ള എൻഐഎ സംഘമാണ് രാവിലെ കണ്ണൂരിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയത്. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ തീവെപ്പുണ്ടായ ഡി-1 ബോഗിയും ഡി-2 ബോഗിയുമാണ് സംഘം പരിശോധിച്ചത്. നിലവിൽ ഈ കോച്ചുകൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ യാർഡിലാണ് ഉള്ളത്.

റെയിൽവെ സുരക്ഷാ സേനയും ദക്ഷിണ മേഖല ഐജി ഈശ്വറ റാവുവും കണ്ണൂരിലെത്തുകയും ബോഗികൾ പരിശോധിക്കുകയും ചെയ്തു. കേസ് അന്വേഷണത്തി്ന എല്ലാവിധ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഫോറൻസിക് പരിശോധനകളെല്ലാം പൂർത്തിയാക്കിയ സാഹചര്യത്തിൽ കണ്ണൂരിൽ പിടിച്ചിട്ട കോച്ചുകൾ വിട്ട് നൽകണമെന്ന് റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ എലത്തൂർ സംഭവവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് പേരെ യു പി എ ടി എസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍നിന്നും മോദിനഗറില്‍നിന്നുമാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇവരെ പിന്നീട് വിട്ടയച്ചതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
അതേസമയം തീവെപ്പ് സംഭവത്തിലെ പ്രതിക്കായി കേരളത്തിൽ നിന്നുള്ള അന്വേഷണ സംഘം യുപിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് സി ഐമാർ അടങ്ങുന്ന സംഘമാണ് യുപിയിലേക്ക് പോകുന്നത്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി വൺ കമ്പാർട്ട്മെന്റിൽ കയറി അഞ്ജാതൻ തീയിടുകയായിരുന്നു. സംഭവത്തിൽ എട്ട് പേർക്ക് പൊള്ളലേൽക്കുകയും മൂന്ന് പേർ മരിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications