'ലാലേട്ടനെ ഷൂ നക്കി എന്ന് വിളിക്കുന്നവരുണ്ട്, ആ കാര്യം മനോഹരമായി ആന്റണി പെരുമ്പാവൂർ കാണിച്ചു'; രാഹുൽ ഈശ്വർ
മലയാള സിനിമയുടെ തലവര മാറ്റിയെഴുതാൻ എത്തിയ ബ്രഹ്മാണ്ഡ ചിത്രമാണ് എമ്പുരാൻ. ലൂസിഫർ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ റിലീസ് ചെയ്‌ത് ഒരു ആഴ്‌ചയോട് അടുക്കുമ്പോഴും വിവാദത്തിന് ഒട്ടും കുറവില്ല. തീവ്ര വലതുപക്ഷ കക്ഷികൾ ബഹിഷ്‌കരണ ആഹ്വാനവുമായി രംഗത്തുണ്ടെങ്കിലും ചിത്രം വലിയ രീതിയിൽ ബുക്കിങ് നേടുകയും കളക്ഷനിൽ 200 കോടി കടക്കുകയും ചെയ്‌തിരുന്നു.
ചിത്രമിപ്പോൾ വീണ്ടും സെൻസറിങിന് വിധേയമായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളും രംഗങ്ങളും ഒക്കെയായാണ് സംഘപരിവാറിനെ ഉൾപ്പെടെ കാര്യമായി ചൊടിപ്പിച്ചത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പലരും കടുത്ത ഭാഷയിലാണ് ചിത്രത്തെ വിമർശിക്കുന്നത്. കൂടാതെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ഉൾപ്പെടെ ചിത്രത്തിനെതിരെ രംഗത്ത് വന്നിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മഹാവിജയത്തെ പ്രശംസിച്ചും വിമർശനങ്ങളെ തള്ളിയും വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് രാഹുൽ ഈശ്വർ. ചിത്രം 200 കോടി നേടിയതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. പൃഥ്വിരാജിന്റെ ജനഗണമന എന്ന ചിത്രത്തിലെ രംഗം ഉൾപ്പെടെ പങ്കുവച്ചുകൊണ്ടാണ് രാഹുൽ ഈശ്വർ തന്റെ നിലപാട് വ്യക്തമാക്കിയത്. രാഹുൽ ഈശ്വറിന്റെ വാക്കുകൾ...
പൃഥ്വിരാജിന്റെ ഏറ്റവും വലിയ മാസ് ഡയലോഗുകളിൽ ഒന്നാണ് ജനഗണമനയിലേത്. പലപ്പോഴും ഇടതുപക്ഷത്തെ സുഹൃത്തുക്കളും മുസ്ലീം സുഹൃത്തുക്കളും ഒരുപോലെ ഉപയോഗിക്കുന്ന വാക്കുകളാണ് അത്. ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല. പക്ഷേ യഥാർത്ഥത്തിൽ ഇത് നേരെ തിരിച്ചാണ്. ഇന്ത്യ നമ്മുടെ എല്ലാരുടെയും തന്തയുടെയും തള്ളയുടെയും വകയാണ്.
ഈ കാണുന്ന 99 ശതമാനം ആൾക്കാരുടെയും അച്ഛനും അമ്മയ്ക്കും ഇന്ത്യയുടെ വെളിയിൽ സ്വത്തോ, സ്ഥലമോ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. ചിലപ്പോൾ വിദേശത്തൊക്കെ വർക്ക് ചെയ്യുന്നവർ കാണും. അപ്പോഴും നമുക്ക് ലാൻഡ് റൈറ്റ്‌സോ, പൗരത്വമോ ഒന്നും കിട്ടാറില്ല. ആ അർത്ഥത്തിൽ ഇന്ത്യ നമ്മുടെ തന്തയുടെയും തള്ളയുടെയും, അച്ഛന്റെയും അമ്മയുടെയും, ഉമ്മയുടെയും വാപ്പയുടെയും, അപ്പച്ചന്റെയും അമ്മച്ചിയുടെയും ഒക്കെയാണ്.
എമ്പുരാൻ 200 കോടിയിൽ എത്തിയിരിക്കുകയാണ്. ഇതിനി 300 കോടിയിലേക്ക് കൂടി യാത്ര ചെയ്യുമെന്ന് സംശയമില്ല. ചിത്രം തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തരംഗമായി നിൽക്കുന്നത്. അതോടൊപ്പം ശ്രീ ആന്റണി പെരുമ്പാവൂർ അതിശക്തമായി തന്നെ പൃഥ്വിരാജിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ലെന്ന് പറയുന്നുണ്ട്.
എമ്പുരാന്റെ ജൈത്രയാത്ര തുടരുകയാണ്. ഇവിടെ സന്തുലിതമായ സാഹചര്യമില്ല, എല്ലാവർക്കും തീവ്രമായ നിലയോടാണ് താൽപര്യം. തീവ്ര വലതിൽ നിൽക്കുന്നവർക്ക് മോഹൻലാൽ മാപ്പ് പറഞ്ഞെന്ന് കേൾക്കുന്നതാണ് ഇഷ്‌ടം. പക്ഷേ അദ്ദേഹം മാപ്പൊന്നും പറഞ്ഞിട്ടില്ല, ഒരു ഖേദപ്രകടനം നടത്തിയത് മാത്രമാണ്. അങ്ങനെയൊന്നും അല്ല, ശരിക്കും സത്യം എപ്പോഴും മധ്യവർത്തിയാണ്.
മഹാത്മാഗാന്ധിയും ശ്രീ ബുദ്ധനും ഒക്കെ ഇതേ ആശയമാണ് പിടിച്ചിരുന്നത്. ലോകത്തിൽ ശരിയും സത്യവും ഒക്കെ ഒരു മധ്യഭാഗത്താണ് നിൽക്കാറുള്ളത്. അതുപോലൊരു നിലപാടാണ് ലാലേട്ടനും സ്വീകരിച്ചത്. ലാലേട്ടനെ ഇടത് നിന്നും വലത് നിന്നും ആക്രമിക്കുന്ന ഒരുപാട് പേരുണ്ട്. ലാലേട്ടൻ ഷൂ നക്കുന്ന ഫോട്ടോയൊക്കെ കൊടുത്താണ്, ഷൂ നക്കിയെന്ന് പറഞ്ഞാണ് അവർ പരിഹസിക്കുന്നത്.
സാമൂഹിക സംസാരങ്ങൾ നമുക്ക് മധ്യപാതയിലേക്ക് എത്തിക്കാൻ കഴിയട്ടെ. അതുപോലെ ഒരു മധ്യപാത തുറക്കാൻ ശ്രീ ആന്റണി പെരുമ്പാവൂരിന് സാധിച്ചു. ഇനി ചിത്രം മുന്നൂറ് കോടിയിലേക്ക് എത്തട്ടെ. നമ്മുടെ നാട്ടിൽ എന്നും ഈ രാഷ്ട്രീയക്കാർ കാണും. എല്ലാവരെയും സന്തോഷിപ്പിച്ചു കൊണ്ടൊരു എടുക്കാൻ ഒരിക്കലും സാധിക്കില്ല.












Click it and Unblock the Notifications